തിരഞ്ഞെടുപ്പ് ഫലം ലോകത്തെ തന്നെ മാറ്റിമറിച്ചേക്കാം. അത്തരത്തിൽ അന്തരമുള്ള കൈകളിലേക്കാണ് ഭരണമാറ്റം. ജോ ബൈഡന്റെ വൈറ്റ് ഹൗസ് പ്രവേശനത്തെ സംബന്ധിച്ച് വിധിയെഴുത്ത് വന്നയുടൻ റണ്ണിങ് മേറ്റ് കമല ഹാരിസ് ചരിത്രത്തിന്റെ താളുകളിലേക്ക് മാറ്റങ്ങളുടെ തുടക്കം എഴുതി ചേർക്കുകയാണ്.
അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റ് - ഇന്ത്യൻ അമേരിക്കൻ വംശജ, കുടിയേറ്റക്കാർക്കിടയിൽ നിന്നെത്തിയ കറുത്തവൾ. ഇത് ലിംഗ-വർഗ-വർണ വിവേചനങ്ങൾക്കുള്ള മറുപടിയാണ്. തന്റെ അഭിമാന നേട്ടത്തിൽ കമല രാജ്യത്തെ വോട്ടർമാർക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും പാർട്ടി പ്രവർത്തകർക്കും കുടുംബത്തിനും നന്ദി പ്രകടിപ്പിച്ചു. കമലയുടെ കടന്നുവരവ് അമേരിക്കൻ രാഷ്ട്രീയത്തിൽ തുടർന്നുപോന്ന അലിഖിത നിയമങ്ങൾ തച്ചുടച്ചുകൊണ്ടാണ്.
ഒരു സ്ത്രീയെ റണ്ണിങ് മേറ്റായി തിരഞ്ഞെടുക്കാൻ ജോ ബൈഡൻ കാണിച്ച ധീരതയെ പ്രശംസിച്ചുകൊണ്ടാണ് വൈസ് പ്രസിഡന്റായി വിജയിച്ച ശേഷമുള്ള പ്രസംഗം കമല ഹാരിസ് ആരംഭിച്ചത്. കോൺഗ്രസ് മാൻ ജോൺ ലൂയിസ് പറഞ്ഞിട്ടുണ്ട് ജനാധിപത്യം ഒരു അവസ്ഥയല്ല, പ്രവർത്തിയാണെന്ന്.അദ്ദേഹം ഉദ്ദേശിച്ചത് അമേരിക്കയിലെ ജനാധിപത്യത്തിന് ഉറപ്പില്ലെന്നാണ്. ജനാധിപത്യം ശക്തമാകുന്നത് ജനങ്ങൾ അതിനുവേണ്ടി എത്ര കരുത്തോടെ പോരാടുന്നു എന്നതിന് അനുസൃതമായാണ്. വരുന്നതെന്തും സ്വീകരിക്കുന്നതിനുപകരം അതിനെ സംരക്ഷിക്കുകയാണ് നമ്മുടെ കടമ. ജനാധിപത്യത്തെ സംരക്ഷിക്കാൻ ഒരുപാട് ത്യാഗങ്ങൾ സഹിക്കേണ്ടതായി വരും. പക്ഷെ അതിലൊരു ആനന്ദമുണ്ട്. എന്തെന്നാൽ, നമ്മൾ ജനങ്ങൾക്കാണവിടെ നല്ലൊരു ഭാവി വാർത്തെടുക്കാനുള്ള അധികാരം.
"ഈ രാത്രിയിൽ എന്റെ നേട്ടം കാണുന്ന ഓരോ പെൺകുട്ടിയും നമ്മുടെ രാജ്യം അനന്തമായ സാധ്യതകളുടേതാണെന്ന് തിരിച്ചറിയും" കമലയുടെ ഈ വാക്കുകൾ ഹർഷാരവത്തോടെ ജനങ്ങൾ ആഘോഷമാക്കി.
" ഇന്ത്യയിൽ നിന്ന് ശ്യാമള ഗോപാലൻ എന്ന പത്തൊമ്പതുകാരി ഇവിടേക്ക് എത്തുമ്പോൾ ഇങ്ങനൊരു നിമിഷം സങ്കല്പിച്ചിരിക്കില്ല. പക്ഷേ, അവർ അമേരിക്ക എന്ന രാജ്യത്തെ ആഴത്തിൽ വിശ്വസിച്ചു, ഇങ്ങനൊരു നിമിഷത്തിന്റെ സാധ്യതയിലും. അതുകൊണ്ടാണ് ഞാൻ എന്റെ അമ്മയെ ഓർത്തുപോകുന്നത്."തന്റെ എല്ലാ പ്രസംഗങ്ങളിലെയും കേന്ദ്രബിന്ദുവായ അമ്മയെക്കുറിച്ച് ഏറ്റവും അഭിമാനം തോന്നിയ ആ മുഹൂർത്തത്തിലും കമല പരാമർശിക്കാൻ മറന്നില്ല.
മുൻ തലമുറകളിലെ സ്ത്രീകളുടെ - കറുത്തവരുടെയും , അമേരിക്കൻ വംശജരുടെയും പോരാട്ടങ്ങളുടെ ഫലമായാണ് ഇന്നത്തെ പോലൊരു രാത്രി യാഥാർഥ്യമായത്.
ജോ ബൈഡന്റെ വ്യക്തിത്വം പ്രകടമാക്കുന്ന ഒന്നാണ് അമേരിക്കയിലെ രാഷ്ട്രീയ കീഴ്വഴക്കങ്ങൾ മറികടന്നുകൊണ്ട് ഒരു സ്ത്രീയെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കാനുള്ള ധൈര്യം. ഈ ഓഫിസിലേക്ക് പ്രവേശിക്കുന്ന ആദ്യ വനിത ആയിരിക്കെ എനിക്കുറപ്പുണ്ട് അവസാനത്തെയാൾ ഞാൻ ആയിരിക്കില്ല എന്ന്. എന്തെന്നാൽ ഇന്ന് രാത്രി എന്റെ നേട്ടം കാണുന്ന ഓരോ പെൺകുട്ടിയും നമ്മുടെ രാജ്യത്തിന്റെ അനന്ത സാധ്യത തിരിച്ചറിയുമെന്ന് എനിക്കുറപ്പുണ്ട്. രാജ്യത്തെ ഓരോ കുട്ടിയോടും അവർ ആണോ പെണ്ണോ എന്ന് ചിന്തിക്കാതെ സ്വപ്നം കാണൂ എന്നാണ് എനിക്ക് പറയാനുള്ളത്. രാജ്യം നിങ്ങൾക്ക് വെളിവാക്കുന്ന സന്ദേശം ഇതാണ് : തീവ്രമായ അഭിലാഷത്തോടെ സ്വപ്നം കാണുകയും ദൃഢനിശ്ചയത്തോടെ മുന്നേറുകയും ചെയ്യുക; ആരും കാണാത്തതും ചിന്തിക്കാത്തതുമായ നേട്ടങ്ങൾ സ്വന്തമാക്കുക. ഓരോ ചുവടിലും അഭിനന്ദിക്കാൻ ഞങ്ങൾ കൂടെയുണ്ട്.
" അമേരിക്കൻ ജനതയോട് പറയാനുള്ളത് എനിക്ക് വോട്ട് രേഖപ്പെടുത്തിയവർക്കും അല്ലാത്തവർക്കും വേണ്ടി ഞാൻ പ്രവർത്തിക്കും. ഒബാമയ്‌ക്കൊപ്പം ബൈഡൻ വൈസ് പ്രസിഡന്റ് ആയിരുന്നതുപോലെ വിശ്വസ്തവും സത്യസന്ധവുമായ സേവനം കാഴ്ചവച്ചുകൊണ്ട്. നിങ്ങളെയും കുടുംബത്തെയും കുറിച്ചുള്ള ചിന്തയോടെ ആയിരിക്കും ഇനിയുള്ള എന്റെ ദിവസങ്ങൾ ആരംഭിക്കുന്നത്. ഇനിയാണ് പ്രവർത്തനം യഥാർത്ഥത്തിൽ തുടങ്ങുന്നത്. കഠിനമായി പ്രയത്നിച്ച് , ആവശ്യമുള്ളതൊക്കെ ചെയ്ത് , സാധ്യമാകുന്ന എല്ലാവഴികളിലൂടെയും മഹാമാരിയിൽ നിന്ന് ആളുടെ ജീവൻ രക്ഷിക്കണം. രാഷ്ട്രത്തിന്റെ സമ്പദ്വ്യവസ്ഥ കെട്ടിക്കപ്പടുക്കണം.
കടുത്ത വെല്ലുവിളി നേരിട്ടുകൊണ്ടാണ് ബൈഡൻ-ഹാരിസ് സഖ്യം വിജയപീഠത്തിലെത്തിയത്. ട്രംപ് പറയുന്നതുപോലെ 71 ദശലക്ഷം വോട്ടുകൾ റിപ്പബ്ലിക്കൻ പാർട്ടിക്ക് ലഭിച്ചതിൽ കറുത്തവർഗക്കാരും കോറോണബാധിത മേഖലയിൽ ഉള്ളവരും നല്ല ശതമാനമുണ്ട്. അതുകൊണ്ട് തന്നെ വിജയത്തിന് പ്രത്യേക ഫോർമുലയോ അജണ്ടയോ ഇരുകൂട്ടർക്കും പറയാനില്ല.
"ജനങ്ങൾ കടന്നു വന്ന് ജനാധിപത്യത്തിന്റെ ചക്രം കയ്യിലെടുത്ത് അവർ ആഗ്രഹിക്കുന്നതുപോലെ തിരിച്ചത് വളരെ നല്ല കാര്യമായി തോന്നുന്നു." ഒബാമയുടെ മുൻ സഹായി ഡേവിഡ് ആക്സെൽറോഡ് സി എൻ എന്നിൽ അഭിപ്രായപ്പെട്ടു.
തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്ന വേളയിലും ബൈഡൻ അനുകൂലികൾ മാസ്ക് ധരിച്ചും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുമാണ് ഒത്തുചേർന്നത്. മഹാമാരിയെ നേരിടാൻ പ്രവർത്തിക്കുമെന്ന് ബൈഡൻ നൽകിയ വാഗ്ദാനം തിരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള തന്ത്രയായിരുന്നില്ല എന്ന നിഗമനത്തിലേക്കാണ് ഇത് നയിക്കുന്നത്.
നാല് ദിനരാത്രങ്ങൾ ക്ഷമ കൈവിടാതെയുള്ള കാത്തിരിപ്പിന് വിരാമമിട്ടാണ് ബൈഡന്റെയും കുടുംബത്തിന്റെയും സ്വന്തം മണ്ണായ ഡെലവേറിൽ ബൈഡൻ കാമ്പെയ്ൻ പ്രവർത്തകർ ഒത്തുകൂടി വിജയം ആഘോഷിച്ചത്. 2008 ൽ ഒബാമയുടെ വിജയവും ഇതിന് സമാനമായാണ് ജനങ്ങൾ ഏറ്റെടുത്തത്. കൊറോണ സൃഷ്ടിക്കുന്ന പരിമിതികൾകൊണ്ട് വീടുകളിൽ ഇരുന്ന് ബാൽക്കണിയിലൂടെ കൈവീശിയും കാറിന്റെ ഹോൺ അടിച്ചും കൗ ബെൽ മുഴക്കിയും ആടിയും പാടിയും വ്യത്യസ്തമായാണ് ആളുകൾ രാജ്യത്തെ മാറ്റം കൊണ്ടാടിയത്.