Image

വേണ്ടത് കുടിയേറ്റ മണ്ണിന്റെ മണമുള്ള സാഹിത്യം: ജോസഫ് നമ്പിമഠം (മുന്‍പേ നടന്നവര്‍ -4- മീനു എലിസബത്ത്)

Published on 24 October, 2020
വേണ്ടത്  കുടിയേറ്റ  മണ്ണിന്റെ മണമുള്ള സാഹിത്യം:  ജോസഫ് നമ്പിമഠം (മുന്‍പേ നടന്നവര്‍ -4-  മീനു എലിസബത്ത്)
മലയാള സാഹിത്യത്തില്‍ തന്റേതായ ശൈലിയിലൂടെ അടയാളപ്പെടുത്തപ്പെട്ട വളരെ വ്യത്യസ്തനായ എഴുത്തുകാരനാണ് ജോസഫ് നമ്പിമഠം. അദ്ദേഹം ആധുനിക കവിതകള്‍ക്കൊപ്പം നടക്കുവാന്‍ തുടങ്ങിയിട്ട് നാല് പതിറ്റാണ്ടിലേറെയായി. കൃത്യമായി പറഞ്ഞാല്‍ നാല്പത്തിയാറു വര്‍ഷം.

നൂതനവും അതേസമയം വ്യത്യസ്തവുമാണ് ആ കവിതാ വിഷയങ്ങള്‍. കവിത എഴുത്ത്  വളരെ സാര്‍വത്രികമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ വ്യത്യസ്തതയുടെ വെല്ലുവിളിയോടെ അതിനെ ഏറ്റെടുക്കുന്ന രീതിയാണ് നമ്പിമഠം സ്വീകരിച്ചിരിക്കുന്നത്. അമേരിക്കയിലെയും കേരളത്തിലെയും മിക്ക പ്രസിദ്ധീകരണങ്ങളിലും തന്റെ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കുന്നു. 1975 ലാണ് ആദ്യകവിതയായ പുതുയുഗപ്പിറവി പ്രസിദ്ധീകരിച്ചത്. ആദ്യകാലത്ത് മരിയാദാസ് നമ്പിമഠം എന്ന പേരിലും എഴുതിയിരുന്നു.

രണ്ടു കവിതാ സമാഹാരങ്ങള്‍, ഒരു ലേഖന സമാഹാരം, ഒരു ചെറുകഥാ സമാഹാരം ഇവയാണ് പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകങ്ങള്‍. നിസ്വനായ പക്ഷി, ഉഷ്ണമേഖലയിലെ ശലഭം, കൊച്ചു കാര്യങ്ങളുടെ അരുന്ധതി നക്ഷത്രം ഇവയെല്ലാം പ്രസിദ്ധീകരിച്ചിരിക്കുന്നത് മള്‍ബറി ബുക്‌സ് ആണ്. 2004 ലാണ് തിരുമുറിവുകളിലെ തീ എന്ന കവിതാസമാഹാരം പാപ്പിയോണ്‍ ബുക്‌സ് പ്രസിദ്ധീകരിച്ചത് . 2009 ല്‍ കേരള സാഹിത്യ അക്കാദമി പ്രസിദ്ധികരിച്ച അമേരിക്കന്‍ മലയാളി കവിതകളുടെ ഗെസ്റ്റ് എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. തന്റെ പുതിയ കവിതകള്‍ ചേര്‍ത്ത് ഒരു പുസ്തകമാക്കുന്നതിന്റെ പണിപ്പുരയിലാണിപ്പോള്‍ ഇദ്ദേഹം.

തന്റെ ഓരോ കവിതയും ഒന്നിനൊന്നു വേറിട്ടതാക്കാന്‍ ശ്രമിക്കാറുണ്ടെന്നു കവി പറയുന്നു. ആവര്‍ത്തന വിരസത തെല്ലുമില്ലാതെ വായിച്ചു പോകാവുന്ന ചടുലമായ വരികളാണ് അവ. പല കവിതകളിലും സമൂഹത്തിലെ അധര്‍മത്തോടും അനീതിയോടുമുള്ള ആത്മരോഷവും അസഹിഷ്ണുതയും മുന്നിട്ടു നില്‍ക്കുന്നതു കാണാം.

ധാരാളം പുരസ്‌കാരങ്ങള്‍ നമ്പിമഠത്തിനെ തേടി വന്നിട്ടുണ്ട്. ഫൊക്കാന, മലയാളവേദി, വേള്‍ഡ് മലയാളി കൗണ്‍സില്‍, വിചാരവേദി, ഇ-മലയാളി, ലാന സാഹിത്യ പുരസ്‌കാരം എന്നീ അവാര്‍ഡുകള്‍ അവയില്‍ ചിലതു മാത്രം.

1993 ല്‍ ഡാലസില്‍ രൂപം കൊണ്ട കേരള ലിറ്റററി സൊസൈറ്റി (കെഎല്‍എസ്) , 1997 ല്‍ രൂപം കൊണ്ട ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന) ഇവയുടെ സ്ഥാപക നേതാക്കളിലൊരാളാണ് ജോസഫ് നമ്പിമഠം. ഒരു പറ്റം സാഹിത്യ സ്‌നേഹികളുടെ കൂട്ടായ്മയുടെ ഫലമായി ഉടലെടുത്ത ഈ രണ്ടു സാഹിത്യ സംഘടനകളിലും വര്‍ഷങ്ങളോളം അധ്യക്ഷപദമുള്‍പ്പെടെയുള്ള നേതൃപദവികള്‍ വഹിച്ചിരുന്നു.

വായനയും എഴുത്തും നെഞ്ചോടു ചേര്‍ത്തു വെച്ചിരുന്ന ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കു കൂടിച്ചേരാന്‍ ഒരു വേദിയെന്ന നിലയില്‍ തുടങ്ങിയതാണ് ഈ സംഘടനകള്‍. ഇന്നത്തെ അവയുടെ വളര്‍ച്ചയില്‍ അഭിമാനമുണ്ടെങ്കിലും എഴുത്തില്‍ ഇനിയും നാം അനേകം കാതം മുന്നോട്ടു പോകുവാനുണ്ടെന്നു നമ്പിമഠം വിശ്വസിക്കുന്നു. 'അമേരിക്കയുടെ മണ്ണില്‍ മലയാള സാഹിത്യം ഇനിയും വളരേണ്ടിയിരിക്കുന്നു. അമേരിക്കന്‍ മലയാളി എഴുത്തുകാരന്‍ ഏതു നേരവും കേരളത്തിലേക്കു നോക്കിയിരുന്നു സൃഷ്ടി നടത്തേണ്ടതില്ല. കുടിയേറ്റ നാടായ അമേരിക്കയില്‍ വേരുറപ്പിച്ചു കൊണ്ടുതന്നെ, മലയാള സാഹിത്യം ഈ മണ്ണില്‍ വളര്‍ത്തുവാന്‍ നാം പ്രാപ്തരാവണം. അമേരിക്കയിലെയും കാനഡയിലെയും മലയാളി എഴുത്തുകാര്‍ മത്സരിക്കേണ്ടത് ഇവിടെയുള്ളവരോടാണ്. ഇതിനെല്ലാം ആഴത്തിലുള്ള വായന അത്യാവശ്യവുമാണ്. ലോകക്ലാസിക്കുകള്‍ മുതല്‍ എല്ലാം നാം വായിക്കേണ്ടതുണ്ട്.' ഇന്നും വിടാതെയുള്ള വായനയാണ് തനിക്കു വീണ്ടും എഴുതുവാനുള്ള ഊര്‍ജ്ജം തരുന്നതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

ഇന്നത്തെ സാമൂഹിക - നവമാധ്യമങ്ങളെക്കുറിച്ച് എന്താണ് അഭിപ്രായം?

സോഷ്യല്‍ മീഡിയയുടെ വരവോടെ, ആര്‍ക്കും എന്തും എഴുതാം, ആര്‍ക്കും എഴുത്തുകാരനാകാം, എഴുതിയാല്‍ ഉടന്‍ പ്രസിദ്ധീകരിക്കാം, അയച്ചു കൊടുത്തു മാസങ്ങള്‍ കാത്തിരിക്കേണ്ട, ആരുടെയും കാരുണ്യത്തിനു കാത്തു നില്‍ക്കണ്ട എന്നൊരു സാഹചര്യം ഉണ്ടായി. സാഹിത്യ പ്രസിദ്ധീകരണങ്ങളുടെ കുത്തകയ്ക്ക് ഇതൊരു അടിയായി എന്നു പറയാമെങ്കിലും ഇതിനെ മറ്റൊരു രീതിയിലാണ് ഞാന്‍ കാണുന്നത്. എല്ലാവര്‍ക്കും വേണ്ടത് അവിടെയുണ്ട്. ഗുണവും ദോഷവും. എന്ത് വേണമെന്ന് അവനവന്‍ തീരുമാനിക്കുന്നു. അതുപോലെതന്നെ സോഷ്യല്‍ മീഡിയ സാഹിത്യത്തെയും കണ്ടാല്‍ മതി. മൂല്യമുള്ള രചനകള്‍ നിലനില്‍ക്കും, വായിക്കപ്പെടും, ചര്‍ച്ച ചെയ്യപ്പെടും. വാമൊഴിയിലൂടെ മാത്രം പാടി നടന്ന കൃതികള്‍ ഇന്നും നിലനില്‍ക്കുന്നതു പോലെ. നല്ല കൃതികള്‍ നിലനില്‍ക്കുന്നത് ഗുണമേന്മ കൊണ്ടും കാലത്തെ അതിജീവിക്കാനുള്ള കരൂത്തുകൊണ്ടുമാണ്; സ്തുതിപാഠകരായ പാണന്മാര്‍ പാടി നടന്നതുകൊണ്ടോ കാശു കൊടുത്തു വാങ്ങിയ അവാര്‍ഡുകളുടെ പിന്‍ബലം കൊണ്ടോ അല്ല.

ഗുണമേന്‍മയ്ക്ക് അത്ര സഹായകരമല്ലെങ്കിലും, സോഷ്യല്‍ മീഡിയ എഴുത്തിനെയും വായനയെയും കൂടുതല്‍ ജനകീയമാക്കാന്‍ സഹായിച്ചിട്ടുണ്ട്. സാഹിത്യത്തെ ഗൗരവമായിക്കാണുന്നവര്‍ പിന്നീട് മികച്ച രചനകളുടെ വായനക്കാരായി, എഴുത്തുകാരായി നിലവാരമുള്ളവരായി പരിണമിച്ചുകൊള്ളും.

അമേരിക്കയിലെ മലയാള സാഹിത്യ രംഗത്ത്, ആദ്യ കാലങ്ങളില്‍ എഴുതിയിരുന്നവര്‍ക്ക് രചനകള്‍ പ്രസിദ്ധീകരിക്കാനോ വായിക്കപ്പെടാനോ ചര്‍ച്ച ചെയ്യപ്പെടാനോ ഇന്നുള്ളതുപോലെ മാധ്യമങ്ങളോ വായനക്കാരോ സൗകര്യങ്ങളോ ഇല്ലായിരുന്നു. ഇന്ന് അതിനൊക്കെ കാര്യമായ മാറ്റം വന്നിട്ടുണ്ട്. ഇന്ന് ഇവിടെ എഴുതുന്നതില്‍ പലരുടെയും രചനകള്‍ കേരളത്തിലെ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുകയും വായിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് 'കുബ്ബൂസ്' എന്ന എന്റെ കവിത വാക്കനല്‍ എന്ന ഫെയ്‌സ്ബുക് പേജില്‍ ചര്‍ച്ചയ്ക്കു വരികയും ധാരാളം പേര്‍ ആ ചര്‍ച്ചയില്‍ പങ്കെടുക്കുകയും ചെയ്തു. സുകുമാര്‍ അഴീക്കോടിന്റെ പേരിലുള്ള തത്വമസി സാംസ്‌കാരിക അക്കാദമിയുടെ അംഗമാക്കുകയും പല കവിതകളും അവിടെ പ്രസിദ്ധീകരിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്നുണ്ട്.

ശക്തരായ നിരൂപകരുടെ അഭാവം മലയാളസാഹിത്യം നേരിടുന്ന ഒരു പ്രശ്നമല്ലേ?

അമേരിക്കയിലെ മാത്രമല്ല, പൊതുവേ മലയാള സാഹിത്യത്തില്‍ ഇന്ന് മികച്ച നിരൂപകര്‍ ഇല്ല എന്നതാണ് സത്യം. മാരാരും മുണ്ടശ്ശേരിയും എം. പി.പോളും അഴീക്കോടും തുടങ്ങി ഇങ്ങേ അറ്റത്ത് എം. കൃഷ്ണന്‍ നായരുടെ കാലവും കഴിഞ്ഞപ്പോള്‍ മലയാള സാഹിത്യ നിരൂപക സാമ്രാജ്യം ഏതാണ്ട് അന്യംനിന്നു പോയതു പോലെയാണ് തോന്നുന്നത്. നിരൂപകന്‍ ഇല്ലാത്ത കാലം എന്നാല്‍, കാലനില്ലാത്ത കാലം പോലെ ആണ്. നല്ല നിരൂപണം, എഴുത്തുകാര്‍ക്ക് പ്രചോദനം നല്‍കുക മാത്രമല്ല കൃതികളുടെ മൂല്യം കണ്ടെത്താനും സഹായിക്കും. ഭാവി എഴുത്തുകാര്‍ക്കും സാഹിത്യ വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും പഠനവിഷയമാകുകയും ചെയ്യും.

ഇന്നത്തെ അവാര്‍ഡ് മാഫിയകളെക്കുറിച്ചു എന്താണ് അഭിപ്രായം?

ഒരു പുസ്തകം പ്രസിദ്ധീകരിച്ചാല്‍ ഉടനെ, നാട്ടിലും എവിടെയുമുള്ള ചില മഴക്കൂണ്‍ സംഘടനകളുടെ സ്വാധീനം ഉപയോഗിച്ച് പലരും അവാര്‍ഡുകള്‍ തരപ്പെടുത്തി അമിത പ്രാധാന്യം കൈവരിക്കുന്നത് കണ്ടിട്ടുണ്ട്. പണവും സ്വാധീനവും ഉണ്ടെങ്കില്‍ അവാര്‍ഡുകള്‍ കിട്ടാനും കൊടുക്കാനും വലിയ ബുദ്ധിമുട്ടൊന്നുമില്ല. അതിനൊന്നും പോകാത്തവര്‍ പലരും എത്ര എഴുതിയാലും എത്ര നിലവാരമുണ്ടെങ്കിലും ശ്രദ്ധിക്കപ്പെടാതെ പോകുന്നുമുണ്ട്. ഉത്സവത്തിന് പൊയ്ക്കാല്‍ കെട്ടിയവന്‍ എന്നും അതില്‍ നടക്കില്ലല്ലോ. ഒരിക്കല്‍ അത് അഴിച്ചു വയ്‌ക്കേണ്ടിവരും, വെറും മണ്ണില്‍ നടക്കേണ്ടതായും വരും. അതിനൊന്നും പോകാത്തവര്‍ എന്നും മണ്ണില്‍ തന്നെ നില്‍ക്കും.

വര്‍ഷങ്ങളുടെ സാഹിത്യ അനുഭവങ്ങളുടെ വാക്കുകളാണിവ.

ചങ്ങനാശ്ശേരിക്കടുത്തു വടക്കേക്കരയില്‍ നമ്പിമഠത്തു ദേവസ്യ സാറിന്റെയും അന്നമ്മയുടെയും മകനായി ജനിച്ച നമ്പിമഠത്തിന് ആറു സഹോദരന്‍മാരും രണ്ടു സഹോദരിമാരുമാണുള്ളത്. ചങ്ങനാശേരി എസ്ബി കോളജില്‍നിന്ന് ഇംഗ്ലിഷ് ലിറ്ററേറ്റച്ചറില്‍ ബിരുദമെടുത്ത ശേഷം 1985 ലാണ് കുടുംബസമേതം അമേരിക്കയിലേക്കു കുടിയേറുന്നത്. ഡാലസിലെ ഒരു പ്രമുഖ ആശുപത്രിയില്‍ റേഡിയോളജി ടെക്നോളജിസ്റ്റ് ആയിരുന്ന ഇദ്ദേഹം റിട്ടയര്‍മെന്റിനു ശേഷം കൂടുതല്‍ സമയം എഴുത്തിനും വായനയ്ക്കുമായി മാറ്റിവയ്ക്കുന്നു. വിശാലമായ തന്റെ ഹോം ലൈബ്രറിയില്‍ ലോക്ഡൗണ്‍ കാലത്തിന്റെ മടുപ്പറിയാതെ സാഹിത്യ രചനയില്‍ ഏര്‍പ്പെടുന്നു.

