മുന്നോക്ക സമുദായത്തിലുളളവര്‍ക്ക് ഏര്‍പ്പെടുത്തിയ സംവരണത്തിലും വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യത്തിലും യുഡിഎഫിനെതിരെ കടുത്ത വിമര്‍ശനവുമായി സീറോ മലബാര്‍ സഭ.
മുസ്ലീം ലീഗ് സംവരണത്തെ എതിര്‍ക്കുന്നത് ആദര്‍ശത്തിന്റെ പേരിലല്ലെന്ന് ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം. ദീപികയിലെ എഡിറ്റോറിയല്‍ പേജില്‍ എഴുതിയ 'സാമ്ബത്തിക സംവരണത്തെച്ചൊല്ലി എന്തിന് അസ്വസ്ഥത' എന്ന ലേഖനത്തിലാണ് ലീഗിനെതിരെ വിമര്‍ശനമുള്ളത്.
ലീഗിന്‍റെ നിലപാടില്‍ വര്‍ഗീയത മുഖംമൂടി മാറ്റി പുറത്തേക്ക് വരികയാണ്. അഭിപ്രായം പറയാനാവാത്ത വിധം യുഡിഎഫ് ദുര്‍ബലമായോ എന്നും ഇദ്ദേഹം ചോദിക്കുന്നു. സംവരണ വിഷയത്തില്‍ ബിജെപിയും സിപിഎമ്മും ശക്തവും വ്യക്തവുമായ നിലപാട് എടുത്തുവെന്നും മാർ ജോസഫ് പെരുന്തോട്ടം പ്രശംസിക്കുന്നു.
വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യത്തിനും രൂക്ഷ വിമര്‍ശനമാണ് ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ ഉയര്‍ത്തുന്നത്. ജമാഅത്തെ ഇസ്ലാമി ഭീകരസംഘടനയാണ്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി വരെ സഖ്യമുണ്ടാക്കുന്ന സ്ഥിതിയാണെന്നും കുറ്റപ്പെടുത്തുന്നു.
ലേഖനത്തില്‍ നിന്ന്
ഇതുവരെ യാതൊരു വിധ സംവരണ ആനുകൂല്യവും ലഭിക്കാതിരുന്ന സംസ്ഥാന ജനസംഖ്യയിലെ 27%ല്‍ അധികം വരുന്ന സംവരണേതര വിഭാഗങ്ങളിലെ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക്(ഇ.ഡബ്ല്യൂ.എസ്.) വൈകിയെങ്കിലും ലഭിച്ച നീതിയെ ചില സംഘടിത സാമുദായിക ശക്തികള്‍ അകാരണമായി എതിര്‍ക്കുന്നത് തികച്ചും ഖേദകരമാണ്.
എന്തെങ്കിലും ആദര്‍ശത്തിന്റെ പേരിലാണ് ഇവര്‍ ഇപ്രകാരം ചെയ്യുന്നതെന്ന് കരുതാന്‍ സാധിക്കില്ല. സ്വന്തം പാത്രത്തില്‍ ഒരു കുറവും ഉണ്ടാകുന്നില്ലെങ്കിലും അടുത്തിരിക്കുന്നവന്റെ പാത്രത്തില്‍ ഒന്നും വിളമ്ബരുതെന്ന് ശഠിക്കുന്നത് എന്ത് വികാരമാണ്. സംവരണത്തിനെതിരെ മുസ്‌ലിം ലീഗും അനുബന്ധ കക്ഷികളും നിലപാട് സ്വീകരിച്ചിരിക്കുന്നത് എന്തെങ്കിലും ആദര്‍ശത്തിന്റെ പേരിലാണെന്ന് കണക്കാക്കാന്‍ കഴിയില്ല.
പാര്‍ലമെന്റില്‍ സാമ്ബത്തിക സംവരണത്തിനുള്ള ഭരണഘടന ഭേദഗതി ബില്ലിനെതിരെ വോട്ട് ചെയ്തത് മുസ്‌ലിം ലീഗിന്റെ രണ്ടു എം.പിമാരും എ.ഐ.എം.ഐ.എമ്മിന്റെ ഒരു എം.പിയുമാണ്. ലീഗിന്റെ നിലപാടുകളില്‍ വര്‍ഗീയത മുഖംമൂടി മാറ്റി പുറത്തേക്കു വരുന്നു എന്നുള്ളതിന്റെ വ്യക്തമായ ഒരു തെളിവായി ഇതിനെ കരുതാവുന്നതാണ്.
കോണ്‍ഗ്രസിന് ദേശീയ നിലപാടിനെ പോലും അനുകൂലിക്കാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണ്? വ്യത്യസ്ത നിലപാടുകള്‍ പരസ്യമായി പറയുന്ന എംഎല്‍എമാരുടെ മേല്‍ പാര്‍ട്ടിക്ക് കാര്യമായ നിയന്ത്രണമില്ലാത്തതുപോലെ തോന്നുന്നു. ഈ മുന്നണിക്ക് ഒരു പ്രകടനപത്രിക പോലും പുറത്തിറക്കാന്‍ സാധിക്കുമോ എന്ന് സംശയമുണ്ട്.
നിലവില്‍ ദേശീയതലത്തില്‍ സാമ്ബത്തിക സംവരണത്തെ പിന്തുണക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ പ്രകടന പത്രികയില്‍ യുഡിഎഫ് സാമ്ബത്തിക സംവരണം ഉള്‍പ്പെടുത്തിയിരുന്നു.
മുന്നോക്കക്കാരില്‍ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ ഭരണഘടന ഭേദഗതി ചെയ്യണമെന്നായിരുന്നു പ്രകടന പത്രികയില്‍ പറഞ്ഞിരുന്നത്. ഇക്കാര്യത്തില്‍ തീരുമാനം എടുക്കാനായി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ കാര്യ സമിതി ഇന്ന് യോഗം ചേരുന്നുണ്ട്.