സാൾട്ട് ലേക്ക് സിറ്റി, യൂട്ടാ: വൈസ് പ്രസിഡന്റ് മൈക്ക് പെൻസും ഡമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി കമലാ ഹാരിസും തമ്മിൽ നടന്ന ഡിബേറ്റിൽ കമലാ ഹാരിസിന്റെ തകർപ്പൻ പ്രകടനം. മിതഭാഷിയായി പെൻസ്, ഹാരിസിനു മുഖം കൊടുക്കാതെയും ചോദ്യങ്ങൾക്ക് നേരിട്ട് മറുപടി പറയാതെയും മാന്യതയുടെ മുഖംമൂടി എടുത്തണിയുകയും ചെയ്തു. എന്തായാലും ഡിബേറ്റ് കണ്ട് ആരുടെയും മനം മാറുമെന്ന് തോന്നിയില്ല.
കമലാ ഹാരീസിനെപോലെ മികച്ച ഡിബേറ്റർക്ക് പ്രസിഡന്റ് ട്രംപ് ആയിരുന്നു എതിരാളി ആയി വരേണ്ടിയിരുന്നത്. എങ്കിൽ വേദിയിൽ വാക്കുകളുടെ അഗ്നിജ്വാലകൾ ഉയരുമായിരുന്നു എന്ന് തോന്നി.
ഒരുപാട് നയപരമായ കാര്യങ്ങൾ പറഞ്ഞതും വിരസതയായി. ട്രംപിന്റെ തട്ടുതകർപന് പ്രകടനം തന്നെ കാണാൻ രസം. ഇവിടെ ചുരുക്കമായി അതുണ്ടായി.
കൊറോണ വൈറസിൽ ട്രംപ്-പെൻസ് പിഴവുകൾ എണ്ണിയെണ്ണി പറഞ്ഞു കൊണ്ടാണ് ഹാരിസ് തുടക്കമിട്ടത്. ഈ വര്ഷം ജനുവരി-28 -നു വൈറസിന്റെ ഭീകരത മനസ്സിലായിട്ടും ഭരണകൂടം അത് മറച്ചു വച്ചതു കൊണ്ടാണ് ഇത്ര മരണ സംഖ്യ ഉയർന്നത്.
എന്നാൽ അമേരിക്കയിൽ അഞ്ചു പേർക്ക് പോലും രോഗം ബാധിക്കും മുൻപേ പ്രസിഡന്റ് ട്രംപ് ചൈനയിൽ നിന്നുള്ള വിമാനങ്ങൾ നിരോധിച്ചതായി പെൻസ് ചൂണ്ടിക്കാട്ടി. അത് നിരവധി ജീവൻ രക്ഷിച്ചു. വിമാനം നിരോധിച്ചതിനെ ബൈഡൻ എതിർക്കുകയായിരുന്നു.
തങ്ങൾ വിജയിച്ചാൽ വാക്സിൻ നിർമ്മാണം ത്വരിതപ്പെടുത്തുകയും പേഴ്‌സണൽ പ്രൊട്ടക്ഷൻ ഉപകരണം സുലഭമാക്കുകയും ചെയ്യുമെന്ന് ഹാരിസ് പറഞ്ഞു. ഇത് തങ്ങളുടെ പരിപാടിയുടെ കോപ്പിയടി ആണെന്ന് പെൻസ് പറഞ്ഞു.
ഈ വര്ഷം തന്നെ വാക്സിൻ ഉണ്ടാവുമെന്ന് പെൻസ് പറഞ്ഞു. ശാസ്ത്രജ്ഞർ അത് ശരിവച്ചാൽ താൻ അത് സ്വീകരിക്കുമെന്ന് ഹാരിസ് പറഞ്ഞു. വാക്സിന് എതിരായ ജനവികാരം ഉയർത്തുന്നതിനെ പെൻസ് ചോദ്യം ചെയ്തു.
ചർച്ചയിൽ അമ്മയെ ഹാരിസ് ഓർക്കുകയും 'അമ്മ മുകളിലിരുന്ന് തന്നെ നോക്കുകയും ചെയ്യുന്നുവെന്ന് പറഞ്ഞു.
ട്രംപ് 750 ഡോളർ മാത്രം ടാക്സ് കൊടുത്തു എന്നതിനെ ഹാരിസ് പരിഹസിച്ചു. എന്നാൽ ബിസിനസുകാരനായ ട്രംപ് മില്യണുകൾ ടാക്സ് ആയി നൽകിയെന്നും നിരവധി പേർക്ക് ജോലി നല്കിഎന്നും പെൻസ് തിരിച്ചടിച്ചു. ഡാമോക്രാറ്റുകളുടെ ഗ്രീൻ ഡീലിനെ പെൻസ് വിമർശിച്ചു. ബൈഡൻ വന്നാൽ ഫ്രാക്കിംഗ് നിർത്തുമെന്ന് പറഞ്ഞത് ഹാരിസ് നിഷേധിച്ചു. ബൈഡൻ-ഹാരീസ് ടീം ടാക്സ് കൂട്ടുമെന്നതും അവർ നിഷേധിച്ചു.
ഒരു വനിതയുടെ ശരീരം സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് അവൾ തന്നെയാണെന്നും മറ്റാർക്കും അതിൽ അവകാശമില്ലെന്നും ഹാരീസ് പറഞ്ഞു. ക്രൈസ്തവ വിശ്വാസവും പ്രൊ-ലൈഫ് നിലപാടുകളും പെൻസ് ആവർത്തിച്ചു . കത്തോലിക്കയായ ജഡ്ജി ആമി കോണി ബാരറ്റിന്റെ വിശ്വസത്തെ ചോദ്യം ചെയ്യുന്നുവെന്നും ആരോപിച്ചു. എന്നാൽ കത്തോലിക്കാ വിശ്വാസത്തെ താൻ ചോദ്യം ചെയ്യുന്നില്ലെന്നും ജോ ബൈഡൻ പ്രാക്ടീസിംഗ് കത്തോലിക്കൻ ആണെന്നും ഹാരീസ് ചൂണ്ടിക്കാട്ടി. കാത്തലിക്ക് ആയ ര ണ്ടാമത്തെ പ്രസിഡന്റായിരിക്കും ബൈഡൻ .
സുപ്രീം കോടതിയിലെ ഒൻപതു ജഡ്ജിമാർക്ക് പകരം കൂടുതൽ ജഡ്ജിമാരെ നിയമിച്ച് കോടതിയുടെ സ്വഭാവം മാറ്റുമോ എന്ന പെൻസിന്റെ ആവർത്തിച്ചുള്ള ചോദ്യത്തിന് ഹാരീസ് മറുപടി പറഞ്ഞില്ല,.
ജോർജ് ഫ്ലോയിഡിനോട് പോലീസ് ചെയ്തത് അപലപിച്ച പെൻസ് , പ്രക്ഷോഭകാരികൾ നടത്തിയ കൊള്ളയും കൊള്ളിവയ്‌പും അപലപിച്ചു.
12 അടി അകലെയാണ് സ്ഥാനാർത്ഥികൾ ഇരുന്നത്. നിന്ന് കൊണ്ട് ഡിബേറ്റ് വേണം എന്ന് ഹാരിസ് ആവശ്യപ്പെട്ടുവെങ്കിലും പെൻസ് വിഭാഗം അത് അംഗീകരിച്ചില്ല.
യു.എസ്.എ. ടുഡേയുടെ വാഷിംഗ്ടൺ ബ്യുറോ ചീഫ് സൂസൻ പേജ് (69) ആയിരുന്നു മോഡറേറ്റർ. 47 വർഷമായി പത്രപ്രവർത്തക. പത്തു പ്രസിഡൻഷ്യൽ കാമ്പെയിയിനുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എന്നാൽ വൈസ് പ്രസിഡണ്ട് മൈക്ക് പെൻസിന്റെ അനുചരയും മെഡിക്കെയർ മേധാവിയുമായ സീമാ വർമ്മയുമായുള്ള അവരുടെ സൗഹൃദം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. അവർ നിഷ്പക്ഷ ആയിരിക്കുമോ എന്നാണു ചിലർ സംശയം പ്രകടിപ്പിച്ചത്.
വര്ഷങ്ങള്ക്കു മുൻപ് കൊല്ലപ്പെട്ട റോക്ക് സ്റ്റാർ തുപ്പാക്കിനു വേണ്ടി റിപ്പബ്ലിക്കൻസ് ഒരു സീറ്റ് ഒഴിച്ചിട്ടിരുന്നു. 1985 -86 കാലത്ത് ഹൊവാഡ് യൂണിവേഴ്‌സിറ്റിയിൽ പഠിക്കുമ്പോൾ മയക്കുമരുന്ന് ഉപയോഗിച്ചതും തുപ്പാക്കിന്റെയും സ്നുപ്പ് ഡോഗിന്റെയും മ്യുസിക്ക് കേട്ടതും സെനറ്റർ ഹാരിസ് നേരത്തെ വിവരിച്ചിരുന്നു. എന്നാൽ തുപ്പാക്കിന്റെയും സ്നുപ്പ് ഡോഗിന്റെയും ആൽബങ്ങൾ പുറത്തു വന്നത് 90-കളിലാണ് . ഈ നാക്കു പിഴ മുതലെടുക്കാനുള്ള ശ്രമമായിരുന്നു തുപ്പാക്കിനുള്ള ക്ഷണം.
ഒക്ടോബർ 15-നു ട്രംപും ബൈഡനും തമ്മിൽ രണ്ടാമതും ഡിബേറ്റുണ്ട്. മയാമിയിൽ നടക്കുന്ന ഡിബേറ്റിന്റെ മോഡറേറ്റർ സി-സ്പാന്റെ പൊളിറ്റിക്കൽ എഡിറ്റർ സ്റ്റീവ് സ്കള്ളി.
ഒക്ടോബർ 22-നു നടക്കുന്ന അവസാന ഡിബേറ്റിൽ എൻ.ബി.സി. ന്യുസിന്റെ വൈറ്റ് ഹവുസ് കറസ്‌പോണ്ടന്റ് ക്രിസ്റ്റൻ വാക്കർ ആണ് മോഡറേറ്റർ. ടെന്നസിയിലെ നാഷ്‌വിലിലാണ് ഡിബേറ്റ്