എൽ പാസൊ (ടെക്സ്സസ്) :- ടെക്സ്സസ് - മെക്സിക്കോ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന സുപ്രധാന കൗണ്ടിയായ എൽ പാസൊയിലെ അത്യാവശ്യ സർവീസ് ഒഴികെയുള്ള എല്ലാം രണ്ടാഴ്ചത്തേക്ക് അടച്ചിടണമെന്നു കൗണ്ടി ജഡ്ജി ഒക്ടോബർ 29 വ്യാഴാഴ്ച ഉത്തരവിട്ടു.
കോവിഡ് 19 വ്യാപനം വർദ്ധിക്കുന്നതിനാലും ആശുപത്രികൾ രോഗികളെക്കൊണ്ടു നിറഞ്ഞു കവിയുന്നതിനാലുമാണ് ഇങ്ങനെ അടിയന്തിര തീരുമാനം എടുത്തതെന്ന് ജഡ്ജി റിക്കാർഡൊ സാമനിഗൊയുടെ ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു.
ടെക്ക്സസിലെ അത്യാവശ്യ സർവീസല്ലാത്ത സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കുന്നതിനും ആളുകളെ ഉൾക്കൊള്ളുവാൻ കഴിയുന്നതിന്റെ 75 ശതമാനം പേരെ ഉൾക്കൊള്ളുന്നതിനും ടെക്സ്സസ് ഗവർണർ ഗ്രേഗ് ഏബട്ട് ഉത്തരവിട്ടതിനു ശേഷമാണ് കൗണ്ടി ജഡ്ജിയുടെ പുതിയ ഉത്തരവ്.
എൽ പാസൊ കൗണ്ടിയിൽ കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം ആയിരം കവിഞ്ഞതിനെ തുടർന്ന് രാത്രി 10 മുതൽ രാവിലെ 5 വരെ വീട്ടിൽ നിന്നും പുറത്തിറങ്ങരുതെന്ന കർഫ്യൂവും നിലവിലുണ്ടായിരുന്നു.
വെർച്ച്വൽ കോൺഫറൻസിലൂടെയാണ് ജഡ്ജി പുതിയ തീരുമാനം പ്രഖ്യാപിച്ചത്. ഈ ഉത്തരവ് വോട്ടിംഗിനോ പോളിംഗ് ഓഫീസർമാർക്കോ ബാധകമല്ലെന്നും ഉത്തരവിൽ പറയുന്നു.
ഒക്ടോബർ 29 ന് 1128 പോസിറ്റീവ് കേസുകളാണ് കണ്ടെത്തിയിരിക്കുന്നത്. ഈ കൗണ്ടിയിൽ മാത്രം ഇതുവരെ 585 പേർ മരണമടഞ്ഞിട്ടുണ്ട്.