പട്‌ന: ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 71 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ 1,066 സ്ഥാനാര്‍ഥികളാണ് ജനവിധി നേടുന്നത്. 2.14 കോടി വോട്ടര്‍മാര്‍ വിധിയെഴുതും.
71 സീറ്റില്‍ ജെ.ഡി.യു. 35 മണ്ഡലങ്ങളിലും ബി.ജെ.പി. 29 ഇടത്തും ആര്‍.ജെ.ഡി. 42 സീറ്റുകളിലും കോണ്‍ഗ്രസ് 29 ഇടത്തും മത്സരിക്കുന്നു. ചിരാഗ് പാസ്വാന്‍ നയിക്കുന്ന എല്‍.ജെ.പി. 41 സീറ്റില്‍ മത്സരിക്കുന്നു. ഇതില്‍ 35 സീറ്റുകളില്‍ ജെ.ഡി.യു.വിനെയാണ് മത്സരം. മൂന്നു ഘട്ടങ്ങളായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്.
എട്ട് മന്ത്രിമാരും മുന്‍മുഖ്യമന്ത്രിയും ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച നേതാവുമായ ജതിന്‍ റാം മഞ്ചിയും ഇന്ന് ജനവിധി തേടുന്നവരില്‍ ഉള്‍പ്പെടുന്നു.
കോവിഡ് മഹാമാരിയുടെ കാലത്ത് രാജ്യത്ത് നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണ് ബിഹാറിലേത്. പോളിങ് ബൂത്തുകളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് നടപടിക്രമങ്ങള്‍.
നാലാംവട്ടവും മുഖ്യമന്ത്രിയാകാന്‍ ഇറങ്ങിയ നിതീഷ് ബിഹാറില്‍ ഇക്കുറി നേരിടുന്നത് കഠിന പരീക്ഷണമാണ്. സര്‍ക്കാര്‍വിരുദ്ധ വികാരത്തോടൊപ്പം എന്‍.ഡി.എ. ക്കുള്ളിലെ രഹസ്യനീക്കങ്ങളും അദ്ദേഹത്തെ പ്രതിരോധത്തില്‍ വീഴ്ത്തുന്നു. ഇക്കുറി സ്വന്തം മുഖ്യമന്ത്രി എന്ന ബി.ജെ.പി.യുടെ രഹസ്യതന്ത്രത്തില്‍ എന്‍.ഡി.എ. പൊട്ടിത്തെറിയുടെ വക്കിലാണ്.