ഫ്ലോറിഡ:ഫൊക്കാനയിലെ ഒത്തുതീർപ്പു വ്യവസ്ഥകളിൽ നിന്നും എതിർത്തു നിൽക്കുന്ന വിരലിലെണ്ണാവുന്ന ചില ആളുകൾ കൂടി ജനറൽ ബോഡി നടത്തുന്നൂ എന്ന വാർത്ത മാധ്യമങ്ങളിൽ കണ്ടു. മീറ്റിംഗ് നടത്തരുതെന്ന് 2018-20 ലേ പ്രസിഡന്റ് മാധവൻ നായർ മുൻ സെക്രട്ടറിയെ രേഖാ മൂലം അറിയിച്ചിട്ടുള്ളതാണ്. എന്നിട്ടും ജനറൽ ബോഡി നടത്തിയേ മതിയാകൂ എന്ന് സെക്രട്ടറി ടോമി കോക്കാട് വാശിപിടിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് ഫ്ലോറിഡ-അറ്റ്ലാന്റാ റീജിയണൽ വൈസ് പ്രസിഡണ്ട് ആയിരുന്ന ജോൺ കല്ലോലിക്കൽ ചോദിക്കുന്നു.
2019 ഏപ്രിൽ മാസം കോറം തികയാഞ്ഞതു മൂലം നടത്താതിരുന്ന മീറ്റിംഗ് ആണിത് . അതിനു ശേഷം 2020 മാർച്ചിൽ പ്രസിഡണ്ടിന്റെ വിലക്ക് വകവയ്ക്കാതെ ഈ സെക്രട്ടറി തന്നെ ന്യൂ യോർക്കിൽ വച്ച് വീണ്ടും ജനറൽ കൗൺസിൽ നടത്തിയതായി പത്ര വാർത്തകളും ഉണ്ടായിരുന്നു.
ഫോക്കാനയ്ക്ക് കഴിഞ്ഞ ടേമിൽ 38 സംഘടനകൾ ഉണ്ടായിരുന്നു. അതിൽ 30 ലധികം സംഘടനകൾക്ക് നാളെ നടക്കുമെന്ന് പറയുന്ന ഈ മീറ്റിംഗിന്റെ നോട്ടീസ് കിട്ടിയില്ല എന്ന് അറിയിച്ചിട്ടുണ്ട്. അതിൽ 2018-2020 ആർ. വി.പി യായിരുന്ന തനിക്കോ തന്റെ റീജിയണിൽപ്പെട്ട അംഗസംഘടനകൾക്കോ ഇത്തരമൊരു ജനറൽ കൗൺസിൽ നടത്തുന്നത് സംബന്ധിച്ച് ഒരറിയിപ്പും ലഭിച്ചിട്ടില്ല. മാത്രമല്ല മറ്റു മുൻ ആർ.വി.പിമാരേയോ അംഗസംഘടനകളെയോ ജനറൽ കൗൺസിൽ മീറ്റിംഗ് നടത്തുന്ന വിവരം അറിയിച്ചിട്ടില്ല. പിന്നെന്തിനാണ് ആരുമറിയാതെ ഒളിച്ചുകളിയോടുകൂടി ഇത്തരമൊരു ജനറൽ കൗൺസിൽ നടത്തുന്നത്.? എല്ലാ റീജിയണൽ വൈസ് പ്രസിഡണ്ടുമാരെയും അംഗ സംഘടനകളെയും അറിയിക്കാതെ വ്യാജ ജനറൽ കൗൺസിൽ കൂടുന്നത് നിയമവിരുദ്ധമാണെന്നും മീറ്റിംഗ് നടപടിയുമായി സെക്രട്ടറി ടോമി കോക്കാട് മുന്നോട്ടുപോയാൽ നിയമ നടപടികളെ നേരിടേണ്ടി വരുമെന്നും ജോൺ കല്ലോലിക്കൽ മുന്നറിയിപ്പ് നൽകി..
ഒക്ടോബർ 31-നു നടത്തുന്ന ജനറൽ ബോഡിക്കു 29-നു പ്രസിദ്ധീകരിച്ച വാർത്തയിൽ പോലും സ്ഥലം തീരുമാനിച്ചിട്ടില്ല എന്നാണ് എഴുതിയിരിക്കുന്നത്. എവിടെയെങ്കിലും മീറ്റിംഗ് കൂടിയെന്ന് വരുത്തി ഇഷ്ടമുള്ള തീരുമാനങ്ങൾ എടുത്തതായി പത്ര വാർത്ത കൊടുക്കാൻ വേണ്ടിയുള്ള നാടകമാണിത്. ഈ ആളുകൾക്ക് യാതൊരു സംഘടനാ ബലവും ഇല്ല. നിങ്ങൾ പ്രതിനിധീകരിക്കുന്ന സംഘടനകളുടെ പേരുകൾ കൂടി പ്രസിദ്ധീകരിക്കാൻ തയ്യാറാവണം. - ജോൺ ആവശ്യപ്പെട്ടു.
മറ്റു സംസ്ഥാനങ്ങളിൽ നിന്നോ കാനഡയിൽ നിന്നോ ആളുകൾക്ക് വരാൻ സാധ്യമല്ലാത്ത സമയമാണ് ഇപ്പോൾ ഇത്തരമൊരു പ്രഹസനം.അത് കൊണ്ടു മീറ്റിംഗ് നടത്തുന്നു എന്ന പ്രചരണം അവസാനിപ്പിച്ചു പ്രസ്ഥാനവുമായി സഹകരിച്ചു മുന്നോട്ടു പോകാൻ തയ്യാറാവണം. സമാധാന ചർച്ചകൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ മർക്കട മുഷ്ട്ടി ഉപേക്ഷിച്ച് പരസ്‌പര സഹകരണത്തോടെ സംഘടനയെ ശക്തിപ്പെടുത്താൻ എല്ലാവരും തയാറാകണമെന്ന് ജോൺ കല്ലോലിക്കൽ അഭ്യർത്ഥിച്ചു.