Image

നടിയെ ആക്രമിച്ച കേസ്: സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജിവെച്ചു

Published on 23 November, 2020
നടിയെ ആക്രമിച്ച കേസ്: സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജിവെച്ചു

നടിയെ ആക്രമിച്ച കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. സുരേശന്‍ രാജിവെച്ചു. കേസില്‍ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് രാജി.


‌നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ ഇന്ന് പുനഃരാരംഭിക്കാനിരിക്കെയാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ രാജിവച്ചത്. സ്ഥാനം രാജിവെച്ച്‌ ആഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചതായി സുരേശന്‍ കോടതിയെ അറിയിച്ചു. ഇതിനെ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി.


കേസിലെ അന്വേഷണ ഉദ്യോഗസ്ഥനോട് 26 ന് ഹാജരാകാന്‍ വിചാരണ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസിന്റെ തുടര്‍ നടപടികള്‍ 26 ന് തീരുമാനിക്കും. 2017ലാണ് കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി എ.സുരേശനെ സര്‍ക്കാര്‍ നിയമിച്ചത്.


വിചാരണക്കോടതി പക്ഷപാതിത്വം കാണിക്കുന്നെന്നും തെളിവുകള്‍ രേഖപ്പെടുത്തുന്നില്ലെന്നും ആരോപിച്ച്‌ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചതോടെ ആഴ്ചകളായി വിസ്താര നടപടികള്‍ മുടങ്ങിക്കിടക്കുകയായിരുന്നു.


 കോടതി മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും ആക്രമണത്തിനിരയായ നടിയും സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി കഴി‍ഞ്ഞ ദിവസം തളളിയിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുളള നീക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക