Image

നിലാസങ്കടങ്ങളുടെ സങ്കീർത്തനം (സുനിൽ മംഗലത്ത്)

Published on 11 November, 2020
നിലാസങ്കടങ്ങളുടെ സങ്കീർത്തനം (സുനിൽ മംഗലത്ത്)
മജീദ് സെയ്ദിൻ്റെ, ചോരപ്പോര് ,പൂമണി ൻ്റെ കണ്ണാ, രസയാത്രികർ, വാസനാ മൊല്ലാക്ക, കന്യാകുടീരം, വിത്ത് കാളപ്പെണ്ണ് എന്നീ കഥകളെ മുൻനിർത്തിയുള്ള പഠനം.

മജീദിൻ്റെ കഥകളിലെ ജീവിതങ്ങൾ പൊതുജീവിത വ്യവഹാരങ്ങളിലോ, അതിൻ്റെ അതിരുകളിൽ പോലുമോ പ്രവേശനമില്ലാത്ത സമാന്തര ജീവിതങ്ങളുടെതാണ്. അതിനാൽ പൊതു സാമൂഹിക ധാർമ്മിക മൂല്യങ്ങളാൽ അവരെ നമ്മുക്ക് നിർണ്ണയിക്കാനാവില്ല.

താൻ ഇടപെടുന്ന ലോകത്തിൻ്റെ അസംബന്ധങ്ങളെ അപനിർമ്മാണാഖ്യാനത്തിലൂടെ തൻ്റെ തന്നെ ആന്തരിക ജീവിതത്തിൻ്റെ സൗന്ദര്യത്മക കാഴ്ചകളിലേക്കും, മാനവികതയിലേക്കും വികസിപ്പിക്കുന്നതിൽ ശ്രദ്ധേയമാണ്    മജീദിൻ്റെ കഥാലോകം.

മജീദിൻ്റെ കഥകളിൽ നീറി നിറയുന്ന നിരാശ്രയരുടെ ജീവിതങ്ങൾ വായനക്കാരൻ്റെ ഉൾപ്പരപ്പിലൂടൊരു കൊടുങ്കാറ്റായി നിറഞ്ഞാടുന്നു.

"പൂമണി ൻ്റെ കണ്ണാ "

മുറിവേറ്റ വന്മരങ്ങളുടെ പശിമയൊഴുക്ക് പോലെ കണ്ണീരിറ്റുണങ്ങിയ കഥാപ്രാത്രങ്ങളാൽ നമ്മുടെ അന്തക രണങ്ങളിൽ കനൽ കോരിയിട്ട്, അഴിച്ച് വിട്ട കുതിരയെ പോലെ പാഞ്ഞോടുന്ന ലോറിയിൽ അലക്ഷ്യ പുറപ്പാടിൻ്റെ ഇരുളിമയിൽ, പൂമണിയുടെ രോഗത്താൽ വ്യസനപ്പെട്ട് തങ്ങളുടെ പാണ്ഡകെട്ടിനൊപ്പം പുറം തള്ളപ്പെടുന്ന കൊമ്പയും, മലൈ പാന്തോയും നമ്മുടെ മുഖ്യധാരാ ജീവിതത്തിൻ്റെ നെറികേടുകളാൽ വിചാരണ ചെയ്യുന്നു.

ആദിവാസി ഊരിലെ പതിനഞ്ച് കുടിലുകൾക്ക് തീയിട്ടതാരാണെന്ന് ഈ കഥ നമ്മോട് പറയുന്നത് ആത്മരോഷത്തോടെയാണ്. വ്യസനങ്ങളെ ആത്മരോഷത്തിൻ്റെ വിധാനങ്ങളിലേക്ക് ഉയർത്തുന്നതിൽ കഥാകാരൻ കാണിച്ചിരിക്കുന്ന കൈയടക്കം പ്രശംസനീയമാണ്.

തൻ്റെ കുഞ്ഞിൻ്റെ ദീനം മാറാൻ പൂതക്കരടിയെ പോലെ ദേഹമാസകലം രോമങ്ങളുള്ള ഡോക്ടർക്ക് വഴങ്ങുമ്പോൾ കൊമ്പിയുടെ പ്രാർത്ഥന തൻ്റെ പൈതലിൻ്റെ ജീവനായിരുന്നു.

ഒടുവിൽ നിരാശ്രയത്തിൻ്റെ ആകാശ നിലവിളിയാൽ ഡോക്ടറുടെ കഴുത്തിൽ മുറുകാൻ കൊതിച്ച കുരുക്ക് പോലെ കിടന്ന സ്റ്റെതസ്കോപ്പിൽ മലൈ പാന്തോ വിവശതയോടെ നോക്കിയപ്പോൾ അധികാരത്തിൻ്റെ ചോരതിളക്കമാർന്ന ഡോക്ടറുടെ കണ്ണുകൾ മലൈപാന്തൻ എന്ന ആദിവാസിയെ പാറകൂട്ടങ്ങളുടെ മുകളിൽ ഒരായിടുന്ന ചെന്നായ് ക്കൂട്ടങ്ങളുടെ കൺമിനുപ്പ് പോലൊന്ന് ഭയപ്പെടുത്തി. പിന്നീടങ്ങോട്ട് കൊമ്പിയുടെ കൈപിടിച്ച്, കുഞ്ഞിൻ്റെ ചേതനയറ്റ ശരീരവും മുതുകിലിട്ട് ഭ്രമാത്മകമായൊരോട്ടമായിരുന്നു..ഒടുവിൽ വിജനമായൊരിടത്ത് ജോളക്കാടുകളുടെ നിഴൽ കടം വാങ്ങി അവൻ തളർന്ന് പോയ തൻ്റെ നിലാ പെണ്ണിനെ കിടത്തി.

തങ്ങൾക്ക് വിലക്കുള്ള പെരിയവരുടെ ഊരാണത് പച്ചവെള്ളം പോലും തൊണ്ടേന്നിറക്കാൻ അവകാശമില്ലാത്തിടം,എങ്കിലും മലൈ പാന്തോ വയലിൻ്റെ കോണിലൊരു വേപ്പ് മരച്ചോട്ടിൽ ഒരുകൊച്ച് കുഴിക്കുള്ള ഇടം കണ്ടെത്തി.

സമനില തെറ്റിയ കൊമ്പിയുടെ വിഹ്വലതകളാൽ കഥ അവസാനിക്കുമ്പോൾ മൂത്തോന്മാര് മൺതറയിൽ ചവച്ച് തുപ്പിയ മുറുക്കാൻ പോലെ കഥയുടെ വനയി രുളിമയിൽ കത്തിയമർന്ന തീക്കനലുകൾ പോലെ കുറെ ജീവിതങ്ങൾ അവശേഷിക്കുന്നു.

"രസയാത്രികർ "

വായനയുടെ ചരിത്രത്തിലെ സവിശേഷ സന്ദർഭത്തെ അടയാളപ്പെടുത്തുന്ന മനോഹര കഥയാണ് രസയാത്രികർ.ഓരോ വാക്കിൻ്റെയും അതിരുകളിൽ ജീവിതത്തിൻ്റെ ഒളിവിടങ്ങളെ അടയാളപ്പെടുത്തി,മലയാള ചെറുകഥയിൽ ഇന്നേവരെ കാണാത്ത അധമ ജീവിതത്തിൻ്റെ ഇരുണ്ടയിടങ്ങളിലേക്ക് വായനക്കാരനെ കൂട്ടികൊണ്ട് പോയി വിശുദ്ധീകരിക്കുന്നു ഈ കഥ.

റെറ്റി കുര്യൻ എന്ന മധ്യവർഗ്ഗ സ്ത്രീയുടെയും, ഭർത്താവിൻ്റെ ചികിത്സക്കായി സ്വന്തം ശരീരം വിൽക്കാൻ തയ്യാറായി വീട് വിട്ടിറങ്ങുന്ന ഷെൽഫിയുടെയും ഇടയിലെ വലിയ ജീവിതാന്തരത്തെ പ്രശ്നവത്കരിക്കുന്ന,കാഴ്ചയുടെയും, കാഴ്ചപ്പാടുകളുടെയും കഥയാണ് രസ യാത്രികർ.

കുടുംബമെന്ന സ്ഥാപനത്തിലെ കാപട്യത്തെ, ലൈംഗീകതയിലെ മലയാളിയുടെ ഇരട്ട ജീവിതത്തെ വ്യത്യസ്ഥ കോണുകളിൽ നിന്ന് വീക്ഷിച്ച് വായനക്കാരൻ്റെ അബോധ ഉള്ളടക്കത്തെ ചോദ്യം ചെയ്യുന്നതോടൊപ്പം, നിരാശ്രയനായ മനുഷ്യ ജീവിയെ സഹജീവി സ്നേഹത്താൽ വിണ്ടെടുക്കുന്ന കഥ കൂടിയാണിത്.

"വാസനാമൊല്ലാക്ക"

മജീദിൻ്റെ മറ്റ് കഥകളിൽ നിന്ന് ഭിന്നമായ പ്രമേയമാണ് ഈ കഥക്ക് ഉള്ളതെങ്കിലും കഥയുടെ ആഖ്യാന തന്ത്രങ്ങളിൽ സവിശേഷതകൾ ഒന്നും തന്നെയില്ലാത്ത ഒരു സാധാരണകഥയാണിത്.

തൻ്റെ പരിക്ഷീണ ജീവിതത്തിൻ്റെ ഗതിവിഗതികളെയും, ആധുനിക വിദ്യാഭ്യാസം ലഭിച്ച മൊല്ലാക്കയുടെ മകൻ ഉവൈസ് ജിഹാദിന് പോകുന്നതിൻ്റെയും സംഘട്ടനത്തെ വേണ്ടവിധത്തിൽ അനുഭവിപ്പിക്കാനും ഈ കഥക്ക് സാധിക്കുന്നില്ല.

കണ്ട് മടുത്ത ടൈപ്പ് കഥാപാത്രങ്ങളെ കൊണ്ട് കഥയുടെ നേരിടങ്ങളെ വ്യസനപ്പെടുത്തുകയും,അത് ഒരു പ്രദേശത്തിൻ്റെ സാധാരണ ജീവിതങ്ങളിൽ നിന്ന് വളരാതിരിക്കുകയും ചെയ്യുന്നതിലൂടെ മജീദിൻ്റെ മറ്റ് കഥകളിൽ നിന്ന് വ്യത്യസ്ഥമായി ക്രാഫ്റ്റിൻ്റെ പോരായ്മയാൽ പരാജയപ്പെട്ട കഥയാണ് ഈ കഥയെങ്കിലും വായനയുടെ ചിലഘട്ടങ്ങളിൽ സമകാലിക മതജീർണ്ണതയെ ഓർമ്മപ്പെടുത്തുന്നതരത്തിൽ ചില സവിശേഷ മജീദിയൻ പ്രയോഗങ്ങൾ വാരിവിതറുന്ന കാര്യത്തിൽ കഥ വിജയിക്കുകയും ചെയ്യുന്നുണ്ട്.

"കന്യാകുടീരം "

രാഹുലിൻ്റെയും, രാജിയുടെയും നമ്പർ കളിയുടെയിടയിലൂടെ രാഖിയെന്ന കൗമാരക്കാരിയുടെ അതിജീവനത്തിൻ്റെ സൂക്ഷ്മ രാഷ്ട്രീയത്തെ കാണാതെ വായനക്കാർ വെറുംപുറം കാഴ്ചകളിൽ മാത്രം കുടുങ്ങി പോകാൻ സാധ്യതകളേറെയുള്ള കഥയാണിത്.
പ്രമേയത്തിൻ്റെ ചതുരവടിവിൽ കഥ പറയുമ്പോൾ പോലും കഥയുടെ ആഖ്യാന പരിസരങ്ങളിൽ കാഴ്ചയുടെ പുന:ക്രമീകരണത്താൽ സാധ്യമാകുന്ന സൗന്ദര്യാത്മകത പ്രശംസനീയമാണ്.

കഥയുടെ ഒരു ഘട്ടത്തിൽ ഒരു കാലത്ത് മലയാളിയെ ഒന്നടങ്കം കരയിപ്പിച്ച ആകാശദൂത് എന്ന സിനിമ ഓർമ്മിപ്പിക്കുന്നുണ്ടെങ്കിലും കന്യാകുടീരം അസാമാന്യ കല്പനാ വൈഭവത്താൽ ശ്രദ്ധേയമായ കഥയാണ് .

ആരുടെയൊക്കെയോ കണ്ണുനീർ ഒരു തോരാമഴയായി കഥയുടെ ലോല തരളിത ഭൂമികയിൽ പെയ്ത് കൊണ്ടേയിരിക്കുന്നു. മാടക്കടയുടെ പിന്നിൽ കഥാകൃത്ത് ബോധപൂർവ്വം ഒളിപ്പിച്ച് കളഞ്ഞ സിഗററ്റ് മണമുള്ള ജാരൻ വായനക്കാരെ പിൻതുടരും.

"വിത്ത് കാളപ്പെണ്ണ് "

സങ്കീർണ്ണമായ മനുഷ്യമനസ്സിൻ്റെ ഇരുണ്ട തലങ്ങളെ വെളിച്ചത്താൽ കുത്തിനോവിക്കാനുള്ള മജീദിയൻ ശ്രമത്തിൻ്റെ വിജയമാതൃകയാണ് വിത്ത് കാളപ്പെണ്ണെന്ന നീണ്ടകഥ.

മലയാള ചെറുകഥാ ചരിത്രത്തിലെ സവിശേഷ അടയാളപ്പെടുത്തലാണ് ഈ കഥ. കഥയുടെ തുടക്കത്തിൽ കാളവറീച്ചനെ ഒറ്റ ചവിട്ടിന് മറിച്ചിട്ട് ഇരുട്ടിൽ മറയുന്ന ലോറ കഥയിൽ പിന്നീട് പ്രത്യക്ഷപ്പെടുന്നില്ലായെങ്കിലും വായനയുടെ ഓരോ നിമിഷത്തിലും ലോറ നമ്മെ പിൻതുടരുന്നുണ്ട് അങ്ങനെ വായനക്കാരൻ ഇരുട്ടിൻ്റെ നെഞ്ചിൽ ചവുട്ടി പലതരവികാരങ്ങൾക്ക് അടിപ്പെട്ട് നിസ്സഹായതയോടെ, കഥയുടെ മുക്കിലും മൂലയിലും പതുങ്ങിയിരുന്ന് വിത്ത് കാളയുടെ പരാക്രമണങ്ങളെ നിരീക്ഷിക്കുന്നു .

വിത്ത് കാള സാമൂഹിക സദാചാരങ്ങളിൽ ഉണ്ടാക്കുന്ന ആഘാതങ്ങളിൽ പള്ളീലച്ചനും, പുണ്യാളന്മാരും നിസ്സഹായരായി പോകുന്നതിൻ്റെ നേർചിത്രവും കഥ പറയാൻ ശ്രമിക്കുന്ന ഏറ്റവും പ്രധാന്യമുള്ള സംഗതിയാണ്‌. 

അങ്ങനെ എലിക്കുട്ടിയുടെ തടിച്ച മുല മുനമ്പിൽ നിന്ന് അരൂപികളുടെ ആത്മാക്കളെ തേടി നമ്മൾ മേഞ്ഞ് നടക്കുന്നു. തൊഴുത്തിൻ്റെ പിന്നാമ്പുറത്തുള്ള ഏലിക്കുട്ടിയുടെയും ചവിട്ട് നാടകക്കാരൻ ലോറയുടെയും അവിഹിത വേഴ്ചയുടെ പൊട്ടിയൊലിക്കുന്ന മന്ത് നീരിൽ  ഓരോരുത്തരും വ്രണപ്പെടുന്നു. ഏലിക്കുട്ടിയുടെ കൊണസാ ചിരിയിൽ നമ്മൾ നിസ്സഹായരാക്കപ്പെടുന്നു.

"ചോരപ്പോര് "

കഥയെ ആന്തരികമായി പ്രശ്ന വത്കരിച്ച് കൊണ്ട് ഇരുളിനേയും, നിലാവിനെയും, അരയത്ത് മലയേയും, കദളിപൂക്കളെയും, തൻ്റെ വരുതിയിലാക്കുന്ന ചോരപ്പോര് എന്ന കഥ വികസിക്കുന്നത് അതിസങ്കീർണ്ണമായ സമാന്തര ജീവിത പരിസരങ്ങളെ ജാമിതീയ ഘടനയിൽ ആഖ്യാനപ്പെടുത്തിക്കൊണ്ടാണ്.

കഥാപാത്രങ്ങളുടെ വികാസ പരിണാമങ്ങൾക്ക് കാരണമാകുന്ന കഥാഭൂമികയുടെ സമഗ്രതയിൽ ജീവിതത്തിലെ നൈതീകബോധ്യങ്ങളെയും,സദാചാര ഉൾപ്പിരിവുകളെയും,തുറന്ന് കാണിക്കാനുള്ള അസാധാരണ ശ്രമമാണ് ചോരപ്പോര്.

ധൈര്യശാലിയായ, കന്യാമൊട്ടെന്ന ഓമനപ്പേരിൽ അറിയപ്പെടുന്നയുവതിയുടെ,ആന്തരിക സങ്കീർണ്ണതകളിലേക്കുള്ള ഭാവനാത്മക സഞ്ചാരങ്ങളാൽ ഈ കഥ വായനക്കാരനെ ഉന്മത്തരാക്കുന്നു .

ആഭിചാരത്തിൻ്റെയും,പകയുടെയും ഉൾത്തണലുകളിൽ പെരുംകാലൻ പേമാരിയോടൊപ്പം നമ്മെ വിഴുങ്ങാൻ മോഹപ്പെട്ട് ഒരു നീളൻ നിഴൽ ഇരുട്ടിലേക്ക് കയറി പോകുന്നത് കഥയിൽ നാം അനുഭവിക്കുന്നു.

ഉത്സവത്തിൻ്റെ ജനാധിപത്യ ഇടങ്ങളിൽ സഹോദരൻ ജറോം അരക്ഷിതനാകുമ്പോൾ അവൾ തൻ്റെ ആന്തരിക അതിജീവനത്തിൻ്റെ ഇടങ്ങളായി ഉത്സവങ്ങളെ കാണുന്നതിൻ്റെയും,വ്യവഹരിക്കുന്നതിൻ്റെയും അതിമനോഹര കാഴ്ച കൂടിയാണീകഥ.

മനുഷ്യമനസ്സിൻ്റെയും, നിസ്സഹായ ജീവിതങ്ങളുടെയും, കുറ്റബോധത്താൽ നീറുന്നവരുടെയും, അസാധാരണ സഞ്ചാരങ്ങളെ വരച്ചിടുന്നതിൽ മജീദ് സെയ്ദിൻ്റ ഈ ആറ് കഥകൾ അനിതരസാധാരണമായ മികവ് പുലർത്തിയിരിക്കുന്നു. ഈ എഴുത്ത് കാരൻ്റെ തൂലികയിൽ നിന്ന് ഈടുറ്റ കഥകൾ മലയാളത്തിന് ലഭിക്കുമെന്ന പ്രതീക്ഷയോടെ ഭാവുകങ്ങൾ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക