പള്ളയേറെവിശന്നപ്പോഴാണ് അമ്മയെയോർത്തത്.
ഓട്ടടയറുരുട്ടിയുരുട്ടി, വീട്ടിലേയ്ക്കോടി.
അമ്മ അകത്തുണ്ട്.
ആകെ മൗനമായിനിന്ന വീടിൻ്റെ ഒരു കോണിൽ, ഒരു പഴന്തുണിക്കെട്ടായി
കരഞ്ഞ് തളർന്ന മുഖവുമായി അമ്മ.
കണ്ണീർച്ചാലുകൾ വീതിച്ചെടുത്ത മുഖത്ത് ചോരത്തിണർപ്പുകൾ....
മുനിഞ്ഞ് കത്തുന്ന അടുപ്പിൽ ചെരിഞ്ഞ് തൂവിക്കിടക്കുന്ന പൊട്ടിയ കഞ്ഞിക്കലം.
തലങ്ങും വിലങ്ങും ചിതറിയ പാത്രങ്ങൾ...
വീടിനെവിഴുങ്ങുന്ന കള്ളിൻ്റെ കുത്തുന്ന മണം. ച്ഛർദ്ദിയ്ക്കാൻ വരുന്നു.
"മോനേ ആ കരിമ്പൻ പൂച്ച ചെയ്ത പണിയാ...ഇന്നും കഞ്ഞിക്കലം തട്ടി മറിച്ചു.."
അമ്മയുടെ ചിലമ്പിച്ച ശബ്ദം.
"ഇന്നും പട്ടിണിയാല്ലേ..അമ്മേ.." ഞാൻ സങ്കടംകൊണ്ടമ്മയെ കെട്ടിപ്പിടിച്ചു ചോദിച്ചു.
"ഇന്നും അച്ഛൻ വന്നൂല്ലേ അമ്മേ!.."
ഇനി കരയാൻ കണ്ണീരില്ലാത്തൊരമ്മ വീണ്ടും കരയാൻ തുടങ്ങി.
വര -ശ്രീജ.കെ.മംഗലത്ത്