കോവിഡ് 19 ബാധിച്ചവരിൽ ഉണ്ടാകുന്ന ആന്റിബോഡി ബ്രിട്ടനിൽ നിരവധി പേരിൽ കുറഞ്ഞതായി ഗവേഷകർ കണ്ടെത്തി.
ലണ്ടനിലെ ഇമ്പീരിയൽ കോളജിൽ നിന്നുള്ള ഗവേഷക സംഘം വ്യത്യസ്തരായ 3,65,000 ത്തിലധികം ആളുകളുടെ ഫിംഗർ -പ്രിക് സാമ്പിളുകൾ വീടുകളിൽ നിന്ന് ശേഖരിച്ചാണ് പരീക്ഷണം നടത്തിയത്. മൂന്ന് മാസങ്ങൾക്കകം ആന്റിബോഡികളുടെ അളവ് 26 ശതമാനം കുറഞ്ഞെന്നാണ് പഠനത്തിൽ തെളിഞ്ഞത്.
"ഇംഗ്ലണ്ടിൽ രോഗബാധ അതിന്റെ പാരമ്യത്തിലെത്തിയ ശേഷമുള്ള 12 ,14 , 18 എന്നീ ആഴ്ചകളിൽ ദേശീയ നിയന്ത്രണത്തിന്റെ മൂന്ന് ഘട്ടങ്ങളിലായി നടത്തിയ സ്വയം നിയന്ത്രിത ലാറ്ററൽ ഫ്ലോ ടെസ്റ്റിലാണ് ജനസംഖ്യയ്ക്ക് അനുപാതമായി നോക്കുമ്പോൾ ആന്റിബോഡികളിൽ ഗണ്യമായ കുറവ് പ്രകടമായത്. " ഗവേഷകർ വ്യക്തമാക്കി.
അണുബാധയ്ക്ക് ശേഷമുള്ള ആറ് മുതൽ പന്ത്രണ്ട് മാസങ്ങൾക്കുള്ളിൽ ആളുകളിൽ സീസണൽ വൈറസിനോട് എതിർക്കുന്ന ആന്റിബോഡികൾ കുറയുമെന്ന് മുൻപേ കണ്ടെത്തിയിരുന്നതിനോട് ഈ പഠനം പൂർണമായും യോജിക്കുന്നു. വ്യക്തികളിൽ സാർസ് കോവിഡ് 2 വൈറസിനെതിരെയുള്ള ആന്റിബോഡികളും കാലക്രമേണ കുറയുമെന്നാണ് ഗവേഷകർ വിലയിരുത്തുന്നത്.
ജൂണിൽ പഠനത്തിന്റെ പ്രാരംഭദശയിൽ, പരിശോധനയ്ക്ക് വിധേയരായ ആളുകളിൽ ആറ് ശതമാനം , കോറോണവൈറസിനെതിരെ ആന്റിബോഡി പ്രതികരണം കാണിച്ചു. സെപ്റ്റംബറിലിത് 4.4 ശതമാനമായി കുറഞ്ഞെങ്കിലും ആരോഗ്യപ്രവർത്തകരിൽ സമാനമായി തന്നെ തുടർന്നു. അണുബാധയോട് പോരാടാൻ ശരീരം സ്വയം പുറപ്പെടുവിക്കുന്ന പ്രോടീനുകളെയാണ് ആന്റിബോഡി എന്നുവിളിക്കുന്നത്. ഐ ജി ജി(IgG) ടെസ്റ്റ് നടത്തിയാണ് ആന്റിബോഡികളുടെ അളവ് കണ്ടെത്തുന്നത്. കോറോണയെ ചെറുക്കുന്ന ആന്റിബോഡികളെ മാത്രം കണ്ടെത്താവുന്ന രീതിയിലാണ് ഈ പരിശോധനയുടെ രൂപകൽപന. മറ്റു തരത്തിലുള്ള ആന്റിബോഡികൾ ഐജിജി(IgG) യെക്കാൾ കൂടുതൽ കാലം നിലനിൽക്കുമെന്നു വേറൊരു ഗവേഷക സംഘം കണ്ടെത്തി.
തീവ്രമായി രോഗം ബാധിച്ചവരെക്കാൾ ആന്റിബോഡികൾ കുറയാനുള്ള സാധ്യത കൂടുതൽ ലക്ഷണങ്ങൾ പ്രകടിപ്പിക്കാതിരുന്ന കോവിഡ് രോഗികളിലാണെന്നും ഫലങ്ങൾ അടിവരയിടുന്നു.