ന്യൂഡല്‍ഹി: മത്സ്യബന്ധനത്തിനു പോയ മലയാളി മത്സ്യത്തൊഴിലാളി ഉള്‍പ്പെടെ രണ്ടുപേരെ ഇറ്റാലിയന്‍ നാവികര്‍ വെടിവച്ചുകൊന്ന എന്റിക്ക ലെക്‌സി കടല്‍ക്കൊലക്കേസില്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥയായി.
മൊത്തം 10 കോടി രൂപ നഷ്ടപരിഹാരമായി നല്‍കി കേസ് ഒത്തുതീര്‍പ്പാക്കാന്‍ ധാരണയായെന്ന് വിദേശകാര്യ മന്ത്രാലയം സത്യവാങ്മൂലത്തിലൂടെ സുപ്രീം കോടതിയെ അറിയിച്ചു.
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നാലുകോടി രൂപ വീതവും ബോട്ടുടമയ്ക്ക് 2 കോടിയും നല്‍കാമെന്ന് ഇറ്റലി വ്യക്തമാക്കിയ പശ്ചാത്തലത്തിലാണിത്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി ഇക്കാര്യത്തില്‍ ധാരണയായെന്ന് അധികൃതര്‍ അറിയിച്ചു.
കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളായ കൊല്ലം സ്വദേശി വാലന്റൈന്‍ ജലസ്റ്റിന്‍, കന്യാകുമാരി സ്വദേശി അജേഷ് പിങ്ക് എന്നിവരുടെ ബന്ധുക്കള്‍ക്ക് നാലു കോടി രൂപ വീതവും തകര്‍ന്ന സെന്റ് ആന്റണി ബോട്ടിന്റെ ഉടമയ്ക്ക് രണ്ടു കോടി രൂപയുമാണ് നല്‍കുക.
രാജ്യാന്തര െ്രെടബ്യൂണല്‍ വിധിയുടെ പശ്ചാത്തലത്തില്‍ ജൂലൈ 8നാണ് കേസ് സുപ്രീം കോടതി അവസാനം പരിഗണിച്ചത്. ഇറ്റലി മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അന്ന് വ്യക്തമാക്കിയിരുന്നു. നഷ്ടപരിഹാരം സംബന്ധിച്ച് ഇറ്റലിയും ഇന്ത്യയും ചര്‍ച്ചയിലൂടെ ഒരു വര്‍ഷത്തിനകം തീരുമാനിക്കണമെന്നാണ് രാജ്യാന്തര െ്രെടബ്യൂണല്‍ മേയ് മാസത്തില്‍ നിര്‍ദേശിച്ചത്.
2012 ഫെബ്രുവരി 15നായിരുന്നു കൊല്ലം നീണ്ടകര തീരത്തുവെച്ച് മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റ് മരിച്ചത്. കടല്‍ക്കൊള്ളക്കാരെന്ന് തെറ്റിദ്ധരിച്ചാണ് എന്റിക്ക ലെക്‌സി കപ്പലിലെ സുരക്ഷാഭടന്മാരായ ലസ്‌തോറ മാസിമിലിയാനോ, സല്‍വാതോറോ ലിയോണ്‍ എന്നിവര്‍ വെടിവെച്ചതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
സംഭവത്തിലുള്‍പ്പെട്ട സെന്റ് ആന്റണീസ് ബോട്ടിലെ എട്ട് മത്സ്യത്തൊഴിലാളികള്‍, ഒപ്പമുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത മല്‍സ്യത്തൊഴിലാളി പ്രിജിന്റെ അമ്മ, കൊല്ലപ്പെട്ട അജേഷ് പിങ്കിയുടെ ബന്ധു എന്നിവര്‍ കേസില്‍ കക്ഷി ചേരാന്‍ നല്‍കിയ അപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു