Image

നാല് സംസ്ഥാനങ്ങളില്‍നിന്ന് മഹാരാഷ്ട്രയിലേക്ക് എത്തുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധം

Published on 23 November, 2020
നാല് സംസ്ഥാനങ്ങളില്‍നിന്ന് മഹാരാഷ്ട്രയിലേക്ക് എത്തുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധം
മുംബൈ: കോവിഡ് വ്യാപനം രൂക്ഷമായ നാല് സംസ്ഥാനങ്ങളില്‍നിന്ന് മഹാരാഷ്ട്രയിലേക്ക് യാത്ര ചെയ്യുന്നതിന് ആര്‍ടി പിസിആര്‍ പരിശോധനയില്‍ നെഗറ്റീവാണെന്ന റിപ്പോര്‍ട്ട് നിര്‍ബന്ധം. ഡല്‍ഹി, രാജസ്ഥാന്‍, ഗുജറാത്ത്, ഗോവ എന്നിവിടങ്ങളില്‍നിന്ന് വിമാന മാര്‍ഗവും ട്രെയിന്‍ മാര്‍ഗവും മഹാരാഷ്ട്രയില്‍ എത്തുന്നവര്‍ക്കാണ് കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയത്.

വിമാനയാത്രക്കാര്‍ മഹാരാഷ്ട്രയിലെ വിമാനത്താവളത്തില്‍ എത്തുന്നതിന് 72 മണിക്കൂര്‍ മുമ്പ് സ്രവം നല്‍കി പരിശോധനയ്ക്ക് വിധേയരാകണമെന്നാണ് നിര്‍ദ്ദേശം. റോഡുമാര്‍ഗം സംസ്ഥാനത്തേക്ക് എത്തുന്നവരുടെ താപനില അതിര്‍ത്തി ജില്ലകളിലേക്ക് പ്രവേശിക്കുമ്പോള്‍തന്നെ പരിശോധിക്കണമെന്നും കോവിഡ് ലക്ഷണങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കണമെന്നും ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ കോവിഡ് 19ന്റെ രണ്ടാംഘട്ട വ്യാപനമുണ്ടായാല്‍ അത് സുനാമിപോലെ ആയിരിക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജനങ്ങള്‍ അച്ചടക്കമില്ലാതെ പെരുമാറിയാല്‍ രണ്ടാംഘട്ട വ്യാപനം ഉണ്ടാകുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കിയിരുന്നു. പിന്നാലെയാണ് കോവിഡ് വ്യാപനം തടയുന്നതിനുള്ള കൂടുതല്‍ നടപടികള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

ഡല്‍ഹി, രാജസ്ഥാന്‍, ഗുജറാത്ത് ഗോവ എന്നീ സംസ്ഥാനങ്ങളില്‍നിന്ന് വിമാന മാര്‍ഗമോ ട്രെയിന്‍ മാര്‍ഗമോ കോവിഡ് പരിശോധന നടത്താതെ മഹാരാഷ്ട്രയില്‍ എത്തുന്നവര്‍ ഉടന്‍തന്നെ സ്വന്തം ചിലവില്‍ പരിശോധന നടത്തണം. വിമാനത്താവള അധികൃതര്‍തന്നെ പരിശോധനക്കുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും തുക ഈടാക്കുകയും ചെയ്യും. പരിശോധനാ ഫലം ലഭിച്ചശേഷമേ യാത്രക്കാരെ വിമാനത്താവളത്തില്‍നിന്ന് പുറത്തുപോകാന്‍ അനുവദിക്കൂ. കോവിഡ് പോസീറ്റീവായാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനുള്ള വിവരങ്ങളും ശേഖരിക്കും.

ട്രെയിന്‍മാര്‍ഗം മഹാരാഷ്ട്രയില്‍ എത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലും കോവിഡ് ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അവരെ ആന്റിജന്‍ ടെസ്റ്റിന് വിധേയരാക്കും. അതും നെഗറ്റീവായാല്‍ അവരെ വിട്ടയയ്ക്കും. ട്രെയിന്‍മാര്‍ഗം കോവിഡ് പരിശോധന നടത്താതെ എത്തുന്നവരെയും കോവിഡ് സ്ഥിരീകരിച്ചവരെയും കോവിഡ് കെയര്‍ സെന്ററുകളിലേക്ക് മാറ്റും. ചികിത്സാ ചിലവ് യാത്രക്കാരില്‍ നിന്നുതന്നെ ഈടാക്കും.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക