വാഷിംഗ്ടണ്‍: പ്രസിഡന്റ് ട്രംപിന്റെ കൊവിഡ് ചികിത്സാ ചെലവ് 100,000 ഡോളറിലധികമാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് .
ട്രംപിന്റെ ഹെലികോപ്റ്റര്‍ മാര്‍ഗ്ഗമുള്ള പോക്കും വരവും ഓക്സിജന്‍, സ്റ്റിറോയ്ഡ്, വിവിധ കൊവിഡ് ടെസ്റ്റുകളും, ആന്റിബോഡി ടെസ്റ്റുകളും എല്ലാം ഉള്‍പ്പെടെ ട്രംപിന്റെ ചികിത്സാ ചെലവ് സാധാരണ ജനങ്ങള്‍ക്കുള്ള ചികിത്സയേക്കാള്‍ പതിനായിരക്കണക്കിന് രൂപ അധികം വരുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
യുഎസ് പ്രസിഡന്റായതുകൊണ്ട് തന്നെ ട്രംപിന്റെ ചികിത്സാ ചെലവ് ഫെഡറല്‍ ഗവണ്‍മെന്റാണ് വഹിക്കുന്നത്.
വാള്‍ട്ടര്‍ റീഡ് നാഷണല്‍ മെഡിക്കല്‍ സെന്ററിലേക്കുള്ള ട്രംപിന്റെ യാത്രക്കാണ് ഏറ്റവും ചെലവ് വന്നിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേ സമയം ചികിത്സാര്‍ത്ഥമുള്ള മറ്റ് ആവശ്യങ്ങള്‍ക്കും വലിയ തോതില്‍ പണം ചെലവഴിക്കേണ്ടിവന്നിട്ടുണ്ട്.
തുടരെത്തുടരെയുള്ള ട്രംപിന്റെ കൊവിഡ് ടെസ്റ്റിനാണ് പിന്നീട് കൂടുതല്‍ ചെലവ് വന്നിട്ടുള്ളത്. 100 ഡോളറാണ് ചികിത്സയ്ക്കായി ചെലവഴിച്ചത്. മൊത്തം തുകയുടെ 2.4 ശതമാനം ഇന്‍ഷുറന്‍സ് കമ്ബനികള്‍ നല്‍കുന്നതിനാല്‍ തുകയില്‍ ഏറ്റക്കുറച്ചിലുണ്ടാവാമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ട്രംപിനുള്ള ഗിലീയഡിന്റെ റെംഡെസിവിര്‍ എന്ന കൊവിഡ് ചികിത്സയ്ക്ക് 3,120 ഡോളറാണ് ചെലവ് വന്നത്. മെഡികെയര്‍, മെഡികേയ്ഡ് പോലുള്ളവക്ക് 2,340 ഡോളറാണ് ചെലവഴിച്ചത്.
കൊവിഡ് ചികിത്സയില്‍ കഴിഞ്ഞിരുന്ന 74കാരനായ ട്രംപ് കഴിഞ്ഞ തിങ്കളാഴ്ചയാണ് ആശുപത്രി വിട്ടത്. കൊവിഡ് ചികിത്സയ്ക്ക് മികച്ച സംവിധാനങ്ങളാണ് യുഎസില്‍ സജ്ജമാക്കിയിട്ടുള്ളതെന്നും ആളുകള്‍ ഭയപ്പെടേണ്ടതില്ലെന്നും ട്രംപ് പിന്നീട് വ്യക്തമാക്കിയിരുന്നു.