Image

ഭാരതത്തിന്റെ ഭരണഘടനയിലെ അടിസ്ഥാന തത്വങ്ങള്‍ ഫ്രത്തെല്ലി തുത്തിയില്‍ പ്രതിഫലിക്കുന്നു: റിട്ട.ജസ്റ്റീസ് കുര്യന്‍ ജോസഫ്

Published on 08 November, 2020
 ഭാരതത്തിന്റെ ഭരണഘടനയിലെ അടിസ്ഥാന തത്വങ്ങള്‍ ഫ്രത്തെല്ലി തുത്തിയില്‍ പ്രതിഫലിക്കുന്നു: റിട്ട.ജസ്റ്റീസ് കുര്യന്‍ ജോസഫ്

ദുബായ് : വിശ്വസാഹോദര്യത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ചാക്രിക ലേഖനം എന്ന് ഫ്രത്തെല്ലി തുത്തി വെബ്ബിനാര്‍ ഉത്ഘാടനം നടത്തികൊണ്ട് റിട്ട. സുപ്രീം കോടതി ജസ്റ്റീസ് കുര്യന്‍ ജോസഫ് അഭിപ്രായപ്പെട്ടു. ഭാരതത്തിന്റെ ഭരണഘടനയില്‍ പ്രതിപാദിക്കുന്ന ഭരണഘടനാ മൂല്യങ്ങളായ നീതി , സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവ തന്നെയാണ് ഫ്രത്തെല്ലി തൂത്തിയിലെ മുഖ്യപ്രതിപാദ്യം എന്ന് അദ്ദേഹം പറഞ്ഞു. ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യര്‍ എല്ലാവര്‍ക്കും ഒരേ അന്തസ് തന്നെയാണ് . 'വസുധൈവ കുടുംബകം' എന്ന ഭാരതീയ ദര്‍ശനം തന്നെയാണ് നമ്മള്‍ ഇവിടെ ദര്‍ശിക്കുന്നത്. മതിലുകള്‍ കെട്ടുന്നവരാകാതെ വാതിലുകള്‍ തുറക്കുന്നവരാകുവാന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ തന്റെ ചാക്രിക ലേഖനത്തിലൂടെ ആഹ്വാനം ചെയ്യുകയാണ് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ മൂന്നാമത് ചാക്രിക ലേഖനമായ ഫ്രത്തെല്ലി തുത്തിയെക്കുറിച്ചു ഗ്ലോബല്‍ മീഡിയ സെല്‍, ആല്‍ഫ ഇന്‍സ്റ്റിറ്റ്യൂട്ട് തലശേരി, ചങ്ങനാശേരി അതിരൂപതാ പ്രവാസി അപ്പോസ്തലേറ്റ്, മരിയന്‍ പത്രം (യുകെ) എന്നിവര്‍ ചേര്‍ന്ന് സംഘടിപ്പിച്ച വെബ്ബിനാര്‍ വെള്ളിയാഴ്ച വൈകുന്നേരം 8.30 ന് നടത്തപ്പെട്ടു . ഗ്ലോബല്‍ മീഡിയ സെല്‍ ചെയര്‍മാന്‍ പ്രിന്‍സ് ചെറിയവാടയില്‍ അദ്ധ്യക്ഷത വഹിച്ച മീറ്റിംഗില്‍ കെ സി ബി സി മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പാംപ്ലാനി മുഖ്യ പ്രഭാഷണം നടത്തി . ഫ്രാന്‍സിസ്‌കന്‍ ചിന്താഗതികളുടെ സൗന്ദര്യം ഈ ചാക്രികലേഖനത്തില്‍ കാണുവാന്‍ സാധിക്കുന്നു എന്ന് മാര്‍ പാംപ്ലാനി പറഞ്ഞു . ഉപയോഗമില്ലാത്തവരെ അവഗണിക്കുന്ന പ്രവണത ലോകത്തു ഏറിവരുന്നു . ഇരുണ്ട ലോകത്തിനു പ്രകാശമേകുന്നവനായിരിക്കണം ക്രിസ്ത്യാനി. മുതലാളിയും തൊഴിലാളിയും , ഇവിടെ ചൂഷകനും ചൂഷിതനുമല്ല മറിച്ച് ദൈവമക്കള്‍ ആണ് എന്ന ബോധ്യം ആണ് ഫ്രത്തെല്ലി തുത്തി നല്‍കുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു .യുദ്ധങ്ങളെ ന്യായീകരിക്കുന്ന 'ജസ്റ്റ് വാര്‍ തിയറി' യെ തള്ളിക്കളയുന്ന മാര്‍പ്പാപ്പ വധശിക്ഷ പാടില്ല എന്ന കര്‍ശന നിലപാടും എടുക്കുന്നു എന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു . എല്ലാവര്‍ക്കും നീതി ഉറപ്പാക്കുകയും മനുഷ്യന്റെ മഹത്വം ഉറപ്പാക്കുകയും ചെയ്യുന്നതാണ് നല്ല രാഷ്ട്രീയം എന്ന് ഫ്രത്തല്ലി തുത്തി പഠിപ്പിക്കുന്നു.

ആല്‍ഫ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ ഫ്രാന്‍സിസ് കാവിയില്‍, ചങ്ങനാശ്ശേരി അതിരൂപതാ പ്രവാസി അപ്പസ്തലേറ്റ് ഡയറക്ടര്‍ ഫാ റ്റെജി പുതുവീട്ടിക്കളം , മരിയന്‍ പത്രം ചീഫ് എഡിറ്റര്‍ തോമസ് സാജ്, സീ ന്യൂസ് എഡിറ്റോറിയല്‍ ബോര്‍ഡംഗം ജോ കാവാലം , ഗ്ലോബല്‍ മീഡിയ സെല്‍ കോര്‍ഡിനേറ്റര്‍ ലിസി ഫെര്‍ണാണ്ടസ്, കത്തോലിക്കാ കോണ്‍ഗ്രസ് യു എ പ്രസിഡന്റ് ബെന്നി മാത്യു എന്നിവര്‍പ്രസംഗിച്ചു.

ലളിതവും ഹൃദ്യവുമായ ഭാഷയില്‍ ഫ്രത്തെല്ലി തുത്തി എന്ന ചാക്രിക ലേഖനത്തിനു മികച്ച പഠന വ്യാഖ്യാനം നല്‍കുവാന്‍ ഈ വെബ്ബിനാറിനായി എന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു.

വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്നുമായി പതിനായിരത്തിലധികം പേര്‍ ലൈവ് സ്ട്രീമിംഗിലും സൂമിലുമായി വെബ്ബിനാറില്‍ പങ്കെടുത്തു. ഗ്രേറ്റ് ബ്രിട്ടന്‍- പ്രിസ്റ്റണ്‍ രൂപത ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ജഗദല്‍പൂര്‍ ബിഷപ് മാര്‍ ജോസഫ് കൊല്ലാപറമ്പില്‍ , അദിലാബാദ് ബിഷപ് മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ എന്നിവരും ഈ വെബ്ബിനാറില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക