മോഡർനയുടെ കോറോണ വൈറസ് വാക്സിൻ ഉടനെതന്നെ ജീവിതം സാധാരണനിലയിലേക്ക് മാറ്റുമെന്ന് പ്രതീക്ഷിക്കേണ്ട. വ്യക്തിയിൽ വൈറസ് ഉണ്ടാവാതെ തടയുമെങ്കിലും മറ്റുള്ളവരിലേക്ക് വ്യാപനം തടയാൻ വാക്സിൻ കൊണ്ട് സാധിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്ന് കമ്പനിയിലെ ചീഫ് മെഡിക്കൽ ഓഫീസർ വെളിപ്പെടുത്തി.
"ബയോ ടെക്കിന്റെ വാക്സിൻ, കോവിഡ് 19 ഏൽക്കാതെ ജനങ്ങളെ രക്ഷിക്കുന്നതിൽ ഫലപ്രദമാണെന്ന് ഗവേഷണങ്ങളിലൂടെ കണ്ടെത്തിയെങ്കിലും വാക്സിൻ എടുക്കാത്ത ആളിലേക്ക് അണു വാഹകനിൽ നിന്ന് വൈറസ് എത്താതെ തടുത്തുനിർത്തി രോഗം ബാധിക്കാതെ കാക്കുമെന്നതിന് തെളിവില്ല. " മോഡർനയുടെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ടാൽ സാക്‌സ് തന്റെ അഭിപ്രായം പങ്കുവച്ചു.
" നമ്മൾ ജാഗ്രത പുലർത്തണമെന്നാണ് എന്റെ അഭിപ്രായം. വാക്സിൻ ലഭിച്ചാൽ പോലും അതിന്റെ ഫലത്തിൽ വിശ്വസിച്ച് അശ്രദ്ധരാകരുത്. " ആക്‌സിയോസിന് അനുവദിച്ച അഭിമുഖത്തിൽ ഡോക്ടർ വിശദീകരിച്ചു.
" ശാസ്ത്രത്തിൽ വിശ്വാസം ഉള്ളതുകൊണ്ടുതന്നെ രോഗവ്യാപനം കുറയുമെന്ന് എനിക്കുറപ്പാണ്. പക്ഷെ, മതിയായ തെളിവുകളുടെ അഭാവത്തിൽ വാക്സിൻ വന്നെന്നുകരുതി നമ്മൾ ഇപ്പോഴത്തെ ശീലങ്ങൾ മാറ്റരുത്." സാക്‌സ് നിർദ്ദേശിച്ചു.
വാക്സിൻ എത്തിയാലും ആഗോള മഹാമാരിയെ പിടിച്ചുകെട്ടാൻ അതിന്റേതായ കാലതാമസം ഉണ്ടാകുമെന്നാണ് സാക്സിന്റെ വാക്കുകളിൽ നിന്ന് ലഭിക്കുന്ന സൂചന. ഫലപ്രദമായ വാക്സിൻ അതിവേഗം എത്തിക്കാൻ മരുന്നു നിർമ്മാതാക്കൾ കിണഞ്ഞ്‍ പരിശ്രമിക്കുന്നുണ്ടെങ്കിലും നമ്മുടെ സാമ്പത്തിക രംഗം പുത്തനുണർവ് നേടാൻ ഇനിയും കാത്തിരിക്കേണ്ടി വന്നേക്കും.