Image

പിണറായി സാറേ (സഖാവേ) ഇത് പാരയാകും. പോലീസ് അല്ല സ്വാതന്ത്ര്യം തീരുമാനിക്കേണ്ടത്

Published on 22 November, 2020
പിണറായി സാറേ (സഖാവേ) ഇത് പാരയാകും. പോലീസ് അല്ല സ്വാതന്ത്ര്യം തീരുമാനിക്കേണ്ടത്
‘കേരളത്തിലെ എൽഡിഎഫ് സർക്കാർ സമൂഹമാധ്യമത്തിലെ ‘കുറ്റകരമായ’ പോസ്റ്റിന് 5 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന നിയമമുണ്ടാക്കിയതു ഞെട്ടിപ്പിക്കുന്നു'   മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.ചിദംബരം. പൊലീസ് ആക്ടിൽ കൂട്ടിച്ചേർത്ത 118എ വകുപ്പ് ജനാധിപത്യ വിരുദ്ധമാണെന്ന ആരോപണം ശക്തമാണ്.

'ഇത്തരം ക്രൂരമായ തീരുമാനങ്ങളെ എന്റെ സുഹൃത്തായ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി എങ്ങനെ പ്രതിരോധിക്കും?’– ചിദംബരം ട്വിറ്ററിൽ ചോദിച്ചു.

ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീർത്തിപ്പെടുത്തുന്നതിനോ ഉദ്ദേശിച്ച് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിർമിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്ക് 5 വർഷം വരെ തടവോ 10,000 രൂപ വരെ പിഴയോ ഇവ രണ്ടും കൂടിയോ ശിക്ഷ നൽകാനുള്ള വ്യവസ്ഥയാണു നിയമ ഭേദഗതിയിലുള്ളത്. വാറന്റ് ഇല്ലാതെ കേസെടുക്കാൻ കഴിയുന്ന കൊഗ്നിസിബിൾ വകുപ്പാണിത്. ആർക്കും പരാതിയില്ലെങ്കിലും പൊലീസിനു സ്വമേധയാ കേസെടുക്കാം. അതേസമയം, ജാമ്യമില്ലാ വകുപ്പല്ല.

മാധ്യമസ്വാതന്ത്ര്യത്തിന്റെ അടക്കം അതിർവരമ്പ് പൊലീസ് നിശ്ചയിക്കുന്ന അപകടകരമായ അവസ്ഥയ്ക്കാണ് ഇടതുപക്ഷ സർക്കാർ അവസരം ഒരുക്കുന്നതെന്നും വിമർശനം ഉയർന്നു. 
മാധ്യമങ്ങളെ ഒന്നടങ്കം വരുതിയിലാക്കാനുള്ള ശ്രമമാണ് പൊലീസ് നിയമ ഭേദഗതി എന്നും ആരോപണമുണ്ട്. അധിക്ഷേപത്തിന്റെ പേരിൽ വാറന്റ് ഇല്ലാതെ പൊലീസിന് ആരെയും അറസ്റ്റ് ചെയ്യാം. കുറ്റക്കാർക്ക് അഞ്ച് വർഷം തടവോ 10,000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ വിധിക്കുന്ന വ്യവസ്ഥ. ഇത് ഏത് പൊലീസുകാരനും ദുരുപയോഗം ചെയ്യാമെന്നതാണ് വിമർശനം.

കോവിഡ് നിയന്ത്രണത്തിന് പോലും പൊലീസിനെ ഉപയോഗപ്പെടുത്തുന്നതിലെ അനൗചിത്യമാണ് വിമർശനത്തിന് ആധാരം. കരിനിയമങ്ങളെ എതിർക്കുന്ന ഇടതുപക്ഷ സർക്കാർ തന്നെ പൊലീസ് നിയമഭേദഗതിക്ക് വഴിയൊരുക്കിയതും ചോദ്യം ചെയ്യപ്പെടുന്നു. 

മുഖ്യമന്ത്രിയുടെ പ്രസ്താവന: 

പുതിയ പൊലീസ് നിയമ ഭേദഗതി ഏതെങ്കിലും വിധത്തിൽ സ്വതന്ത്രമായ അഭിപ്രായസ്വാതന്ത്ര്യത്തിനോ നിഷ്പക്ഷമായ മാധ്യമ പ്രവർത്തനത്തിനോ എതിരായി ഉപയോഗിക്കപ്പെടില്ല. മറിച്ചുള്ള ആശങ്കകൾക്ക് അടിസ്ഥാനമില്ല.

സമൂഹമാധ്യമങ്ങളുടെ, പ്രത്യേകിച്ച് ചില വ്യക്തിഗത ചാനലുകളുടെ അതിരുവിട്ടു ദുരുപയോഗങ്ങളെക്കുറിച്ചു സംസ്ഥാന സർക്കാരിനു തുടർച്ചയായി പരാതി ലഭിക്കുന്നുണ്ടായിരുന്നു. ഇങ്ങനെ പരാതി നൽകുന്നവരിൽ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ വരെയുണ്ട് കുടുംബഭദ്രതയെ പോലും തകർക്കുന്നവിധം മനുഷ്യത്വരഹിതവും നീചവുമായ സൈബർ ആക്രമണം മാധ്യമപ്രവർത്തനത്തിന്റെ മറവിൽ ചിലർ നടത്തിയതിന്റെ ദൃഷ്ടാന്തങ്ങൾ ഇവർ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. 

ഒട്ടനവധി കുടുംബങ്ങൾ ഇത്തരം ആക്രമണങ്ങളുടെ ദുരന്തങ്ങൾ അനുഭവിക്കുന്നുണ്ട്. അസത്യം മുതൽ അശ്ലീലം വരെ പ്രയോഗിച്ചുകൊണ്ടുള്ള ആക്രമിച്ചു തകർക്കലായി ഇതുപലപ്പോഴും മാറുന്നുണ്ട്. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ, രാഷ്ട്രീയവും രാഷ്ട്രീയേതരവുമായ താൽപര്യങ്ങൾ, എന്നിവയൊക്കെ കുടുംബങ്ങളുടെ സ്വസ്ഥ ജീവിതം തകർക്കുന്ന വിധത്തിലുള്ള പ്രതികാര  നിർവഹണത്തിനായി ഉപയോഗിക്കുന്നത് അനുവദിക്കാനാവില്ല. സൈബർ ആക്രമണങ്ങൾ പലയിടത്തും ദാരുണമായ ദുരന്തങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ആക്രമണവിധേയരാകുന്നവർക്ക് എന്താണ് പറയാനുള്ളത് എന്നതു പോലും തമസ്കരിച്ചു കൊണ്ട് നടത്തുന്ന ഇത്തരം ആക്രമണങ്ങൾ വ്യക്തിഗതമായ പകരംവീട്ടലുകൾ അല്ലാതെ മാധ്യമപ്രവർത്തനം ആകുന്നില്ല. പലപ്പോഴും ഇതിന്റെ പിന്നിലുളളത് പണമുണ്ടാക്കാനുള്ള ദുഷ്ടലാക്കാണ്.

മാധ്യമ സ്വാതന്ത്ര്യത്തിനൊപ്പം തന്നെ പൗരന്റെ വ്യക്തിസ്വാതന്ത്ര്യം, ഭരണഘടന ഉറപ്പു നൽകുന്ന അന്തസ്സ് എന്നിവ സംരക്ഷിക്കുവാനും സർക്കാരിന് ചുമതലയുണ്ട്. മറ്റൊരാളുടെ മൂക്കിൻ തുമ്പു തുടങ്ങുന്നിടത്ത് ഒരുവന്റെ സ്വാതന്ത്ര്യം അവസാനിക്കുന്നു എന്ന പ്രശസ്തമായ സങ്കൽപമുണ്ടല്ലോ. കൈവീശാം, എന്നാൽ അത് അപരന്റെ മൂക്കിൻ തുമ്പിനിപ്പുറം വരെയാവാനേ സ്വാതന്ത്ര്യമുള്ളൂ. എന്നാൽ ഇതു തുടർച്ചയായി ലംഘിക്കപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടാകുന്നുണ്ട്.

മാധ്യമ സ്വാതന്ത്ര്യത്തിന്റെ മറവിൽ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കാനോ വ്യക്തിസ്വാതന്ത്ര്യത്തിന്റെ മറവിൽ മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കാനോ പാടില്ല. ഇരു സ്വാതന്ത്ര്യങ്ങളും നിലനിർത്തി പോവാൻ സർക്കാർ ബാധ്യസ്ഥമാണ്. ഈ സാഹചര്യത്തിലാണ് വ്യക്തിയുടെ അന്തസ്സിനെ എന്തിന്റെ പേരിലായാലും നിഷേധിക്കുന്നതിന് എതിരായ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും രാജ്യാന്തരതലത്തിൽ തന്നെ പുതിയ കാലത്ത് ഉണ്ടാവുന്നത്. അതുമായി ചേർന്നുപോകുന്ന നിയന്ത്രണങ്ങളേ പൊലീസ് നിയമഭേദഗതിയിൽ ഉള്ളൂ. 
വ്യക്തിയുടെ അന്തസ്സ്, മാന്യത എന്നിവ പരിഷ്കൃത സമൂഹത്തിൽ പ്രധാനമാണ്. അതിനാകട്ടെ, ഭരണഘടനാപരമായ പരിരക്ഷതന്നെയുണ്ട്. അത് പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താൻ സർക്കാർ ബാധ്യസ്ഥമാണ്. സാമ്പ്രദായിക മാധ്യമങ്ങൾ പൊതുവിൽ ഭരണഘടന കല്പിക്കുന്ന ഈ അതിരുകൾക്കുള്ളിൽനിന്നാണ് പ്രവർത്തിക്കാറ്. എന്നാൽ, ചില വ്യക്തിഗത ചാനലുകൾ ആ ഭരണഘടനാ നിഷ്കർഷകളെ പുച്ഛത്തോടെ കാറ്റിൽപറത്തി എന്തുമാകാമെന്ന അരാജകത്വത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്. ഇതു സാമൂഹിക ക്രമത്തെ തന്നെ അട്ടിമറിക്കും, അതുണ്ടായിക്കൂടാ. 

