നാല് മില്യണിലധികം പോപ്പുലര്‍ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ടു. ഇലക്ടറല്‍ കോളേജില്‍ 20 ല്‍ അധികം വോട്ടുകള്‍ കൂടുതലുണ്ട്. കൗണ്ടിംഗ് നടക്കുന്ന സാഹചര്യത്തില്‍ ഈ ഭൂരിപക്ഷം കൂടുകയോ കുറയകയോ ചെയ്യാം.
പണത്തിന്റെ കുത്തൊഴുക്കും ധ്രുവീകരണവും വളരെ ശക്തമായി പ്രകടമായ ഈ തിരഞ്ഞെടുപ്പ് ഒരു മാതൃകയായി മാറാനാണ് സാധ്യത. ബില്യണുകളുടെ സ്രോതസ് ഇല്ലെങ്കില്‍, മാധ്യമങ്ങളെ സ്വാധീനിക്കുവാന്‍ കഴിഞ്ഞില്ലെങ്കില്‍ തിരഞ്ഞെടുപ്പ് ഗോദ അപ്രാപ്യമായിരിക്കും എന്ന യാഥാര്‍ത്ഥ്യവും തിരഞ്ഞെടുപ്പ് തുറന്നുകാട്ടി, താന്‍ ഉള്‍പ്പെടെയുള്ള ലോകത്തിന്റെ മുഴുവന്‍ അപ്രീതിയും വെറുപ്പും ചോദിച്ച് വാങ്ങിയതിന് ശേഷം അമേരിക്കയുടെ പ്രസിഡന്റാവാന്‍ കഴിയില്ല എന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് അനുഭവിച്ച് അറിഞ്ഞിട്ടുണ്ടാകണം.
ബൈഡന്റെയും വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ കറുത്ത, ഇന്‍ഡ്യന്‍ വംശജ കമല ഹാരിസിന്റെയും ഏകദേശം മുക്കാല്‍ മണിക്കൂര്‍ നീണ്ട വിജയ പ്രഭാഷണങ്ങളില്‍ തങ്ങള്‍ ഒരു പാര്‍ട്ടിയുടെയോ വംശത്തിന്റെയോ മാത്രം പ്രതിനിധികളല്ല, അമേരിക്കന്‍ ജനതയുടെ മൊത്തം പ്രതിനിധികളാണെന്ന് എടുത്തു പറഞ്ഞു. അതേ അവസരത്തില്‍ ചിരപരിചിതമായ ചില വംശങ്ങളെക്കുറിച്ച് പറഞ്ഞ് പരാമര്‍ശം അവസാനിപ്പിച്ചു. അമേരിക്കയുടെ നാനാത്വം എന്താണെന്ന് മനസ്സിലാക്കുവാന്‍ ഇനിയെങ്കിലും ശ്രമിക്കുമെന്നാശിക്കാം.
കൊറോണ വൈറസിന്റെ ഭീകരരൂപം പച്ചയായി തുറന്നു കാട്ടുന്നതില്‍ ട്രമ്പ് പരാജയപ്പെട്ടു എന്ന ആക്ഷേപം നാം കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. മഹാമാരിയെ അടുത്തറിയുവാന്‍ പുതിയ പ്രസിഡന്റ് ഒരു കമ്മിറ്റിയെ നിയോഗിക്കുകയാണ്. ഇവര്‍ കണ്ടെത്തുന്ന വിവരങ്ങള്‍ വിളംബം കൂടാതെ അമേരിക്കന്‍ ജനതയെ അറിയിക്കുമെന്ന് പ്രതീക്ഷിക്കാം.
യു.എസ്. അംഗത്വം പിന്‍വലിച്ച ലോകാരോഗ്യസംഘടനയിലും മറ്റ് അന്താരാഷ്ട്ര സംഘടനകളിലും അമേരിക്ക വീണ്ടും ചേരും എന്ന് ബൈഡന്‍ വാക്ക് നല്‍കിയിരുന്നു. പുനഃപ്രവേശത്തിന് അമേരിക്ക എന്തെല്ലാം യോഗ്യതകള്‍ പാലിക്കും എന്നറിയില്ല. കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായി എന്ന് ആരോപണം ഉണ്ടായി. ധാരാളം പണം ചെലവഴിച്ച് അന്വേഷണവും നടന്നു. ഇത്തവണ റഷ്യന്‍ ചൈനീസ്, ഇറാന്‍ രാഷ്ട്രങ്ങളുടെ ഇടപെടലുകളുടെ ആരോപണമാണ് ഉണ്ടായത്. എന്നാല്‍ ഈ ആരോപണങ്ങള്‍ അന്വേഷിക്കുന്നതായി ഇതുവരെ സൂചനയില്ല.
തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ നടത്തുന്ന വാഗ്ദാനങ്ങള്‍ എണ്ണമറ്റതാണ്. സാധാരണ ജനങ്ങളുടെ ഏറ്റവും വലിയ പരാതി ആരോഗ്യപരിരക്ഷാ പദ്ധതികളെകുറിച്ചാണ്. വളരെ സങ്കീര്‍ണ്ണമാണ് പ്രശ്‌നം. പ്രശ്‌നപരിഹാരത്തിന് ഇതുവരെ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം. ഒരു ചെറിയ സഹായം പോളിസി ഉടമകള്‍ക്ക് ഗവണ്‍മെന്റ് പ്രഖ്യാപിക്കുമ്പോള്‍ അതിന്റെ പല ഇരട്ടി വര്‍ധന ഇന്‍ഷുറന്‍സ് കമ്പനികള്‍ സേവന നിരക്കുകള്‍ വര്‍ധിപ്പിക്കുന്നു. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികളുടെയോ അഭിഭാഷക കമ്പനികളുടെ ലോബികള്‍ നിയന്ത്രിക്കുന്ന ഗവണ്‍മെന്റുകളാണ് മാറി മാറി അധികാരത്തില്‍ വരുന്നത് എന്ന് ആരോപണമുണ്ട്.
ഒബാമ കെയര്‍ യോഗ്യതകള്‍ ഉറപ്പുവരുത്താതെയാണ് വലിയൊരു ഭൂരിപക്ഷത്തിന് നല്‍കിയത് എന്നും ആരോപണമുണ്ട്. കണക്കില്‍പെടാത്ത വരുമാനം ഉള്ളവര്‍ നിര്‍ധനരാണെന്ന് കാണിച്ച് ആനുകൂല്യങ്ങള്‍ നേടുമ്പോള്‍ കൃത്യമായ ഓഡിറ്റിംഗ് നടക്കുന്നില്ല. ഒരു പാട് പദ്ധതികളില്‍ ഇതുപോലെ വാരിക്കോരി സഹായധനം വാഗ്ദാനം ചെയ്തിട്ടുള്ളതായി ചിലര്‍ പറയുന്നു. മെഡികെയര്‍ ഫോര്‍ ഓള്‍ നടപ്പിലാക്കിയാലും 850 ബില്യണ്‍ ഡോളര്‍ അധികചെലവുണ്ടാകും. ഡിബേറ്റ് ഫ്‌ളോറില്‍ നടത്തിയ വാഗ്ദാനമാണിത്. തിരഞ്ഞെടുപ്പും ശേഷമുള്ള ദിനങ്ങളും(ഇതുവരെ) ശാന്തമായി കടന്നുപോയി. ബൈഡന്‍ വിജയിച്ചത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് ചില നിരീക്ഷകര്‍ പറയുന്നു. ട്രമ്പ് വിജയിച്ചിരുന്നുവെങ്കില്‍ പല നഗരത്തിന്റെയും ഹൃദയ ഭാഗങ്ങളില്‍ കൃത്രിമത്വവും വ്യാജവോട്ടിംഗും ആരോപിച്ച് ലഹളകള്‍ അരങ്ങേറുമായിരുന്നു എന്ന് ഇവര്‍ പറയുന്നു.
റീകൗണ്ടുകള്‍ വിസ്‌കോണ്‍സിനിലും ജോര്‍ജിയയിലും നടക്കുകയാണ്. അരിസോണയില്‍ ബൈഡന്‍ വിജയിച്ചുവെങ്കിലും വിജയം ട്രമ്പ് അംഗീകരിക്കാത്ത സാഹചര്യത്തില്‍ വീണ്ടും കൗണ്ടിംഗ് നടന്നേക്കും. ജോര്‍ജിയയിലെ രണ്ട് സെനറ്റ് സീറ്റിന് ജനുവരിയില്‍ റണ്‍ ഓഫ് ഓഫ് നടക്കും. ഇത് മറഅറൊരു കടുത്ത മത്സരമായിരിക്കും. ബൈഡന്‍ രണ്ടാമത്തെ റോമന്‍ കാത്തലിക് പ്രസിഡന്റായിരിക്കും. ആദ്യത്തേത് ജോണ്‍ എഫ് കെന്നഡി ആയിരുന്നു. കെന്നഡിയുടെ മതം അദ്ദേഹത്തിന് എതിരാളികളെ സൃഷ്ടിച്ചതായി ചില ചരിത്രക്കാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇന്നത്തെ മാറിയ സാഹചര്യത്തില്‍ ഇങ്ങനെ ഒരു പ്രശ്‌നം ഉണ്ടാകാന്‍ സാധ്യതയില്ല.
ഡാക(ഡിഫേര്‍ഡ് ആക്ഷന്‍ ഓണ്‍ ചൈല്‍ഡ് ഹൂഡ് അറൈവല്‍സ്)യ്ക്ക് പുതുജീവന്‍ ഉണ്ടാകും. നിയമവിരുദ്ധ കുടിയേറ്റക്കാരായ കുട്ടികളെ അവരുടെ രാജ്യങ്ങളിലേയ്ക്ക് തിരിച്ചയയ്ക്കുന്ന നയം പുനരാരംഭിക്കുകയില്ല. മുന്‍ സാന്‍ അന്റോണിയോ മേയര്‍ ഈ പ്രമേയവും ആ ഡിയോസ് ട്രമ്പും ഉള്‍പ്പെടുത്തി ടീ ഷര്‍്ട്ടുകളുടെ വില്പന ആരംഭിച്ചിട്ടുണ്ട്.
ബൈഡനാണ് പ്രസിഡന്റാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി. നവംബര്‍ 20ന് ബൈഡന് 78 തികയും. കമല ഹാരിസിന് 56 വയസുണ്ട്. ഒരു ജമൈക്കന്‍പിതാവിന്റെയും ഇന്ത്യന്‍ മാതാവിന്റെയും മകളായ കമല കറുത്ത വര്‍ഗക്കാര്‍ക്കും ഇന്ത്യന്‍ അമേരിക്കക്കാര്‍ക്കും വലിയ പ്രചോദനമായിരിക്കും.