Image

ഡിസംബര്‍ (കവിത: രമ പ്രസന്ന പിഷാരടി)

രമ പ്രസന്ന പിഷാരടി Published on 29 December, 2020
 ഡിസംബര്‍ (കവിത: രമ പ്രസന്ന പിഷാരടി)
പോകുക ഡിസംബര്‍! 
നിന്‍ മഞ്ഞുകൂടയ്ക്കുള്ളിലായ്

പാതിയും കണ്ണീരുറഞ്ഞലി-

യാതിരിക്കുന്നു.

 

ഒരു പുഞ്ചിരിയ്ക്കുള്ളില്‍

നിലാപ്പൂതേടി കവി!

ഒടുവില്‍  മിഴി പൂട്ടി

ശാന്തമായുറങ്ങിപ്പോയ്

 

കവിതയ്ക്കുള്ളില്‍

കനലായങ്ങ് ജ്വലിച്ചൊരാള്‍

പിരിഞ്ഞേ പോയി  രാത്രി-

മഴകള്‍ പെയ്‌തേ പോയി

 

വരികള്‍ തെറ്റി, പിന്നെ

വാക്കുകള്‍ തെറ്റി നില-

ത്തെഴുതും ബാല്യം പോലെ

നോക്കിനില്‍ക്കുന്നു ഞാനും

 

പോകുക ഡിസംബര്‍ നീ-

നിന്റെയീ തണുപ്പിന്റെ

ജാലകങ്ങളില്‍ തൊട്ട്

കിഴക്കിന്‍ സൂര്യന്‍ നില്‍പ്പൂ

 

മിഴിയില്‍ തുളുമ്പുന്ന

പുഴകള്‍ക്കുള്ളില്‍ കൂടി

കുളിര്‍ന്ന കാറ്റും നാട്ടു-

പൂക്കളും തലോടവെ

 

ആതിര വരാന്‍ കാത്തു-

കാത്തൊരു രാവിന്‍ നദി

അറിയാത്ത പോലമ്മ

 നടന്നേ മറഞ്ഞ് പോയ്.

 

പോക നീ ഡിസംബര്‍!

നിന്‍ രജനീഗന്ധിപ്പൂക്കള്‍

പാതിയും മൂടിക്കിടക്കു-

ന്നിതാ ഭൂമിയ്ക്കുള്ളില്‍

 

ശവക്കച്ചകള്‍ ചുറ്റി

കടുത്ത ഗന്ധത്തിന്റെ

മരണം തുന്നിക്കൂട്ടും

ശിശിരപ്പുതപ്പൊന്നില്‍

 

കുടഞ്ഞ് കുടഞ്ഞ് ഞാ-

നെടുത്തു അല്പം മഞ്ഞ്

ഹിമയുഗത്തിന്‍ ഭൂമി

അതിന്മേലുറഞ്ഞ് പോയ്


ഞാന്‍ നട്ട കാറ്റാടിതന്‍

മരച്ചില്ലകള്‍, കൂട്ട്-

കൂടുവാന്‍ തിരക്കിട്ട്

വന്നിടും പുത്തന്‍ വര്‍ഷം

 

ഏതിലാണേതില്‍ നിന്ന്

ചക്രവാളത്തെ തൊട്ട്

പോകുന്ന യാനങ്ങളില്‍

കവിത പൊഴിയുക...  

 

ഏകതാരയില്‍. തന്ത്രി-

പൊട്ടിയ വീണയ്ക്കുള്ളില്‍

ഏതിലൊന്നിനെ നിന്നെ-

ഡിസംബര്‍ ഞാന്‍ ചേര്‍ത്തിടും
 

പോക നീ കണ്ണീരുപ്പ്

വീണൊരു സമുദ്രമായ്

ദൂരെയായ് ത്രിസന്ധ്യയില്‍

ചക്രവാളത്തെ തൊട്ട്.

 

പോകുക, സമയത്തിന്‍

പെന്‍ഡുലങ്ങളില്‍ നിന്ന്

പോകുക കാലത്തിന്റെ

രഥത്തോടൊപ്പം നീയും...

 ഡിസംബര്‍ (കവിത: രമ പ്രസന്ന പിഷാരടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക