ഓരോ പെണ്ണും
വാക്കുകള്‍കൊണ്ട് വര്‍ണ്ണിക്കാനാവാത്ത
ഓരോരോ കവിതകളാണ്......
മനസിരുത്തി വായിച്ചാല്‍
വീണ്ടും വീണ്ടും
വായിക്കാന്‍ തോന്നുന്ന
മനോഹരമായ കവിതകള്‍......
ചിതറിക്കിടക്കുന്ന
വരികളെ
ഊർന്നു പോകാതെ
ഒന്നുചേര്‍ത്തുവെച്ചാല്‍
ഉടലടക്കം ഉള്ള് പൂക്കുന്ന
ഊഷ്മളമായ കവിതകള്‍......
ചിലര്
കടല് പോലെ......
ചിലര്
ചീറിയെത്തി ശാന്തരായി
തിരിച്ചുപോകുന്ന തിരപോലെ......
മറ്റുചിലര് കാട്പോലെ
ഇനിയും ചിലര്
ഒരിക്കലും പൂക്കാത്ത
മരങ്ങള്‍ പോലെ......
പിന്നെയും ചിലര്
അകമേ ഭ്രാന്തമായ
പടയൊരുക്കത്തിന്‍െറ
ചുഴികളമര്‍ത്തി
പുറമേ ശാന്തമായ്
നന്ത്യാര്‍വട്ടപ്പൂവ് പോലെ
ചിരിച്ചൊഴുകുന്ന പുഴപോലെ.......
പിന്നെയും ചിലര്
മരുഭൂമിപോലെ....
വറ്റിവരണ്ട്
ഒരു ഉപ്പുകാറ്റടിച്ചാല്‍
പറന്ന് പോകാന്‍ പാകത്തില്‍
മണല്‍ കൂനകളെ മനസിലൊളിപ്പിച്ചവര്‍.......
ഇനിയും,
വൃത്യസ്ഥരായ ചിലരുണ്ട്.....
പെട്ടെന്നാര്‍ക്കും
മനസിലാക്കാന്‍ പറ്റാത്തവര്‍.
ഏത് നഗരങ്ങളിലേക്ക്
ചേക്കേറിയാലും....
ഒറ്റതിരിഞ്ഞ്
ഒറ്റയ്ക്ക്പൂത്തമരം പോലെ
നില്‍ക്കുന്നവര്‍.......
അവരുടെ ഉള്ളിലാണൊരു
കാട് പൂക്കുന്നത്.....
ആ കാട്ടില്‍
ഒറ്റയ്ക്ക് താമസിക്കാനാകും
അവരാഗ്രഹിക്കുന്നത്
അതിനൊരു കാരണവും
ഉണ്ടാവും.........
എന്നോ ഒരിക്കല്‍
അത്രമേലിഷ്ടപ്പെട്ട
ആരോ ഒരാള്‍
അവരുടെ ഹൃദയത്തിന്‍െറ
അഗ്നികോണുകളില്‍
തീകൊളുത്തിയിരിക്കാം
ആ തീ കത്തിയാളിപ്പടര്‍ന്ന്
വിലപ്പെട്ടതെന്തോ
എന്നന്നേയ്ക്കുമായ് നഷ്ടപ്പെട്ടിരിക്കാം......
ആളിക്കത്തിയ തീയുടെ
ചൂടും പുകയും
തീപ്പൊള്ളലുകളുമെല്ലാം
ഉള്ളിലൊളിപ്പിച്ചുവെച്ച്.....
ആ തീ,യ്ക്കുമേല്‍
നിമിഷനേരംകൊണ്ട്
ഒരു മഴയായ്
ചാറ്റലായ് പേമാരിയായ്
സ്വയം നിന്നുപെയ്ത്
ഒറ്റയ്ക്ക് നിന്നുതണുത്ത്.....
ആരോരുമറിയാതെ
വെയിലിലേക്കും
മഴയിലേക്കും മഞ്ഞിലേക്കും
തനിച്ചിറങ്ങി നിന്ന്
വരണ്ടുണങ്ങി നനഞ്ഞ്
കുതിര്‍ന്നിരിക്കാം.......
തണുത്ത് വിറച്ച്
കൈകള്‍ കൂട്ടിത്തിരുമ്മി
അവനവനാഴങ്ങളിലേക്ക്
തനിയെ മുങ്ങി
സ്വന്തം ആത്മാവിനെ
നെഞ്ചോടുചേര്‍ത്തുപിടിച്ച്
ആശ്വസിച്ചിരിക്കാം.........
പതിയെ പതിയെ
തായ് വേര് പൊട്ടിക്കിളിര്‍ത്ത്
ഇലകള്‍ക്കിടമില്ലാത്ത വിധം
പൂത്തുതളിര്‍ത്ത്
വേനലിലും വസന്തം വിരിയിക്കുന്ന
കരുത്തുറ്റ വാകമരം പോലെ
ഓരോരോ പെണ്ണും
മനോഹരമായ കവിതകളാണ്.......!!