Image

മലയാളം സൊസൈറ്റി, ഹൂസ്റ്റന്‍ മഹാകവി അക്കിത്തം: അനുസ്മരണം

മണ്ണിക്കരോട്ട് Published on 24 November, 2020
മലയാളം സൊസൈറ്റി, ഹൂസ്റ്റന്‍ മഹാകവി അക്കിത്തം: അനുസ്മരണം
ഹൂസ്റ്റന്‍: ഹ്യൂസ്റ്റനിലെ ഭാഷാ സ്‌നേഹികളുടെ സംഘടനയായ മലയാളം സൊസൈറ്റിയുടെ 2020 നവംബര്‍ സമ്മേളനം എട്ടാം തീയതി ഞായറാഴ്ച വൈകീട്ട് 4 മണിക്ക് സൂം മീറ്റിംഗിലൂടെ നടത്തി. ആദ്യമായി മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി മൗനമായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. തുടര്‍ന്ന് പങ്കെടുത്ത എല്ലാവര്‍ക്കും ജോര്‍ജ് മണ്ണിക്കരോട്ട് സ്വാഗതം ആശംസിച്ചു. മലയാളം സൊസൈറ്റിയുടെ സെക്രട്ടറി ജോര്‍ജ് പുത്തന്‍കുരിശ് താങ്ക്‌സ് ഗിവിംങ്ങിന്റെ ആശംസ അറിയിക്കുകയും ചെയ്തു.

മതപീഡനത്തില്‍നിന്ന് രക്ഷപെട്ട് അമേരിക്കയിലെത്തിയ പില്‍ഗ്രിംസിനെ സ്ക്വാന്റ് എന്ന അമേരിക്കന്‍ ഇന്ത്യന്‍ എങ്ങനെ സഹായിച്ചുവെന്ന് അനുസ്മരിക്കുകയും അതുപോലെ നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തില്‍ അപരിചിതരായ സ്ക്വാന്റുമാരെ ഓര്‍ക്കാനുള്ള അവസരമായി താങ്ക്‌സ് ഗിവിംങ്ങ് ആയിത്തീരട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
    
തുടര്‍ന്ന് എ.സി. ജോര്‍ജ് മോഡറേറ്ററായി മീറ്റിംഗ് ആരംഭിച്ചു. ഗോപിനാഥ പിള്ള "അക്കിത്തം: അനുസ്മരണം' എന്ന വിഷയത്തെക്കുറിച്ച് പ്രബന്ധം അവതരിപ്പിച്ചു. പാലക്കാട്ട് ജനിച്ച അച്യുതന്‍ നമ്പൂതിരി വളരെ ചെറുപ്പത്തിലെ സംസ്കൃതത്തിലും വേദങ്ങളിലും വ്യുല്‍പ്പത്തി നേടി. സമുദായപ്രവര്‍ത്തനം പത്രപ്രവര്‍ത്തതനം എന്നിങ്ങനെ പല മേഖലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചു. നന്നേ ചെറുപ്പത്തിലെ കവിതകളില്‍ താല്‍പര്യം കാണിക്കുകയും ആര്‍ക്കും മനസിലാകുന്ന ഭാഷയില്‍ കവിതകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. അദ്ദഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ "വെളിച്ചം ദുഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം' എന്ന ഇരുപതാം നൂറ്റാണണ്ടിലെ ഇതിഹാസം എന്ന കൃതിയിലെ വരികള്‍ വളരെ അധികം വിശകലനത്തിന് വിധേയമായിട്ടുണ്ട്. കമ്മ്യുണസത്തോടുണ്ടായിരുന്ന താല്‍പര്യമാണ് ഈ കൃതി എഴുതുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതെങ്കിലും അതിന്റെ ആശയങ്ങളുടെ പ്രയോഗങ്ങളോട് യോജിക്കാന്‍ കഴിയാഞ്ഞതുകൊണ്ട് അതില്‍നിന്ന് പിന്മാറുകയും ചെയ്തു. അക്കിത്തത്തിന്റെ കവിതകള്‍ ഉദ്ധരിച്ചുകൊണ്ടും അദ്ദേഹത്തിന്റെ സുമനസ്സിനെ പ്രകീര്‍ത്തിച്ചുകൊണ്ടും ഗോപിനാഥ പിള്ള അദ്ദേഹത്തിന്റെ പ്രബന്ധം അര്‍ച്ചനയായി അര്‍പ്പിച്ചു.
    
അടുത്തതായി കുരിയന്‍ മ്യാലിലില്‍ന്റെ ചെറുകഥാപാരായണമായിരുന്നു. സമീപകാലത്ത് അമേരിക്കയില്‍ മലയാളി സമൂഹത്തില്‍ നടന്ന ഒരു സംഭവത്തെ ആധാരമാക്കിയായിരുന്നു കഥ തയ്യാറാക്കിയത്. അമേരിക്കയില്‍ കുടിയേറി ഒരു നല്ല ജീവിതം സ്വപ്നം കാണുന്നവര്‍; അത്തരക്കാരെ വിവാഹം കഴിക്കാന്‍, നാട്ടില്‍പോയി ഇല്ലാത്തത് ഉണ്ടെന്നു പറഞ്ഞ് വിവാഹം കഴിക്കുകയും പിന്നീട് സത്യം ഓരോന്നായയി പുറത്തുവരുമ്പോള്‍ സൃഷ്ടിക്കുന്ന പൊരുത്തക്കേടുകളും അവസാനം കൊലപാതകത്തില്‍ കൊണ്ടെത്തിക്കുന്നതും ഒക്കെയായിരുന്നു കഥയുടെ ഉള്ളടക്കം.
    
ഗോപിനാഥ പിള്ള അവതരിപ്പിച്ച അക്കിത്തത്തിന്റെ അനുസ്മരണവും കുരിയന്‍ മ്യാലില്‍ന്റെ ചെറുകഥയും ശ്രോതാക്കളുടെ ആസ്വാദനത്തിനും വിശകലനത്തിനും വിധേയപ്പെട്ടു. പൊതു ചര്‍ച്ചയില്‍ പൊന്നു പിള്ള, എ.സി. ജോര്‍ജ്, ഗോപിനാഥ് പിള്ള, ശാന്ത പിള്ള, മാത്യു പന്നപ്പാറ, നൈനാന്‍ മാത്തുള്ള, ടി.എന്‍. സാമുവല്‍, തോമസ് കളത്തൂര്‍, സുകുമാരന്‍ നായര്‍, അല്ലി എസ്. നായര്‍, കുരിയന്‍ മ്യാലില്‍, ജോസഫ് തച്ചാറ, ടി.ജെ. ഫിലിപ്പ്, ജെയിംസ് ചിറത്തടത്തില്‍, ജി. പുത്തന്‍കുരിശ്, റവ. ഡോ. ഫാ. തോമസ് അമ്പലവേലില്‍, ജോര്‍ജ്മണ്ണിക്കരോട്ട്, മുതലായവര്‍ പങ്കെടുത്തു.
    
പൊന്നു പിള്ളയുടെ കൃതഞ്ജത പ്രസംഗത്തോടെ സമ്മേളനം പര്യവസാനിച്ചു.  മലയാളം സൊസൈറ്റിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക്: മണ്ണിക്കരോട്ട് 281 857 9221, ജോളി വില്ലി 281 998 4917, പൊന്നു പിള്ള 281 261 4950, ജി. പുത്തന്‍കുരിശ് 281 773 1217.

മണ്ണിക്കരോട്ട് (www.mannickarottu.net)


Join WhatsApp News
വ്യത്യസ്തനാം മത്തായി 2020-11-24 04:56:15
ഹ്യൂസ്റ്റനിലെ മലയാളം സൊസൈറ്റി വാർത്തയും റൈറ്റർ ഫോറം വാർത്തയും വായിക്കാറുണ്ട് . രണ്ടു കൂട്ടരും നേർക്ക് നേരെ പോരാട്ടം ആണല്ലോ. അങ്ങനെ പോരാടി സാഹിത്യം വികസിക്കട്ടെ. പക്ഷേ രണ്ടെണ്ണത്തിൽ പങ്കെടുക്കുന്നവർ ഏതാണ്ട് ഒരേ കൂട്ടർ ആണല്ലോ . റൈറ്റർ ഫോറത്തിന് ലൈബ്രറിയും ബുക്ക് പബ്ലിഷിംഗ് ഉണ്ട് എന്നാൽ 2 എണ്ണത്തിലും ഒരുതരം ഏകാധിപത്യമാണ്. രണ്ടു കൂട്ടരും തെരഞ്ഞെടുക്കുന്ന വിഷയങ്ങൾ അറുബോറൻ ഒന്നും കാലോചിതം അല്ല ഒരു പുതുമയുമില്ല ഈ രണ്ടു കൂട്ടരും അന്യോന്യം അനുകരിക്കുന്നു. രണ്ട് കൂട്ടരും ഒരു വ്യത്യസ്തത പുലർത്തുക. ഇ മഹാകവി അക്കിത്തം അന്തരിച്ചിട്ട് കൊറച്ച് അധികം നാളുകൾ ആയല്ലോ ഇപ്പോഴാണോ അനുശോചനം?. കുറച്ചുനാളായി മലയാളം സൊസൈറ്റി റൈറ്റർ ഫോർ തിനേക്കാളും മുന്നോട്ടു പോകുന്നതായി തോന്നുന്നു . എഴുതുന്നവരും എഴുതാത്തവരും ആയ സാഹിത്യകാരന്മാർ, രണ്ടിടത്തും പോയി ഒരേ കൃതികൾ തന്നെ ഒരേ വിഷയം തന്നെ ആവർത്തിച്ചാവർത്തിച്ച് അലക്കുന്നത് ശരിയല്ല. രണ്ടിലും പോകുന്നവർ ഒരേ ആൾക്കാർ ആണെങ്കിൽ പോലും ഒരല്പം വ്യത്യസ്തത പുലര്ത്തു. ചുമ്മാ ആവർത്തനവും കോപ്പിയടിയും കൊണ്ടെന്തു പ്രയോജനം. വ്യത്യസ്ത അഭിപ്രായം രേഖപ്പെടുത്തുന്നത് ക്ഷമിക്കണം. എന്ന വ്യത്യസ്തനാം മത്തായി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക