Image

അതിജീവനത്തിനായി പൊരുതുന്ന ഇന്ത്യൻ കർഷകർ (ഡയസ് ഇടിക്കുള)

Published on 30 November, 2020
അതിജീവനത്തിനായി പൊരുതുന്ന ഇന്ത്യൻ കർഷകർ (ഡയസ് ഇടിക്കുള)
ഇന്ത്യൻ സമ്പദ്ഘടനയെ നിലനിർത്തുന്നതിൽ അതുല്യമായ സംഭാവനകൾ നൽകിയ കർഷക സമൂഹം അതിജീവനത്തിനായി പൊരുതുന്ന കാഴ്‌ചയാണ്‌ നാം അനുദിനം കാണുന്നത്. നമ്മുടെ രാജ്യത്തിന്റെ ആത്മാവ് നിലകൊള്ളുന്നത് ഗ്രാമങ്ങളിലാണ്. ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന സമൂഹത്തിന്റെ ഉപജീവനമാർഗം കൃഷിയാണ്.

കേന്ദ്രസർക്കാർ കാർഷികമേഖലയിൽ നടപ്പാക്കാൻ ശ്രമിയ്ക്കുന്ന മൂന്ന് ബില്ലുകളും അക്ഷരാർത്ഥത്തിൽ കോർപറേറ്റുകൾക്ക് കോളനി വാഴ്ച നടത്തുവാൻ ഉപയുക്തമായ വിധം ക്രമീകരിയ്ക്കപെട്ടതാണ്. കാര്‍ഷിക കുത്തകകളുടെ അധിനിവേശത്തിനെതിരെ പൊരുതുന്ന ഇന്ത്യൻ കർഷകരുടെ പ്രതിഷേധമാണ് ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോപം.

ലോക്‌സഭയും രാജ്യസഭയും പാസാക്കി നിയമമാക്കപ്പെടുന്ന 3 ബില്ലുകളും ഇന്ത്യയിലെ സമസ്‌ത ജനതയെയും ബാധിയ്ക്കുന്ന വിഷയമാണ്.

അതിജീവനത്തിനായി പൊരുതുന്ന ഇന്ത്യൻ കർഷകർ ഡൽഹിയിൽ നടത്തുന്ന സമരം നമുക്കു വേണ്ടിയാണെന്ന് നാം തിരിച്ചറിയണം.

കര്‍ഷകരുടെ ഉന്നമനത്തിനാണ് ഈ ബില്ലുകൾ അവതരിപ്പിച്ചതെന്ന് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നു.ഏത് കാലഘട്ടത്തിലും ചൂഷണത്തിന് വിധേയനാകാൻ വിധിയ്ക്കപ്പെട്ട സമൂഹമാണ് കർഷകർ. ഭക്ഷ്യ സുരക്ഷ നിലനിർത്തുവാൻ ജീവിതാന്ത്യം വരെ കൃഷി ഭൂമിയിൽ പണിയെടുക്കുന്ന കർഷകനു വേണ്ടി നിലകൊള്ളുന്ന ഒരു സർക്കാരാണ് ജനാധിപത്യ രാജ്യത്ത് ഉണ്ടാകേണ്ടത്.

ജനകീയ സ്‌പന്ദനങ്ങൾ തിരിച്ചറിയുവാൻ കഴിയുന്ന ഭരണാധികാരിയെയാണ് രാജ്യം കാംക്ഷിയ്ക്കുന്നത്. ജനകീയ സ്‌പന്ദനങ്ങളേക്കാൾ കോർപറേറ്റുകളുടെ സ്‌പന്ദനങ്ങൾ ഇഷ്ടപ്പെടുന്ന കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട് ഇറക്കിയ മൂന്ന് ഓര്‍ഡിനന്‍സുകളും ജനകീയ വിചാരണയ്ക്ക് വിധേയമാക്കപ്പെടണം.

*ജനകീയ വിചാരണയ്ക്ക്* *വിധേയമാക്കപ്പെടേണ്ട* *ഓര്‍ഡിനന്‍സുകൾ***

i) ദി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്റ് കൊമേഴ്‌സ് (പ്രൊമോഷന്‍ ആന്റ് ഫസിലിറ്റേഷന്‍) ഓര്‍ഡിനന്‍സ് 2020.

ii) ദി ഫാര്‍മേഴ്‌സ് (എംപവര്‍മെന്റ് ആന്റ് പ്രൊട്ടക്ഷന്‍) എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ഫാം സര്‍വ്വീസസ് ഓര്‍ഡിനന്‍സ് 2020.

iii) എസന്‍ഷ്യല്‍ കമ്മോഡിറ്റീസ്‌ (അമന്‍മെന്റ്) ഓര്‍ഡിനന്‍സ് 2020.

കോവിഡ് മഹാമാരിയിൽ ലോക സമ്പദ്ഘടനയിൽ ഉണ്ടായിരിയ്ക്കുന്ന പ്രതിസന്ധി ഏറ്റവും അധികം ബാധിയ്ക്കുന്നത് രാജ്യത്തെ സാധാരണക്കാരെയാണ്. സാധാരണ ജനവിഭാഗം ഏറ്റവും കൂടുതൽ ആശ്രയിയ്ക്കുന്ന കാർഷിക മേഖലയെ അക്ഷരത്തിൽ സ്‌തംഭിപ്പിയ്ക്കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ ഈ മൂന്ന് ഓര്‍ഡിനന്‍സുകൾ.

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കാര്‍ഷിക വിഭവങ്ങളുടെ സംഭരണ - വിതരണ കേന്ദ്രങ്ങള്‍ നിർമ്മാർജ്ജനം ചെയ്യുന്നതാണ് ഈ ഓര്‍ഡിനന്‍സുകൾ.

കാര്‍ഷിക വിഭവങ്ങളുടെ വിപണി ഇന്ത്യയില്‍ നിലനിർത്തുന്നത് കാര്‍ഷിക ഉല്‍പ്പന്ന വിപണന സമിതികളും (Agriculture Produce Market Committee), ചെറുകിട വ്യാപാരികളുമാണ്.

കർഷകരുടെ ഉൽപന്നങ്ങൾക്ക് ന്യായമായ വില ലഭ്യമാക്കുന്നതിന് സഹകരണ ചന്തകള്‍ നൽകുന്ന സേവനം വളരെ വലുതാണ്. സർക്കാർ സഹായത്തോടെ പ്രവർത്തിയ്ക്കുന്ന സഹകരണ ചന്തകളിൽ കാര്‍ഷികോല്‍പ്പന്നങ്ങള്‍ ലേലം ചെയ്ത് വില്‍ക്കുമ്പോൾ ചൂഷണരഹിതമായ സമ്പദ്ഘടന ഗ്രാമീണതലത്തിൽ ശക്തി പ്രാപിയ്ക്കുന്നു.

കാര്‍ഷിക ഉൽപന്നങ്ങൾക്ക് സര്‍ക്കാര്‍ താങ്ങുവില നൽകി, സര്‍ക്കാര്‍ ഏജന്‍സികള്‍ സംഭരിയ്ക്കുന്നതും കർഷകർക്ക് ഉപകാരപ്രദമാണ്. ചെറുകിട വ്യാപാരികള്‍ മുഖേനയുള്ള കച്ചവടം ഗ്രാമീണ കർഷകർക്ക് വലിയ സഹായമാണ് നൽകുന്നത്. കർഷകനെ അറിയുന്ന ചെറുകിട വ്യാപാരികൾക്ക് പകരം കോർപറേറ്റുകൾ വിപണി കീഴടക്കുന്ന സാഹചര്യം അത്യന്തം അപകടകരമാണ്.

കാര്‍ഷിക ഉൽപന്നങ്ങൾ സംഭരിയ്ക്കുവാനും, മൂല്യവർദ്ധിത ഉൽപന്നങ്ങൾ ആക്കി വിതരണം ചെയ്യുവാനും പ്രാപ്‌തി ഇല്ലാത്ത കർഷകർ, കോർപറേറ്റുകൾ നിശ്ചയിക്കുന്ന വിലയ്ക്ക് തങ്ങളുടെ കാര്‍ഷിക ഉൽപന്നങ്ങൾ നൽകേണ്ട സാഹചര്യമാണ് ഉളവാകുന്നത്.

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കാര്‍ഷിക വിപണന മാര്‍ക്കറ്റ് ഇന്ത്യയിൽ ആരംഭിയ്ക്കുന്നത് ബ്രിട്ടീഷ് ഭരണകാലത്താണ്. ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന പരുത്തി ബ്രിട്ടണിലെ തുണി മില്‍ ഉടമകള്‍ക്ക് കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്നതിന് 1886 ല്‍ ഹൈദരാബാദിലാണ് ഇന്ത്യയിലെ ആദ്യത്തെ കാര്‍ഷിക വിപണന മാര്‍ക്കറ്റിന് തുടക്കം കുറിച്ചത്.

സ്വതന്ത്ര ഇന്ത്യയിൽ കര്‍ഷകര്‍ക്ക് ന്യായവില ലഭ്യമാക്കാൻ, താങ്ങുവിലയും, കാര്‍ഷിക ഉൽപന്നങ്ങളുടെ സംഭരണ സംവിധാനവും സംസ്ഥാനങ്ങള്‍ ഒരുക്കുന്നതിന് കേന്ദ്ര സർക്കാർ നിയമനിര്‍മാണം നടത്തി. ഇന്ന് നമ്മുടെ നാട്ടിൽ പ്രവർത്തിയ്ക്കുന്ന കാര്‍ഷിക വിപണന കേന്ദ്രങ്ങളും, സർക്കാർ സംഭരണ സംവിധാനവും ഈ നിയമം മൂലം ഉണ്ടായതാണ്.

ഇപ്പോൾ കേന്ദ്ര സർക്കാർ ഇറക്കിയ ഈ ഓര്‍ഡിനന്‍സുകൾ പ്രാവർത്തികം ആകുന്ന അവസരത്തിൽ, കാര്‍ഷിക ഉൽപന്നങ്ങളുടെ താങ്ങുവിലയും, സര്‍ക്കാര്‍ ഏജൻസികളുടെ സംഭരണവും നിലയ്ക്കുമെന്നാണ് കർഷകർ ആകുലപ്പടുന്നത്.

കോർപറേറ്റുകൾ ഒരുക്കുന്ന വ്യാപാര ശൃംഖലകള്‍ക്ക് മുന്നിൽ ചെറുകിട വ്യാപാരികളും, കാര്‍ഷിക ഉല്‍പ്പന്ന വിപണന സമിതികളും തകർന്ന് പോകും. ഇത്തരം സാഹചര്യത്തെ അതിജീവിയ്ക്കുവാൻ സർക്കാർ കർഷകർക്കൊപ്പം നിൽക്കണം.

ചെറുകിട കർഷകരെ കാർഷിക മേഖലയിൽ നിന്നും കുടിയിറക്കുന്ന സാഹചര്യമാണ് കോർപറേറ്റുകൾ ലക്ഷ്യമിടുന്നത്. ലാഭം മാത്രമാണ് കോർപറേറ്റുകളുടെ ലക്ഷ്യം.

ഹരിത സമ്പന്നമായ കൃഷി ഭൂമികൾ കോർപറേറ്റുകളുടെ നിയന്ത്രണത്തിൽ എത്തുകയും, സർക്കാർ നൽകുന്ന കാർഷിക സബ്‌സിഡികൾ കോർപറേറ്റുകൾക്ക് ലഭ്യമാവുകയും ചെയ്യുന്ന അത്യന്തം അപകടകരമായ സാഹചര്യമാണ് വരാൻ പോകുന്നത്.

കാര്‍ഷിക വികസനത്തിന്, പാശ്ചാത്യ മാതൃക ഇന്ത്യയിൽ നടപ്പാകുമ്പോൾ കോർപറേറ്റുകളുടെ നിയന്ത്രണത്തിലുള്ള വൻകിട കൃഷി ഭൂമിയിൽ അതിജീവനത്തിനായി പണിയെടുക്കുന്ന അടിമകളായി ഗ്രാമീണ കർഷകർ മാറും.

കാര്‍ഷിക വിപണന മാര്‍ക്കറ്റില്‍ നിന്ന് പ്രാദേശിക സര്‍ക്കാരുകളെ പിന്‍വലിക്കുന്ന ബില്ല് നമ്മുടെ രാജ്യത്തിൻറെ ഫെഡറലിസത്തെ തകർക്കുന്നതാണ്.

ഇന്ത്യൻ കാര്‍ഷിക മേഖലയിൽ കോർപറേറ്റുകളുടെ കോളണി വാഴ്ച്ച ഉറപ്പിയ്ക്കുന്നതാണ്, കാര്‍ഷിക വിപണന ബില്ലിനൊപ്പം സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലുകള്‍ - (കരാര്‍ കൃഷിയ്ക്ക് സൗകര്യമൊരുക്കുന്ന ബില്ല് & കാര്‍ഷിക വിഭവങ്ങള്‍ - ധാന്യങ്ങള്‍, പയര്‍ വര്‍ഗ്ഗങ്ങള്‍, എണ്ണക്കുരുക്കള്‍, സവാള ,ഉരുളക്കിഴങ്ങ് എന്നിവയെ അവശ്യവസ്തുക്കളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്ന ബില്ല് ).

*ജനിതക വ്യതിയാനം* *വരുത്തിയ വിത്തുകൾ* *ഉയർത്തുന്ന* *വെല്ലുവിളികൾ*

കരാര്‍ കൃഷി നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങൾ വളരെ വലുതാണ്. ജനങ്ങളുടെ ഭക്ഷ്യ താല്പര്യമുള്ള വിളകൾ കൃഷി ചെയ്യുന്ന രീതി മാറുകയും, ജനിതക വ്യതിയാനം വരുത്തിയ വിത്തുകൾ നമ്മുടെ കൃഷി ഭൂമികളിൽ കൃഷി ചെയ്യുന്നത് പരിസ്ഥിതി മേഖലയിലും, ആരോഗ്യ മേഖലയിലും ഉയർത്തുന്ന വെല്ലുവിളികൾ വലുതാണ്.

പ്രകൃതി സമ്പന്നമായ നമ്മുടെ കൃഷി ഭൂമിയുടെ ജൈവഘടന തകർക്കുന്നതാണ് ജനിതക വ്യതിയാനം വരുത്തിയ വിത്തുകൾ. കോർപറേറ്റുകൾ നിശ്ചയിക്കുന്ന കൃഷി രീതിയും, ഭക്ഷ്യ സംസ്‌കരണ കമ്പനികള്‍ നിശ്ചയിക്കുന്ന ഭക്ഷണവും രാജ്യത്ത് നടപ്പാകാൻ പോകുമെന്നാണ് പരിസ്ഥിതി സംരക്ഷണ മേഖലയിൽ പ്രവർത്തിയ്ക്കുന്നവർ പറയുന്നത്.

*കാർഷിക മേഖല* *ശക്തിപ്പെടുത്താൻ* *പരിസ്ഥിതി സൗഹൃദ* *ബദൽ നയം* *രൂപീകരിയ്ക്കണം* .

അതിജീവനത്തിനായി പൊരുതുന്ന ഇന്ത്യൻ കർഷകർക്ക് ആശ്വാസം നൽകുന്നതിനും, ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന സമൂഹത്തിന്റെ ഉപജീവനമാർഗമായ കാർഷിക മേഖല ശക്തിപ്പെടുത്താൻ പരിസ്ഥിതി സൗഹൃദ ബദൽ നയം രൂപീകരിയ്ക്കുവാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തയ്യാറാകണം. കർഷക കേന്ദ്രീകൃത ബഡ്‌ജറ്റുകൾ അടിസ്ഥാന തലത്തിൽ ഉണ്ടാകണം.

