ജനങ്ങൾക്ക് മാതൃകയാകേണ്ടവരാണ് നേതാക്കൾ. എന്നാൽ, ഐക്യരാഷ്ട്രസഭ കോറോണയെ മഹാമാരിയായി പ്രഖ്യാപിച്ചപ്പോൾ പോലും അതിനെ ലാഘവമായി കണ്ട അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, തന്റെ അനുയായികൾക്ക് പകർന്നുകൊടുത്തതും അതേ ലാഘവബുദ്ധിയാണ്. മാസ്ക് ധരിക്കുന്നവരെ കളിയാക്കിക്കൊണ്ട് ജനസാഗരങ്ങൾക്ക് നടുവിലൂടെ മാസ്ക് ധരിക്കാതെ തനിക്കൊന്നും സംഭവിക്കില്ലെന്ന് പറഞ്ഞ ട്രംപ് രോഗബാധിതനായപ്പോൾ ഇനിയെങ്കിലും അദ്ദേഹം കോവിഡ് 19 ന്റെ ഗൗരവം മനസിലാക്കുമെന്നാണ് എല്ലാവരും കരുതിയിരുന്നത്.
ആ കണക്കുകൂട്ടലുകൾ തകിടം മറിച്ചുകൊണ്ടാണ് ആശുപത്രിയിൽ നിന്ന് വൈറ്റ് ഹൗസിലേക്ക് മടങ്ങിയ ട്രംപ് ബാൽക്കണിയിലെത്തി നടത്തിയ പ്രകടനം. മാസ്ക് വലിച്ചൂരി പോക്കറ്റിൽ തിരുകിയ ട്രംപ് ,വിജയഭാവത്തോടെ ഇരുകൈകൾകൊണ്ടും 'തംപ്സ് അപ്പ്' നൽകുന്ന ദൃശ്യം പകർത്തിയ ഫോട്ടോഗ്രാഫർമാർ പോലും അമ്പരുന്നു. മൂന്ന് ദിവസം കോവിഡിന്റെ ചികിത്സയ്ക്ക് വോൾട്ടർ റീഡ് നാഷണൽ മിലിറ്ററി മെഡിക്കൽ സെന്ററിൽ കഴിഞ്ഞിട്ടും തന്റേത് പകർച്ചവ്യാധിയാണെന്നോ രോഗത്തിൽ നിന്ന് താൻ പൂർണമായി മോചിതനായിട്ടില്ലെന്നോ ഉള്ള ബോധ്യമില്ലായ്മ ജനങ്ങളുടെയും രാജ്യത്തിന്റെയും ക്ഷേമം ഉറപ്പുവരുത്തേണ്ട നേതാവിന് ചേർന്നതല്ല. ട്രംപ് രോഗത്തെ മനഃപൂർവം ക്ഷണിച്ചുവരുത്തിയതാണെന്ന ആക്ഷേപം നിലനിൽക്കെ തന്നെ മറ്റുള്ളവർക്കും രോഗം പകരാൻ തുനിഞ്ഞിറങ്ങിയിരിക്കുന്നതാണോ എന്നും ചോദ്യം ഉയർന്നിട്ടുണ്ട്.
പരീക്ഷണാത്മക മരുന്നിന്റെ ഡോസ് ഉള്ളിൽ ചെന്നതോടെ വൈറസിനോട് പൊരുതാൻ ആന്റിബോഡികൾ ശരീരത്തിൽ പ്രതിരോധ സംവിധാനം ഉണ്ടാക്കുമെന്നാണ് ഇതിന്റെ നിർമാതാക്കളായ റീജൻറോൺ ഫാർമസ്യൂട്ടിക്കൽസ് അവകാശപ്പെടുന്നത്. എങ്കിലും പ്രായാധിക്യവും അമിതഭാരവും പോലുള്ള പ്രതികൂല ഘടകങ്ങൾ നിലനിൽക്കെ ട്രംപ് രോഗത്തെ അതിവേഗം തരണം ചെയ്യാൻ സാധ്യത കുറവാണ്.
രാജ്യത്തെ പകർച്ചവ്യാധികളുടെ വിദഗ്ധനായ ഡോ. അന്റോണി ഫൗസി ട്രംപിന്റെ അലക്ഷ്യമായ രീതികളോട് തോന്നിയിട്ടുള്ള അസ്വസ്ഥകൾ പേരെടുത്തു പറയാതെ മുൻപും പരാമർശിച്ചിട്ടുണ്ട് . തന്നെയൊരു ഉപദേശകനായി കാണേണ്ടെന്നും ആരോഗ്യ പ്രവർത്തകരല്ല , വൈറസാണ് 'ശത്രു' എന്ന തിരിച്ചറിവ് വേണമെന്നും അദ്ദേഹം പറഞ്ഞു. 'വേണമെങ്കിൽ മാസ്ക് ധരിക്കുക' എന്ന ട്രംപിന്റെ നയത്തിനെതിരായി 'മാസ്ക് നിർബന്ധമാക്കുക' എന്ന നിർദ്ദേശമാണ് ഫൗസി മുന്നോട്ട് വച്ചത്.
ഇതിന് വീഴ്ചവരുത്തിയാൽ ഉണ്ടാകുന്ന പ്രത്യാഘാതത്തെക്കുറിച്ചും അദ്ദേഹം ഓർമപ്പെടുത്തി. പൊതുവെ മഞ്ഞുകാലം രോഗവ്യാപനത്തിന്റെ സമയമായതുകൊണ്ടുതന്നെ വളരെ അധികം സൂക്ഷ്മത പാലിക്കാതെ രക്ഷയില്ലെന്നും ഫൗസി പറഞ്ഞു. കോവിഡിൽ നിന്ന് പഠിച്ച പാഠങ്ങൾ ഉൾക്കൊണ്ട് മാസ്ക് ധരിക്കുന്നത് ശീലമാക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്തതോടെ ഓസ്‌ട്രേലിയയിൽ ഇക്കൊല്ലം മുൻപത്തെ അപേക്ഷിച്ച് ഫ്ലൂ പോലും അധികം വ്യാപിക്കാത്തത് ഡോക്ടർ ചൂണ്ടിക്കാട്ടി.