Image

പാറാവ് നിന്ന വനിതാ പൊലീസിനെ ശിക്ഷിച്ച കൊച്ചി ഡിസിപിയ്ക്ക് താക്കീത്

Published on 14 January, 2021
പാറാവ് നിന്ന വനിതാ പൊലീസിനെ ശിക്ഷിച്ച കൊച്ചി ഡിസിപിയ്ക്ക് താക്കീത്

കൊച്ചി : മഫ്തി വേഷത്തില്‍ എത്തിയ മേലുദ്യോഗസ്ഥയെ തിരിച്ചറിഞ്ഞില്ലെന്ന പേരില്‍ പാറാവ് നിന്ന വനിതാ പൊലീസിനെതിരെ നടപടിയെടുത്ത സംഭവം വിവാദമായതിനു പിന്നാലെ ഡിസിപി ഐശ്വര്യ ഡോങ്‌റെയ്ക്ക് ആഭ്യന്തര വകുപ്പിന്റെ താക്കീത്. 


ആവശ്യത്തിലേറെ ജോലി തിരക്കുള്ള കൊച്ചി സിറ്റി പരിധിയിലുള്ള സ്റ്റേഷനുകളില്‍ ചെന്ന് ഇത്തരത്തില്‍ പെരുമാറരുതെന്നാണ് ആഭ്യന്തര വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിയ്ക്കുന്നത്.


കൊവിഡ് പ്രോട്ടോക്കോള്‍ നില നില്‍ക്കുന്നതിനാല്‍ സ്റ്റേഷനിലുള്ളിലേക്ക് സന്ദര്‍ശകരെ പ്രവേശിപ്പിയ്ക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അതിനാലാണ് മഫ്തിയില്‍ എത്തിയ ഡിസിപിയെ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥ തടഞ്ഞു നിര്‍ത്തി വിവരങ്ങള്‍ ആരാഞ്ഞത്. 


എന്നാല്‍ ഔദ്യോഗിക വാഹനത്തില്‍ എത്തിയിട്ടും തന്നെ മനസിലാക്കാന്‍ പാറാവ് ജോലിക്ക് നിയോഗിച്ച ഉദ്യോഗസ്ഥയ്ക്കായില്ല എന്ന കുറ്റം ചുമത്തിയാണ് ഡിസി പി ഐശ്വര്യ ഡോങ്‌റെ പാറാവുകാരിയെ രണ്ട് ദിവസം ട്രാഫിക്കിലേക്ക് സ്ഥലം മാറ്റിയത്.


ഡിസിപിയുടെ ഈ ശിക്ഷാ രീതിയോട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കടുത്ത അമര്‍ഷമുണ്ടായിരുന്നു. അടുത്തിടെ മാത്രം ചുമതലയേറ്റ ഉദ്യോഗസ്ഥ യൂണിഫോമില്‍ അല്ലാതെ എത്തിയാല്‍ എങ്ങനെ തിരിച്ചറിയുമെന്നാണ് ഇവരുടെ ചോദ്യം. കൊവിഡ് കാലത്ത് കൃത്യമായ പരിശോധനകളില്ലാതെ സന്ദര്‍ശകരെ പ്രവേശിപ്പിച്ചാല്‍ അത് കൃത്യവിലോപമാകില്ലേയെന്നുമാണ് പൊലീസുകാര്‍ ചോദിയ്ക്കുന്നത്. 


സംഭവം വാര്‍ത്തയാകുകയും ഡിസിപി പ്രതികരിക്കുകയും ചെയ്തത് സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച് സര്‍ക്കാരിന് പതിവു പോലെ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് താക്കീത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐപിഎസ് ഓഫീസര്‍ കൂടിയായ ഇവരുടെ പെരുമാറ്റം അതിരു കടന്നതായിപ്പോയി എന്നാണ് മേലുദ്യോഗസ്ഥരുടെയും വിലയിരുത്തല്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക