വാഷിങ്ടണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ചതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് ജോ ബൈഡന്‍.
ഭിന്നിപ്പിക്കുന്നതല്ല, ഒന്നിപ്പിക്കുന്ന പ്രസിഡന്റായിരിക്കും ഞാന്‍, നീലയും ചുവപ്പുമായി സ്റ്റേറ്റുകളെ കാണാതെ യുണൈറ്റഡ് സ്റ്റേറ്റ്സ് ആയി കാണുന്നയാള്‍. രാജ്യത്തിന്റെ വിശ്വാസം കാത്തുസൂക്ഷിക്കാന്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കും-ജോ ബൈഡന്‍ പറഞ്ഞു .
ഈ വലിയ രാജ്യത്തെ നയിക്കാന്‍ എന്നെ തെരഞ്ഞെടുത്തതില്‍ നന്ദിപറയുന്നു. വലിയ വിജയമാണ് നിങ്ങള്‍ എനിക്ക് സമ്മാനിച്ചത്. 74 മില്യണ്‍ വോട്ടിന്റെ വളരെ വ്യക്തമായ വിജയമാണത്.
'അമേരി്ക്കന്‍ ജനത അവരുടെ വിശ്വാസം എന്നിലും വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിലും അര്‍പ്പിച്ചത് വലിയ ബഹുമതിയാണ്. പ്രചാരണം അവസാനിച്ചതോടെ, എല്ലാ വിയോജിപ്പുകളും അവസാനിപ്പിച്ച് രാജ്യത്തിന് വേണ്ടി ഒന്നിക്കണം. ഇത് അമേരിക്കന്‍ ജനതയ്ക്ക് ഐക്യത്തിന്റേയും സൗഖ്യത്തിന്റെയും സമയമാണ്. നാം അമേരിക്കന്‍ ഐക്യനാടാണ്. ഇവിടെ നാം ഒരുമിച്ച് നിന്നാല്‍ അസാധ്യമായത് ഒന്നുമില്ല'' ബൈഡന്‍ അറിയിച്ചു.
കൊവിഡ് വ്യാപനം തടയാന്‍ ശാസ്ത്രീയ സമീപനവും ഇടപെടലുകളും ഉണ്ടാവുമെന്നും ബൈഡന്‍ ജനങ്ങള്‍ക്ക് ഉറപ്പു നല്‍കി.
ട്രംപിന് വോട്ട് ചെയ്തവര്‍ക്കുള്ള നിരാശ എനിക്ക് മനസ്സിലാക്കാനാവും. ഞാനും രണ്ട് തവണ പരാജയപ്പെട്ടിരുന്നു. ഇത്തവണ നമുക്ക് പരസ്പരം അവസരം നല്‍കാം. രാജ്യത്ത് നീതിയും മര്യാദയും നടപ്പാക്കാനായാണ് രാജ്യം ഞങ്ങളെ തിരഞ്ഞെടുത്തതെന്ന് വിശ്വസിക്കുന്നു. ഇത് നടപ്പിലാക്കാന്‍ ഡെമോക്രോറ്റുകളേയും റിപ്പബ്ലിക്കന്മാരേയും തുടങ്ങി എല്ലാവരേയും ക്ഷണിക്കുന്നു. നമുക്കൊന്നായി നിന്നുകൊണ്ട് ഏറ്റവും മികച്ചതാവാന്‍ പ്രയത്നിക്കാം.
റിപ്പബ്ലിക്കന്‍ പ്രവര്‍ത്തകര്‍, ഡെമോക്രാറ്റുകള്‍, സ്വതന്ത്രര്‍, കണ്‍സര്‍വേറ്റീവുകള്‍, യുവാക്കള്‍, ഗ്രാമീണര്‍, സ്വവര്‍ഗാനുരാഗികള്‍, ഭിന്നലിംഗക്കാര്‍, വെള്ളക്കാര്‍, ലാറ്റിനോകള്‍, ഏഷ്യന്‍, അമേരിക്കനുകള്‍ എന്നുതുടങ്ങി ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും വൈവിധ്യമായ സഖ്യത്തെയാണ് ഞങ്ങള്‍ ചേര്‍ത്തുനിര്‍ത്തിയത്. അതില്‍ അഭിമാനമുണ്ട്. ഇത് തന്നെയാണ് യഥാര്‍ത്ഥത്തില്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാണ് 78 കാരനായ ജോ ബൈഡന്‍. ഇലക്ടറല്‍ കോളജില്‍ ഭൂരിപക്ഷം നേടിയതിനൊപ്പം പോപ്പുലര്‍ വോട്ടിലും ബൈഡന്‍ മുന്നിലെത്തി. ഡോണള്‍ഡ് ട്രംപിനേക്കാള്‍ 41.49 ലക്ഷം വോട്ടുകള്‍ക്കാണ് മുന്നിലെത്തിയത്. 290 ഇലക്ടറല്‍ വോട്ടുകളാണ് ബൈഡന് ലഭിച്ചത്.
അതേസമയം, രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെടാതെ പുറത്താകുന്ന പന്ത്രണ്ടാമത്തെ പ്രസിഡന്റാണ് ഡോണള്‍ഡ് ട്രംപ്. ട്രംപിന് 214 ഇലക്ടറല്‍ വോട്ടുകളാണ് ഉറപ്പിക്കാനായത്. 1992ലെ തെരഞ്ഞെടുപ്പില്‍ അന്നത്തെ പ്രസിഡന്റായിരുന്ന റിപ്പബ്ലിക്കന്‍ ജോര്‍ജ് എച്ച്.ഡബ്ല്യൂ ബുഷ് ആണ് ഇതിനു മുന്‍പ് ഇത്തരത്തില്‍ പുറത്തുപോകേണ്ടി വന്നയാള്‍.