നമ്മുടെ ആരോഗ്യം കുത്തക കമ്പിനികൾക്ക് പണയം വെയ്ക്കാനുള്ളതല്ല. പൈതൃകമായി നമ്മുടെ കർഷകർ നിലനിർത്തുന്ന കൃഷി രീതികളും, നാട്ടറിവുകളും അന്യം നിൽക്കരുത്.

മണ്ണിനെ സ്‌നേഹിയ്ക്കുന്ന കർഷകനും, കർഷകനെ നിലനിർത്തുന്ന ഗോശാലകളും അന്യമാകരുത്.

വിഷരഹിത വിളകൾ കൃഷി ചെയ്യുന്നതിനും, മണ്ണിന്റെ ജൈവഘടന നിലനിർത്തുന്നതിനും നാടൻ പശുക്കളുടെ ഗോശാലകൾ സംരക്ഷിയ്ക്കപ്പെടണം.

രാസവള കമ്പനികൾക്കും - കീടനാശിനി കമ്പനികൾക്കും നൽകുന്ന സർക്കാർ സബ്‌സീഡി, മണ്ണിനെ സ്‌നേഹിയ്ക്കുന്ന കർഷകർക്ക് നൽകാൻ സർക്കാർ തയ്യാറാകണം.

രാജ്യാന്തര നിലവാരമുള്ള വിഷരഹിത കാർഷിക ഉൽപന്നങ്ങൾക്കായി കർഷകനെ പ്രാപ്തമാക്കുകയും, രാജ്യാന്തര വിപണിയിൽ ഇന്ത്യൻ കാർഷിക ഉൽപന്നങ്ങൾ കർഷകന് നേരിട്ട് വിറ്റഴിയ്ക്കാൻ കഴിയുന്ന വിപുലമായ കാർഷിക വിപണന കേന്ദ്രങ്ങൾ പടുത്തുയർത്തിയാൽ ഇന്ത്യൻ സമ്പദ്ഘടന ശക്തമാകും.

*അതിജീവനത്തിനായി* *പൊരുതുന്ന ഇന്ത്യൻ* *കർഷകരുടെ ശബ്‌ദമാണ്* -- *ഡൽഹിയിൽ നടക്കുന്ന* *കർഷക* *പ്രക്ഷോഭം* .

ഹരിയാന, ഉത്തർപ്രദേശ്‌, ഉത്തരാഖണ്ഡ്‌, മധ്യപ്രദേശ്‌ എന്നിവിടങ്ങളിൽനിന്നുള്ള പതിനായിരകണക്കിന് കർഷകർ ഡൽഹിയിൽ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണ നൽകേണ്ടത് നമ്മുടെ ധാർമ്മിക ചുമതലയാണ്.

അതിജീവനത്തിനായി പൊരുതുന്ന ഇന്ത്യൻ കർഷകരുടെ ശബ്‌ദമാണ് അവരിലൂടെ നാം ശ്രവിയ്ക്കുന്നത്.

കർഷക പ്രക്ഷോഭം അടിച്ചമർത്താനുള്ള നീക്കത്തിൽനിന്ന്‌ കേന്ദ്ര സർക്കാർ പിന്തിരിയണം. ഇന്ത്യൻ കർഷർക്ക് സംരക്ഷണം നൽകുന്ന ശബ്‌ദമാണ് ഇന്ത്യൻ പ്രധാന മന്ത്രിയിൽ നിന്നും ഇന്ത്യൻ ജനത പ്രതീക്ഷിയ്ക്കുന്നത്.

അതിജീവനത്തിനായി പൊരുതുന്ന ഇന്ത്യൻ കർഷകർക്കൊപ്പം നമുക്കും പോരാടാം.


ഡയസ് ഇടിക്കുള
(ജനറൽ സെക്രട്ടറി, പ്രവാസി കേരളാ കോൺഗ്രസ് (എം) - യു.എ.ഇ ചാപ്റ്റർ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക