Image

നാണുനായർ നക്ഷത്രങ്ങളുടെ ലോകത്തേക്ക് യാത്രയായി (ശ്രീകുമാർ ഉണ്ണിത്താൻ)

Published on 23 October, 2020
നാണുനായർ  നക്ഷത്രങ്ങളുടെ ലോകത്തേക്ക് യാത്രയായി (ശ്രീകുമാർ ഉണ്ണിത്താൻ)
നാണു നായർ മരിക്കാറായി. എല്ലാ ദേശത്തുമുള്ള  ബന്ധുക്കളെയും വിവരം അറിയിക്കാൻ വേണ്ടി  ആളുകളെ അയച്ചു. വിവരം അറിയിക്കാൻ പോയവർ മിക്കവരും  ബന്ധുവീടുകളിൽ  എത്തിയപ്പോഴേക്കും  രാത്രിയായി.   പോയവർ  പറഞ്ഞത്നുസരിച്ചു  നാണു അദ്ദേഹം മരിക്കാറായി, ഇന്ന്  നേരം  വെളുപ്പിക്കില്ല എന്നാണ്.

ഇത്  കേൾക്കാത്ത പാടെ  ഓരോ ദേശത്തുള്ള  ബന്ധുക്കൾ  അടുത്തുള്ള  ബന്ധുക്കളെയും  കുട്ടി  നാണുനായരെ വന്നു  കാണുവാൻ  തീരുമാനിച്ചു.  രാത്രിയായി.  അവസാനം  അടുത്തുള്ള  ഒരു ടാക്സി പിടിച്ചു, ഓരോ വീട്ടിൽ നിന്നും ഓരോരുത്തര് വീതം പ്രീതിനിധികൾ ആക്കി. എന്നിട്ടും  പതിനഞ്ചു  പേരോളം  വരും. അഞ്ചു പേർക്കിരിക്കാവുന്ന  ടാക്സിയിൽ  പതിനഞ്ചു പേരുമായി  ഞെങ്ങി ഞെരുങ്ങി  ഓരോരുത്തരുടെയും  മടിയിൽ  മറ്റൊരാൾ വീതം  ഇരുന്നാണ്  നാണു നായരുടെ വീട്ടിൽ എത്തിയത്. അങ്ങനെ  പല ദേശത്തുനിന്നുമായി പലരും  എത്തിച്ചേർന്നു.

ബന്ധുക്കളെ എല്ലാവരെയും കണ്ടതും  നാണുനായർക്കു സങ്കടം അടക്കാൻ പറ്റിയില്ല. അദ്ദേഹം കരയാൻ  തുടങ്ങി. ഇത് കണ്ടുനിന്നവർക്കും സങ്കടം അടക്കാൻ പറ്റിയില്ല. എല്ലാവരും കൂട്ടക്കരച്ചിൽ തന്നെ. അങ്ങനെ  ആ  വീടിന്റെ അന്തരിക്ഷം തന്നെ  ശോകമൂകമായി. ആരും  വർത്തമാനം പറയുന്നില്ല. അദ്ദേഹം മരിക്കുന്നത്  കാണുവാൻ  വേണ്ടി കാത്തിരിക്കുകയാണ്. അന്ത്യശാസം വലിക്കുബോൾ കൊടുക്കുവാൻ വേണ്ടി  ഗംഗാ  ജലവും  കരുതിവെച്ചു.  അങ്ങനെ ആ  രാത്രി എല്ലാവരും ഉറക്കമിളച്ചത്  മാത്രം മിച്ചം.  നാണുനായർ മാത്രം കിടന്നുറങ്ങി.  ബാക്കി എല്ലാവരും  അദ്ദേഹത്തിന്റെ മരണത്തിന്  വേണ്ടി കാത്തിരുന്ന്  നേരം വെളുപ്പിച്ചു. നേരം വെളുത്തപ്പോഴേക്കും  എല്ലാവർക്കും  നല്ല വിശപ്പ്. അടുത്ത കടയിൽ പോയി ചായയും പലഹാരങ്ങളും വാങ്ങിക്കഴിച്ചു വീണ്ടും  നാണുനായരുടെ അടുക്കൽ എത്തി.

അടുത്തുള്ള വൈദ്യൻ എത്തി പരിശോധിച്ചു. വീണ്ടും  വൈദ്യൻ കൽപ്പിച്ചു നാണുനായർ ഇന്ന്  രാത്രി  മുഴുപ്പിക്കില്ല.  വന്നവർ എല്ലാം നിരാശരായി,  തിരിച്ചു പോകാനായി  തയാറെടുത്തു .  അപ്പോഴും  നാണുനായർക്കു  മാത്രം മനസിലായില്ല  ഇവരെക്കെ എന്തിനാണ് ഇവിടെ തങ്ങിയത്‌  എന്ന്.  വന്നവർ  തിരിച്ചു പോയപോഴേക്കും അടുത്ത ബാച്ചായി.  ഇന്നലെ വരാത്തവർ എല്ലാരും കുടി  പല കാറുകളിലായി എത്തി. എല്ലാവരുടെയും മുഖത്തു  ദുഃഖം തളംകെട്ടി നിൽക്കുന്നു. കൂടെ നിന്നവർ ആഹാരം പോലും കഴിക്കാതെ   നേരം  വെളുപ്പിച്ചു. നാണു നായർക്ക് ഒന്നും സംഭവിച്ചില്ല .

വന്നവരിൽ പലരുടെയും മുഖത്തു ദേഷ്യവും സങ്കടവും എല്ലാം കാണാമായിരുന്നു. കാരണം പല വീട്ടുകളിലും  ആഹാരം പോലും വെക്കാതെയാണ്  നാണു നായരുടെ  മരണം കാണുവാൻ വേണ്ടി കാത്തിരുന്നത്. അങ്ങനെ കുറെ ദിവസങ്ങൾ  കടന്നു പോയി.  നാണു നായർ  അതുപോലെ തുടർന്നു. കുറച്ചു ദിവസത്തിനു ശേഷം  ബന്ധുക്കൾ ആരും തന്നെ തിരിഞ്ഞു നോക്കാതെ ആയി.  നാണു നായരുടെ നിലയും  മെച്ചപ്പെട്ടു .  അങ്ങനെ  ആഴ്ച്കൾ കടന്നുപോയി. നാണുനായർ ആരോഗ്യവാനായി നിലകൊണ്ടു .

ഒരു ദിവസം  രാത്രിയിൽ പട്ടികൾ കുട്ടത്തോടെ  ഓരിയിടാൻ തുടെങ്ങി, ആരുടെയൊക്കയോ  കാലൊച്ചകൾ വീട്ടുകാർ  കേട്ടു.  ഏതോ ഒരു കാക്ക അർധരാത്രിയിൽ  കരയുന്നു, എവിടെയോയിരുന്നു മൂങ്ങകൾ  മോങ്ങുന്നു, കാലൻ  കോഴികൾ സംഘമായി കൂവുന്നു, എന്തൊക്കയയോ  ദുശകുനങ്ങൾ വീട്ടുകാർക്ക് അനുഭവപെട്ടു.
 
നേരം വെളുത്തു   വീട്ടുകാർ ചെന്ന് നോക്കുബോൾ നാണുനായർ  മരിച്ചുകിടക്കുന്നു. മരണസമയത്തു  ആരും തന്നെ അടുത്തുന്നുണ്ടായിരുന്നില്ല. എപ്പോഴാണ്  മരിച്ചത്  എന്നുപോലും ആർക്കും അറിയില്ല. വീട്ടുകാരും നാട്ടുകാരും  ഓടി കൂടി.  അവർ ഒരേ സ്വരത്തിൽ  പറഞ്ഞു  നാണുനായർ ഭാഗ്യവാനാണ്. അധികം കഷ്‌ടപ്പെടാതെ   മരിച്ചല്ലോ. നാണുനായരുടെ ആത്മാവ്  ഇതെല്ലാം കേട്ടുകൊണ്ട്  ആ  പരിസരത്തു തന്നെ  നിന്നു.

മരണം  അതാരെയും കാത്ത് നിൽക്കാറില്ല, ആരോടും അനുവാദം ചോദിക്കാറുമില്ല,
സമയമാകുമ്പോൾ  കൃത്യനിഷ്ഠ പാലിച്ചുകൊണ്ട് അത് കടന്നുവരിക തന്നെ ചെയ്യും. സമയമോ സ്ഥലമോ സന്ദർഭമോ അതിന്നൊരു തടസ്സമേ ആവുകയുമില്ല. മരണത്തിന് യുവാവെന്നോ വൃദ്ധനെന്നോ ഉള്ള വ്യത്യാസമില്ല താനും. അവിടെനിന്നിരുന്ന  ഒരു കാർണവരുടെ വാക്കുകൾ  കേട്ട് നാണു നായരുടെ ആത്മാവ് സ്വയം സമാധാനിച്ചു, ഇത്  എല്ലാവർക്കും  വരുന്നതാണല്ലോ .

ജനിച്ച മിക്ക മനുഷ്യരും ജീവിച്ചു കൊതി തീരാതെയാണ് മരണത്തിലേക്ക് പോകുന്നത്. എത്ര വാർദ്ധക്യത്തിൽ പെട്ട മനുഷ്യനും  കുറച്ചു നാൾകുടി  ജീവിച്ചിട്ട് മരിക്കണം എന്നതാണ് ആഗ്രഹം.
 ഒരുപാട് കൂടിചേരലുകളുടെയും വേർപിരിയലുകളുടെയും സംഗമമാണ് ജീവിതം. ഓരോ
വേർപിരിയലുകളും വേദന ആണെങ്കിലും യാത്രാമൊഴിക്കൊപ്പം നിർവികാരത സൂക്ഷിക്കാതെ വയ്യ. ആരുടെ യാത്രമൊഴി എന്നതിനെ ആശ്രയിച്ചിരിക്കും വികാരതയുടെ ഏറ്റക്കുറച്ചിലുകൾ.  ഇവിടെ  നാണുനായർ  വാർദ്ധക്യം  ചെന്നത് കൊണ്ടായിരിക്കാം  ആരിലും  ഒരു വലിയ  സങ്കടം കണ്ടില്ല. എല്ലാവർക്കും  ഒന്നേ പറയാനുണ്ടായിരുന്നുള്ളു "അദ്ദേഹം ഭാഗ്യവാൻ ആണ്".

 ജീവിച്ചിരിക്കുന്ന സമയത്തു  നല്ലത് പഞ്ഞില്ലങ്കിലും  മരണം നടക്കുമ്പോൾ  നമ്മൾ സ്ഥിരം ഉരുവിടുന്ന ചില  വാക്കുകളുണ്ട്. ഭാഗ്യവാൻ ആയിരുന്നു,  നല്ലവൻ ആയിരുന്നു, ഉപകാരിയായിരുന്നു, കുടുംബ സ്നേഹമുള്ളവൻ  ആയിരുന്നു. അവസാനം എല്ലാം കഴിഞ്ഞു എന്ന രീതിയിൽ  ചില നെടുവീർപ്പുകളും. ഇവിടെയും  മരണം കാണാനായി  എത്തിവർ  ഇതൊക്കെ  തന്നെ പറഞ്ഞു.

തിരിച്ചു വരാൻ  കഴിയാത്ത  ഈ  യാത്രയിലായിരിക്കും   പ്രിയപെട്ടവരുടെ , നമ്മൾ  അറിയാതെ  നമ്മളെ  സ്നേഹിച്ചവരുടെയും,  എനിക്ക്  നിങ്ങളെ   ഇഷ്ടമല്ല  എന്ന്  പറഞ്ഞവരുടെയും   ഒക്കെ  യഥാർത്ഥ  സ്നേഹം  കാണാൻ  കഴിയുന്നത്‌ . ഇവിടെയും  ഇവരുടെ എല്ലാം സ്‌നേഹം കണ്ടപ്പോൾ  നാണു നായർക്കു  കുറച്ചുകൂടി  ജീവിക്കണം എന്ന് തോന്നി.      

നാണുനായർക്കു  ജീവിതത്തോട് പ്രണയം  തോന്നിയപ്പോൾ  അദ്ദേഹത്തെ പരലോകത്തേക്ക്   വിളിച്ചു. ജീവിച്ചു  കൊതി  തീർന്നില്ലായിരുന്നു  എനിക്ക് എന്ന് പറയാനുള്ള  അവസരം പോലും നാണുനായർക്ക്  കൊടുത്തില്ല . ഒന്ന്  ഉറക്കെ  പൊട്ടികരയുവാൻ  പോലും  ജീവനറ്റു പോയ   ഈ  ആത്മാവിനു  കഴിയുന്നില്ലല്ലോ എന്ന് ഓർത്തു  വിഷമിച്ചു. അവിടെ വെള്ളത്തുണിയിൽ  പൊതിഞ്ഞു  വെച്ചിരിക്കുന്ന നാണുനായരുടെ  ജീവനില്ലാത്ത  ശരീരത്തെ  അദ്ദേഹത്തിന്റെ ആത്മാവ്  ഒന്നുകൂടി  എത്തിനോക്കി.
നിശബ്ദ മായി  ഒരിക്കലും  ഉണരാത്ത  വിധം  ഉറങ്ങുകയാണ്  എന്റെ  ജീവനില്ലത്ത ശരിരം.

എന്നെ  തിരികെ  വിടു   മരണമേ, എനിക്ക്  ജീവിക്കണം, എന്റെ  പ്രിയപെട്ടവരുടെ  കൂടെ.  എന്നെ  തിരികെ  വിടു    മരണമേ, എനിക്ക്  കുറച്ചുകൂടി  ജീവിക്കണം,  അദ്ദേഹത്തിന്റ ആത്മാവ്  കരയുവാൻ തുടങ്ങി .   എനിക്കറിയാം , എത്ര  നിലവിളിച്ചാലും   തിരിച്ചു പോകാൻ    കഴിയാത്ത  ദൂരത്താണ്  ഞാനിപ്പോൾ  എന്ന്. അദ്ദേഹത്തിന്റ ആത്മാവ്  തേങ്ങി തേങ്ങി കരഞ്ഞു.

നാണുനായരെ കൂട്ടികൊണ്ടുപോകാനായി അദ്ദേഹത്തിന്റെ പൂർവികരുടെ ആത്മാക്കൾ  എത്തി, അവരെ കണ്ടതും  നാണുനായരുടെ  ആത്മാവിനു സന്തോഷമായി. അവരോടായി നാണുനായരുടെ  ആത്മാവ്  പറഞ്ഞു,  എനിക്ക്  തിരിച്ചു പോകണം, എന്റെ മക്കൾക്കും പ്രിയപ്പെട്ടവർക്കും  വളരെ വിഷമായി എന്റെ മരണം. എനിക്ക്  ഏങ്ങനെയെങ്കിലും  തിരിച്ചു പോകുവാൻ പറ്റുമോ. ആ ആത്മാക്കൾ പറഞ്ഞു, ഈ  കാണുന്നതെല്ലാം  ഒരു  അഭിനയമാണ് .  തിരിച്ചു ചെന്നാൽ നിങ്ങൾ ഏറ്റവും വെറുക്കപ്പെടുന്ന വ്യക്തിയാവും. ഇതൊക്കെ  ഈ  ഒരു ദിവസത്തെ പ്രഹസനം മാത്രമാണ്. ഞങ്ങൾ ഇത്  എത്രയോ  കണ്ടതാണ്. ശരീരം   ഇല്ലാത്ത  ഈ  ആത്മാവ്‌  ഇന്നു  തനിച്ചാണ് എന്ന് വിചാരിക്കരുത്.  ഞങ്ങളുടെ  ലോകത്തു  മറ്റൊരു  നക്ഷത്രമായി നിങ്ങൾ  നിറഞ്ഞുനിൽക്കും .  

അങ്ങനെ നാണുനായർ  നക്ഷത്രങ്ങളുടെ ലോകത്തേക്ക് യാത്രയായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക