കൊറോണയെന്ന വ്യാധി ലോകത്തെ നിസ്സഹായാവസ്ഥയിലേക്കു തള്ളിവിട്ടിട്ട് പത്തു മാസം കടന്നു പോകുകയാണ്.പല വിധത്തിൽ തകർന്നടിഞ്ഞ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുവാൻ ഭരണാധികാരികൾ പാക്കേജുകൾ പഖ്യാപിച്ചു തളർന്നിരിക്കുന്നു. എന്നിട്ടും വലിയ പുരോഗതിയൊന്നും കാണുവാനില്ല.ഫ്രാൻസ് സമ്പൂർണ്ണ ലോക്ഡൗണിലേക്ക് എന്നും വാർത്ത വരുന്നു. ഈ നട്ടം തിരിച്ചിലുകൾക്കിടയിലും ലോകം ഉറ്റുനോക്കുന്നത് ഒരിടത്തേക്കാണ്. നമ്മുടെ സ്വന്തം അമേരിക്കയിലേക്കു തന്നെ. തെരഞ്ഞെടുപ്പ് ചൂട് മൂർദ്ധന്യത്തിൽ നിൽക്കേ, വരുന്ന ശൈത്യകാലത്തിൽ ആരാവും അമേരിക്കൻ ജനതയെ നയിക്കുക എന്ന ഉദ്വേഗം ലോകത്തിനുണ്ട്.റിപ്പബ്ലിക്കൻസ് എന്ന കടുത്ത യാഥാസ്ഥിതികരോ, അതോ ഡെമോക്രാറ്റുകൾ എന്ന പുരോഗമനക്കാരോ?ഒപ്പം, ലോകമെങ്ങുമുള്ള പരിസ്ഥിതിവാദികൾ, ഉയരുന്ന കാർബൺ പുറന്തള്ളലും പരിസ്ഥിതി വിഷയങ്ങളും ഒരു വിഷയമേ അല്ല എന്നു കരുതുന്ന പക്ഷം ജയിക്കരുത് എന്നാഗ്രഹിച്ചാൽ കുറ്റം പറയുവാനാകുമോ? അതുപോലെ, ഇന്നും വർണ്ണവിവേചനം രക്തത്തിൽ കലർന്നു പോയതു തെറ്റെന്ന് അംഗീകരിക്കാത്തവർ, ശാസ്ത്രീയ നിരിക്ഷണങ്ങളെപ്പോലും തരം പോലെ വളച്ചൊടിക്കുവാൻ തിടുക്കം കൂട്ടുന്നവർ ഭരണത്തിൽ വരാതിരിക്കട്ടെ എന്നാഗ്രഹിച്ചാൽ?
എല്ലാം പുരോഗതിക്കു വേണ്ടി, എല്ലാം മനുഷ്യനു വേണ്ടി എന്നു വാദിക്കുന്നവരുമുണ്ടെന്ന സത്യവും നിലനിൽക്കുന്നു. എന്നിരുന്നാലും ഇന്ത്യക്കാരുടെ ഉള്ളിൻ്റെ ഉള്ളിൽ ഒരിഷ്ടം ഒരു സ്ഥാനാർത്ഥിയോടുണ്ട്.അതു വൈസ് പ്രസിഡൻറ് സ്ഥാനാർത്ഥിയായ കമലാ ദേവി ഹാരിസ് എന്ന കമലാ ഹാരിസിനോടാണ്. ഡെമോക്രാറ്റുകളുടെ നേതാവ് ജോ ബൈഡനൊപ്പം നമ്മുടെ കമലയും എന്നു ചിന്തിച്ചാൽ കുറ്റം പറയാൻ പറ്റില്ല. കാരണം ഇന്ത്യയോട്, പ്രത്യേകിച്ച് ചെന്നൈയോടു കമലയുടെ ബന്ധം അമ്മ അമ്മയുടെ നാടാണ് എന്നതു തന്നെയാണ്.അമ്മ ശ്യാമള ഗോപാലൻ ഉപരിപഠനത്തിനായാണ് അമേരിക്കയിലെത്തുന്നത്.സ്വഭാവികമായും നമ്മുടെ സംസ്ക്കാരം അവരിൽ അന്തർലീനമാണ്. ഇനി ഡൊണാൾഡ് എച്ച് ഹാരിസ് എന്ന ജെമെക്കക്കാരനായ പിതാവിൽ നിന്നും കമലയിൽ ആഫിക്കൻ പരമ്പര്യവും എത്തിച്ചേരുന്നു.
കാലിഫോർണിയയിൽ ജനിച്ച കമല, അമ്മയുടെ വഴി പിന്തുടരാതെ നിയമത്തെയാണ് തൻ്റെ പ്രവർത്തി പഥമായി തിരഞ്ഞെടുത്തത്. 2016ൽ സെനറ്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടപ്പോൾ അതും ഒരു നാഴികക്കല്ലായി. ആദ്യത്തെ സൗത്ത് ഏഷ്യൻ അമേരിക്കൻ സെനറ്ററായി അവർ. രേഖകൾ ഇല്ലാതെ ആ രാജ്യത്തേക്കു കടന്നു വരുന്നവരുടെ പൗരത്വത്തിനായുള്ള നിയമവും, ആയുധങ്ങൾക്കെതിരായ നിയമവും ഒക്കെ കമലാ ഹാരിസിൻ്റെ നേട്ടങ്ങളിൽപ്പെടുന്നു.
നിയമജ്ഞ എന്ന നിലയിൽ സ്വന്തം സ്ഥാനം നിർണ്ണയിച്ച കമലാ ഹാരിസിനു പ്രായം അനുകൂല ഘടകം നൽകുന്നു. ഒരു പരിസ്ഥിതിവാദിയേയും, മനുഷ്യത്വമുള്ള രാഷ്ട്രീയ നേതാവിനേയും കമലാ ഹാരിസിൽ കണ്ടെടുക്കാം. കാലിഫോർണിയയിലെ രാഷ്ട്രീയക്കളരിയിൽ നിന്നാണവർ ഉദയം കൊള്ളുന്നത്.തെരഞ്ഞെടുപ്പ് ഫലം എന്തു തന്നെയുമാകട്ടെ, അവർ ഭാവിയിലെ എണ്ണം പറഞ്ഞ ലോക നേതാക്കളിലേക്ക് ഉയരുകയാണെന്നതിൽ സംശയമില്ല.
അതിനാൽ ഒരു ഇന്ത്യക്കാരി എന്ന നിലയിൽ ഞാനൊന്നു മാത്രമാണ് ഉറ്റുനോക്കുന്നത് കമലാ ഹാരിസ് വിജയിക്കുമോ? നിറത്തിൻ്റെ പേരിൽ മനുഷ്യൻ മനുഷ്യനെ മാറ്റി നിർത്തുന്നതും അപഹസിക്കുന്നതും, എന്തിനു കൊല്ലുന്നതു പോലും സാംസ്ക്കാരികമായി ഏറെ മുന്നിട്ടു നിൽക്കുന്നുവെന്നു പറയുമ്പോഴും വാർത്തകളാകുന്നു. സമ്പന്നനല്ല എന്നത് ഒരു തെറ്റു തന്നെയായി ഒരു വലിയ വിഭാഗം മനുഷ്യർക്കു നേരെ അവരെ ഏറ്റവും മോശം ജീവിതം ജീവിക്കുവാൻ മാത്രമുള്ളവർ എന്ന വിധത്തിൽ മുഖ്യധാരയിൽ നിന്നും തള്ളി അകറ്റുന്നു. പാവപ്പെട്ടവർ അതു ചുമക്കാൻ വിധിക്കപ്പെട്ടവരായി ഒരു കൂട്ടം സമ്പന്നർ നിശ്ചയിക്കുകയാണ്. ലോകക്രമം അതെന്നു സ്ഥാപിക്കുകയാണ്. ഈ സാഹചര്യത്തിൽ ഭരണാധികാരികൾ വരേണ്യവർഗ്ഗക്കാർ മാത്രമായാൽ തകിടം മറിയുക മാനവികതയും മനുഷ്യത്വവുമാണ്.
ഈ ഭൂമിയിലെ മഞ്ഞുമലകൾക്കായ്, ഈ ഭൂമിയിലെ മഴക്കാടുകൾക്കായ്
ശുദ്ധജലത്തിനും വായുവിനുമായി, പ്രകൃതിയെ കൂടുതൽ മുറിവേൽക്കും മുൻപു രക്ഷിക്കുന്നതിനായി ഒരു നേതൃത്വം ഉയർന്നു വരട്ടെ. ഒരു രാജ്യത്തല്ല. ലോകം മുഴുവനും അതുപോലെ, സ്ത്രീകൾ കൂടുതൽ കരുത്തരാകുന്ന, ബഹുമാനിക്കപ്പെടുന്ന, ആദരിക്കപ്പെടുന്ന ഒരു നല്ല നാളെയുണ്ടാകട്ടെ...
അതിനാൽ ഞാൻ കാത്തിരിക്കുകയാണ്, അമേരിക്കയിലെ പെണ്ണുങ്ങൾ കമലയ്ക്ക് വോട്ടു ചെയ്യുമോ എന്നറിയുവാൻ.