ഭരണഘടനയുടെയും നിയമവ്യവസ്ഥയുടെയും പരിധിക്കുള്ളിൽനിന്ന് എത്ര ശക്തമായ വിമർശനം നടത്താനും ആർക്കും സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യത്തെ പുതിയ ഭേദഗതി ഒരുവിധത്തിലും ബാധിക്കില്ല. നല്ല അർത്ഥത്തിൽ എടുത്താൽ ആർക്കും ഇതിൽ സ്വാതന്ത്ര്യലംഘനം കാണാനാവില്ല. മറ്റുള്ളവരുടെ ജീവിതം തകർക്കലാണ് തന്റെ സ്വാതന്ത്ര്യം എന്നു കരുതുന്നവർക്കു മാത്രമേ ഇതിൽ സ്വാതന്ത്ര്യലംഘനം കാണാനാകൂ. അതാകട്ടെ ലോകത്ത് ഒരു പരിഷ്കൃത ജനസമൂഹം അനുവദിക്കുന്നതുമല്ല. 
വ്യക്തിത്വഹത്യ, അന്തസ്സ് കെടുത്താൽ എന്നിവ ആത്മഹത്യകളിലേക്കുവരെ നയിക്കുന്ന സാഹചര്യം ഉത്തരവാദിത്തപ്പെട്ടവർ തന്നെ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുള്ള സാഹചര്യത്തിൽ അത് അവഗണിച്ച് എന്തുമാവട്ടെ എന്ന നിലപാട് എടുക്കാൻ സർക്കാരിനാകില്ല. വ്യക്തിയുടെ അന്തസ്, സ്വച്ഛ ജീവിതത്തിനുള്ള അവകാശം എന്നിവ സംരക്ഷിക്കാനുള്ള ഈ നടപടിയിൽ മാധ്യമങ്ങൾക്കും പൗര സമൂഹത്തിനും ഒരുവിധ ആശങ്കയും ഉണ്ടാവേണ്ടതില്ല. മാധ്യമസ്വാതന്ത്ര്യത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും പരിരക്ഷിക്കുന്ന എല്ലാ വകുപ്പുകൾക്കും വിധേയമായ വ്യവസ്ഥകളാണു ഭേദഗതിയിലുള്ളത്. സ്ത്രീകൾ, ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾ എന്നിവർ നേരിടുന്ന സൈബർ ആക്രമണങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് ഈ ഭേദഗതി നടപ്പാക്കുന്നത്. ഈ ഭേദഗതി സംബന്ധിച്ച് ഉയർന്നു വരുന്ന ക്രിയാത്മകമായ അഭിപ്രായങ്ങളെയും നിർദേശങ്ങളെയും സർക്കാർ തീർച്ചയായും പരിഗണിക്കുക തന്നെ ചെയ്യും.
Join WhatsApp News
Ninan Mathulla 2020-11-22 21:39:07
This new law has become controversial before it is implemented. We have to wait and see the long term consequence of this. Time has changed that such a law became necessary. Earlier we had two or three Newspapers and one TV station under government control. Now anybody can open TV channels and political parties have their own channels that speak for them or do their bidding to attack opponents. Religious forces also have channels that support them and spread racism and religious intolerance. If there is no fear of consequence many will go any length to attack opponents or harm others. So your freedom ends where another person’s nose begins. I wish the law will act as a deterrent. Criticism against the law came mostly from religious fundamentalists. BJP supporters dared to kill writers or make then silent using different means. There were reports of Government even using sedition or treason charges to silence opponents for criticism of government or its leaders. It might become necessary to fine tune the law if it is misused.
josecheripuram 2020-11-23 02:18:02
Making laws are not effective untill it's followed. We have enough rules, but it's implimented according to the status of person.in India Rich, Politicians ,Religious has different rules. The Poor has different rules>
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക