തിരുവനന്തപുരം: കൊവിഡ് ബാധിതയായിരുന്ന യുവതിയെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പീഡിപ്പിച്ചുവെന്ന കേസില്‍ വഴിത്തിരിവ്. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തന്നെ പീഡിപ്പിച്ചിട്ടില്ലെന്നും പരസ്പര സമ്മത പ്രകാരമുള്ള ലൈംഗികബന്ധമായിരുന്നുവെന്നും യുവതി ഹൈക്കോടതിയില്‍ മൊഴി നല്‍കി. ഇതേതുടര്‍ന്ന് പ്രതിയായ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. കേസില്‍ വിശദമായ അന്വേഷണത്തിന് ഡി.ജി.പിക്ക് കോടതി നിര്‍ദേശം നല്‍കി. കൊവിഡ് ബാധിതയെ പീഡിപ്പിച്ചുവെന്ന റിപ്പോര്‍ട്ട് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.
സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറു െവീട്ടിലെത്തിയ തന്നെ ഒരു ദിവസം മുഴുവന്‍ കെട്ടിയിട്ടു പീഡിപ്പിച്ചുവെന്നാണ് യുവതി പരാതി നല്‍കിയത്. കുളത്തുപ്പുഴ സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കൊല്ലം മാങ്കോട് സ്വദേശി ആണ് അറസ്റ്റിലായത്.
മലപ്പുറത്ത് ഹോം നഴ്‌സായിരുന്ന കുളത്തൂപ്പുഴ സ്വദേശിനി നാട്ടില്‍ ക്വാറന്റൈനിലായിരുന്നു. മറ്റൊരിടത്ത് ജോലിക്ക് പോകാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട യുവതിയെ ഭരതന്നൂരിലെ ക്വാര്‍ട്ടേഴ്സിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. സെപ്തംബര്‍ മൂന്നിന് ഉച്ചകഴിഞ്ഞ് ക്വാര്‍ട്ടേഴ്സിലെത്തിയ തന്നെ മര്‍ദ്ദിച്ചെന്നും കട്ടലില്‍ കെട്ടിയിട്ട് ഒരു ദിവസം മുഴുവന്‍ ലൈംഗികമായി പീഡിപ്പിച്ചെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു.
പിറ്റേന്നാണ് പുറത്തുവിട്ടത്. അവശയായ യുവതി വെള്ളറടയിലെ സഹോദരന്റെ വീട്ടിലേക്ക് പോയെന്നും പിന്നീട് പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. പാങ്ങോട് സ്റ്റേഷന്‍ പരിധിയില്‍ നടന്ന കേസ് ആയതിനാല്‍ അവിടേക്ക് മാറ്റുകയായിരുന്നു.