ഭാര്യ റോസമ്മയോടൊപ്പം ടെക്സസിലെ ഡാലസില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന ഇവര്‍ക്ക് രണ്ടു ആണ്‍മക്കളും ഒരു മകളുമാണുള്ളത്. അടുത്തിടെ വല്യപ്പച്ചനായ നമ്പിമഠത്തിന് കോവിഡ് കാലമായതിനാല്‍ തന്റെ പേരക്കുട്ടിയെ യഥേഷ്ടം ലാളിക്കുവാന്‍ കിട്ടുന്നില്ലെന്നൊരു വിഷമവും ഉണ്ട്. 'എത്രയും വേഗം കോവിഡിന് വാക്സീന്‍ കണ്ടു പിടിച്ച് സ്ഥിതിഗതികളൊക്കെ സാധാരണ ഗതിയിലാകട്ടെ' ..അദ്ദേഹം പറഞ്ഞു നിര്‍ത്തി.

വര്‍ത്തമാനകാലത്തോട് സംവദിച്ചും സ്വയം പുതുക്കിയുമാണ് നമ്പിമഠം തന്റെ കവിതകളെ സമീപിക്കുന്നത്. പാരമ്പര്യ കവിതാ ശൈലിയില്‍നിന്നു വിട്ടു നില്‍ക്കുമ്പോഴും പുരാണവും ഇതിഹാസങ്ങളും പ്രണയവുമെല്ലാം ഈ ചങ്ങനാശ്ശേരിക്കാരന്റെ കവിതകളില്‍ കടന്നു വരുന്നു. 'വാക്കുകളിലും അവയുടെ ക്രമീകരണത്തിലും മാത്രമല്ല, ബിംബങ്ങളുടെ മൗലികതയിലും നമ്പിമഠം ശ്രദ്ധേയനാണ്'- ഡോ. അയ്യപ്പപ്പണിക്കര്‍ നമ്പിമഠത്തിന്റെ 'നിസ്വനായ പക്ഷി' എന്ന കാവ്യ സമാഹാരത്തിന്റെ അവതാരികയില്‍ കുറിച്ച വരികളാണവ. അതെ, വളരെ പച്ചയായ, ചോരയിറ്റുന്ന വരികളാണ് അദ്ദേഹത്തിന്റെ കവിതകളില്‍ നമുക്ക് ദര്‍ശിക്കാനാവുക. തന്റെ കവിതകള്‍ പോലെ തന്നെയാണ് കവിയും. പരിചയമില്ലാത്തവര്‍ക്കു പരുക്കനെന്നു തോന്നിയേക്കാവുന്ന പച്ചമനുഷ്യന്‍, അടുത്ത സുഹൃത്തുക്കള്‍ക്ക് ശാന്തനും സൗമ്യനുമാണ്. കടല്‍ കടന്നു വന്നു കാലങ്ങള്‍ കഴിഞ്ഞിട്ടും സ്വന്തം നാടിനെയും ഭാഷയെയും നെഞ്ചോടു ചേര്‍ത്തുവച്ച് കവി ജോസഫ് നമ്പിമഠം അനസ്യൂതം എഴുത്തു തുടരുന്നു; സധൈര്യം. സുശക്തം.

ജോസഫ് നമ്പിമഠം: https://www.emalayalee.com/repNses.php?writer=34

 മീനു എലിസബത്ത്: https://emalayalee.com/repNses.php?writer=14

വേണ്ടത്  കുടിയേറ്റ  മണ്ണിന്റെ മണമുള്ള സാഹിത്യം:  ജോസഫ് നമ്പിമഠം (മുന്‍പേ നടന്നവര്‍ -4-  മീനു എലിസബത്ത്)വേണ്ടത്  കുടിയേറ്റ  മണ്ണിന്റെ മണമുള്ള സാഹിത്യം:  ജോസഫ് നമ്പിമഠം (മുന്‍പേ നടന്നവര്‍ -4-  മീനു എലിസബത്ത്)വേണ്ടത്  കുടിയേറ്റ  മണ്ണിന്റെ മണമുള്ള സാഹിത്യം:  ജോസഫ് നമ്പിമഠം (മുന്‍പേ നടന്നവര്‍ -4-  മീനു എലിസബത്ത്)വേണ്ടത്  കുടിയേറ്റ  മണ്ണിന്റെ മണമുള്ള സാഹിത്യം:  ജോസഫ് നമ്പിമഠം (മുന്‍പേ നടന്നവര്‍ -4-  മീനു എലിസബത്ത്)വേണ്ടത്  കുടിയേറ്റ  മണ്ണിന്റെ മണമുള്ള സാഹിത്യം:  ജോസഫ് നമ്പിമഠം (മുന്‍പേ നടന്നവര്‍ -4-  മീനു എലിസബത്ത്)വേണ്ടത്  കുടിയേറ്റ  മണ്ണിന്റെ മണമുള്ള സാഹിത്യം:  ജോസഫ് നമ്പിമഠം (മുന്‍പേ നടന്നവര്‍ -4-  മീനു എലിസബത്ത്)വേണ്ടത്  കുടിയേറ്റ  മണ്ണിന്റെ മണമുള്ള സാഹിത്യം:  ജോസഫ് നമ്പിമഠം (മുന്‍പേ നടന്നവര്‍ -4-  മീനു എലിസബത്ത്)വേണ്ടത്  കുടിയേറ്റ  മണ്ണിന്റെ മണമുള്ള സാഹിത്യം:  ജോസഫ് നമ്പിമഠം (മുന്‍പേ നടന്നവര്‍ -4-  മീനു എലിസബത്ത്)വേണ്ടത്  കുടിയേറ്റ  മണ്ണിന്റെ മണമുള്ള സാഹിത്യം:  ജോസഫ് നമ്പിമഠം (മുന്‍പേ നടന്നവര്‍ -4-  മീനു എലിസബത്ത്)വേണ്ടത്  കുടിയേറ്റ  മണ്ണിന്റെ മണമുള്ള സാഹിത്യം:  ജോസഫ് നമ്പിമഠം (മുന്‍പേ നടന്നവര്‍ -4-  മീനു എലിസബത്ത്)വേണ്ടത്  കുടിയേറ്റ  മണ്ണിന്റെ മണമുള്ള സാഹിത്യം:  ജോസഫ് നമ്പിമഠം (മുന്‍പേ നടന്നവര്‍ -4-  മീനു എലിസബത്ത്)
Join WhatsApp News
ജോസഫ് നമ്പിമഠം 2020-10-24 19:25:35
അഭിമുഖം, മനോഹരമായ ശൈലിയിൽ എഴുതി തയ്യാറാക്കിയ മീനുവിനും, പ്രസിദ്ധീകരിച്ച മലയാള മനോരമക്കും, ഈമലയാളിക്കും വളരെയേറെ നന്ദി. നാൽപ്പത്തഞ്ചിലേറെ വർഷങ്ങളായി നടത്തുന്ന എന്റെ സാഹിത്യ സഞ്ചാരങ്ങൾക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരങ്ങളിൽ ഒന്നായി ഈമലയാളി കഴിഞ്ഞവർഷം നൽകിയ കവിതാ പുരസ്‌ക്കാരത്തെയും അതിനോടനുബന്ധിച്ചു ശ്രീ സുധിർ പണിക്കവീട്ടിൽ നടത്തിയ അഭിമുഖത്തെയും, ഈ അഭിമുഖത്തെയും കാണുന്നു. സ്നേഹത്തിനും പ്രോത്സാഹനങ്ങൾക്കും നന്ദി. അമേരിക്കൻ മലയാള സാഹിത്യ രംഗത്ത് മുൻപേ നടന്നവരെ ആദരിക്കുന്ന ഈ പക്തിയിൽ അത്തരം പ്രവർത്തനങ്ങൾ നടത്തിയ മറ്റുള്ളവരെയും വരും ലക്കങ്ങളിൽ കാണാൻ ഇടയാകട്ടെ. ഒരിക്കൽ കൂടി നന്ദി. സ്നേഹത്തോടെ ജോസഫ് നമ്പിമഠം.
ജോസഫ്‌ എബ്രഹാം 2020-10-24 22:00:04
ആശംസകള്‍ ശ്രീമാന്‍ ജോസഫ്‌ നമ്പിമഠം. അങ്ങ് നടത്തിയ ദീര്‍ഘമായ സാഹിത്യ ജീവിതത്തിനു മലയാള ഭാഷ അങ്ങയെ ബഹുമാനിക്കുന്നു. അര്‍ഹമായ പ്രശസ്തിയോ അംഗീകാരമോ ലഭിക്കാതെ പോകുന്ന മറുനാടന്‍ സാഹിത്യരംഗത്തുള്ള അങ്ങയുടെ നിരന്തരമായ സാഹിത്യപ്രവര്‍ത്തനം എല്ലാ സാഹിത്യ പ്രേമികളായ അമേരിക്കന്‍ മലയാളികളും ഏറെ ആദരവോടെയാണ് നോക്കിക്കാണുന്നത്.
Elcy Yohannan Sankarathil 2020-10-24 23:31:51
Congratulations dear Nambimadomfor your great works and Meenu for bringing the poetic talents of people who hhave dome contributions to the malayalam literature for a few decadesn Meenu'S hard work is highly appreciated, rgds,
ജോസഫ്‌ നമ്പിമഠം 2020-10-25 18:37:02
കുടിയേറ്റ മണ്ണിന്റെ മണമുള്ള സാഹിത്യം എന്ന് പറയുമ്പോൾ, ഇവിടെ ജീവിക്കുന്ന പല എഴുത്തുകാരും അത്തരം സാഹിത്യ രചനകൾ നടത്തിയിട്ടുണ്ട് എന്ന് ആദ്യം തന്നെ എടുത്തു പറയട്ടെ. എങ്കിലും ഈവർഷം ഈമലയാളിയിൽ പ്രസിദ്ധീകരിച്ച രണ്ടു കഥകൾ വായിച്ചിട്ടില്ലാത്തവരുടെ ശ്രദ്ധയിൽ പെടുത്താൻ ആഗ്രഹിക്കുന്നു. 'പിതാവ്... പുത്രൻ' എന്ന എന്റെ കഥ, ഏതാണ്ട് മുപ്പത്തഞ്ചു വര്ഷങ്ങൾ പിന്നിലേക്കു സഞ്ചരിക്കുന്നതും, അമേരിക്കൻ പശ്ചാത്തലത്തിൽ എഴുതിയതുമായ ഒരു കഥയാണ്. യുവ കഥാകൃത്തും, കഴിഞ്ഞ വർഷത്തെ ഈമലയാളിയുടെ കഥക്കുള്ള അവാർഡിന് അർഹനാകുകയും ചെയ്ത ശ്രീ ജോസഫ് എബ്രഹാം എഴുതിയ 'ചിക്കൻ റിപ്പബ്ലിക്' എന്ന കഥ തികച്ചും കാലികമായ വിഷയവും കഥാ പാത്രങ്ങളും കൊണ്ട് രചിച്ച അമേരിക്കൻ പശ്ചാത്തലത്തിലുള്ള ശക്തമായ ഒരു കഥയാണ്. വായനക്കാർ, പ്രവാസി എഴുത്തുകാരിൽ നിന്ന് പ്രതീക്ഷിക്കുന്നത്, പ്രവാസികൾ ജീവിക്കുന്ന നാടുകളിലെ വൈവിധ്യമാർന്ന സാഹചര്യങ്ങൾ പശ്ചാത്തലമാക്കിയ സാഹിത്യ രചനകളാണ്. മുകുന്ദനും, കാക്കനാടനും, ബന്യാമിനും, കെ. ആർ മീരയും ഒക്കെ (ആരാച്ചാർ എന്ന നോവലിന്റെ പാശ്ചാത്തലം കേരളമല്ല എന്ന് ഓർക്കുക) അങ്ങിനെയാണ് മലയാള സാഹിത്യത്തിന് മികച്ച സംഭാവനകൾ നൽകിയത്. അമേരിക്കൻ മലയാളി എഴുത്തുകാർ ബോധപൂർവമായ ഒരു മാറിനടപ്പിന് ശ്രമിക്കണമെന്നു പറയാൻ ഈ അവസരം ഉപയോഗിക്കട്ടെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക