യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ രോഗവിവരം മറച്ചുവച്ചു, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത് തുടങ്ങിയ ആരോപണങ്ങള്‍ക്ക് മറുപടിയായി വെള്ളിയാഴ്ച തനിക്ക് കോവിഡ്-19 ബാധിച്ചുവെന്നും വാള്‍ട്ടര്‍ റീഡ് നാഷനല്‍ മിലിട്ടറി മെഡിക്കല്‍ സെന്ററില്‍ അഡ്മിറ്റ് ആയി എന്നും ട്രംപ് തന്നെ ട്വീറ്റ് ചെയ്ത് ലോകത്തെ അറിയിച്ചു. വൈറ്റ് ഹൗസ് ആദ്യം പറഞ്ഞത് പ്രസിഡന്റിന് നിസ്സാരമായ രോഗലക്ഷണങ്ങളേ ഉള്ളൂ എന്നാണ്. പിന്നീടാണ് വിശദവിവരങ്ങള്‍ ഓരോന്നായി പുറത്തുവന്നത്.മഹാമാരികള്‍ ട്രംപിന്റെയും പ്രസിഡന്റ് വുഡ് റോവില്‍സന്റെയും ഭരണകാലത്ത് ഇരുവരെയും ഗ്രസിച്ചു. ആയിരങ്ങളുടെ മരണത്തിന് കാരണമായ മഹാരോഗങ്ങളെ കുറിച്ച് രണ്ടുപേരും പുറത്തറിയിക്കുവാന്‍ മടി കാണിച്ചു. രണ്ടുപേര്‍ക്കും രോഗം പിടിപെട്ടു. പൊതുജനങ്ങളോട് എന്തൊക്കെ വിവരങ്ങള്‍ വെളിപ്പെടുത്താമെന്ന് രണ്ടു പേര്‍ക്കും തീരുമാനിക്കേണ്ടി വന്നു. മുന്‍ ഭരണകൂടങ്ങളെ പോലെ വില്‍സന്റെ വൈറ്റ് ഹൗസും അദ്ദേഹത്തിന്റെ രോഗവിവരങ്ങള്‍ രഹസ്യമായി സൂക്ഷിച്ചു.പാരിസില്‍ ഒന്നാം ലോകമഹായുദ്ധം അവസാനിപ്പിക്കുവാന്‍ ചര്‍ച്ചകള്‍ നടത്തുന്നതിനിടയില്‍ 1919 ല്‍ വില്‍സന്റെ രോഗം വഷളായി. രോഗം വളരെ പെട്ടെന്ന് മൂര്‍ച്ഛിക്കുകയും ബാഹ്യലക്ഷണങ്ങള്‍ രൂക്ഷമായി കാണപ്പെടുകയും ചെയ്തു. വില്‍സന്റെ ഡോക്ടര്‍ ആദ്യം വിഷബാധയാണെന്ന് സംശയിച്ചു. ഒരു രാത്രി മുഴുവന്‍ രോഗിയെ പരിചരിച്ചതിനുശേഷം ഡോക്ടര്‍ (ഗ്രേസസണ്‍) വാഷിംഗ്ടണിലേയ്ക്കു കത്തെഴുതി, പ്രസിഡന്റിന്റെ അവസ്ഥ ഗുരുതരമാണെന്ന്.ഒരു നൂറ് വര്‍ഷങ്ങള്‍ക്കുശേഷം കഴിഞ്ഞ വെള്ളിയാഴ്ച ട്രംപ് ട്വീറ്റ് ചെയ്തു തനിക്കും ഭാര്യ മെലനിയയ്ക്കും കോവിഡ്-19 ബാധിച്ചു എന്ന്. ഒരു വലിയ മുന്‍കരുതല്‍ എന്ന നിലയിലാണ് പ്രഥമ ദമ്പതികളെ വാള്‍ട്ടര്‍ റീഡിലേയ്ക്കു മാറ്റിയതെന്നാണ് ആദ്യം വൈറ്റ് ഹൗസ് സെക്രട്ടറി കെയ്‌ലി മക്ക്‌നാനി വിശദീകരിച്ചത്. (ഇയാള്‍ക്കും ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്). വില്‍സണ്‍ വളരെ പ്രത്യേക കാരണത്താലാണ് രോഗം മറച്ചുവച്ചത്. 6,75,000 അമേരിക്കക്കാരുടെ മരണത്തിന് കാരണമായ മഹാമാരിയുടെ വിവരം പുറത്തറിഞ്ഞാല്‍ യുദ്ധത്തില്‍ സൈനികരുടെ മനോവീര്യം തകരുമെന്ന് വില്‍സന്‍ കരുതി.യുഎസ് ചരിത്രത്തില്‍ തങ്ങളുടെ രോഗവിവരങ്ങളും ആരോഗ്യാവസ്ഥയും ജനങ്ങളില്‍ നിന്ന് മറച്ചു വച്ച് ധാരാളം പ്രസിഡന്റുമാരെ കാണാം. പ്രസിഡന്റ് ഗ്രോവര്‍ ക്ലീവ്‌ലന്റ് തന്റെ മോശമായ ആരോഗ്യനില പുറത്തറിഞ്ഞാല്‍ രാഷ്ട്രീയമായി തനിക്ക് ക്ഷീണമാവും എന്ന് വിശ്വസിച്ചു. അതിനാല്‍ ഒരു അര്‍ദ്ധരാത്രിയില്‍ ലോംഗ് ഐലന്റ് സൗണ്ടില്‍ ഒരു ചെറിയ കപ്പലില്‍ തന്റെ ഓറല്‍സര്‍ജറി നടത്തി. അയാളുടെ വായില്‍ നിന്ന് നീക്കം ചെയ്ത കാന്‍സര്‍ ബാധിച്ച ഭാഗം 2000 ല്‍ ഫിലാഡല്‍ഫിയയിലെ കോളേജ് ഓഫ് ഫിസിഷ്യന്‍സില്‍ ഒരു എക്‌സിബിറ്റായപ്പോള്‍ കഥ ലോകം മുഴുവന്‍ അറിഞ്ഞു.
പ്രസിഡന്റ് ലിന്‍ഡന്‍ ബി ജോണ്‍സണ്‍ കൈയില്‍ ഒരു പരിക്കുണ്ടായതിന് സര്‍ജറി നടത്തി. യുദ്ധത്തിന്റെയും സാമ്പത്തിക മാന്ദ്യത്തിന്റെയും ഒരു ദശവര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കിയതിന് ശേഷമാണ് പ്രസിഡന്റ് ഫ്രാങ്ക്ളിന്‍ ഡി റൂസ് വെല്‍റ്റ് രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, കാര്‍ഡിയാക് ഫെയിലുയര്‍, കടുത്ത ബ്രോങ്കൈറ്റസ് എന്നിവയുടെ വിഷമതകള്‍ അനുഭവിച്ചിരുന്നു എന്ന് ലോകം അറിഞ്ഞത്. ആര്‍ട്ടറികള്‍ക്ക് കനം കൂടുന്ന ആര്‍ട്ടറിയോ സിലറോസിസും റൂസ് വെല്‍റ്റിനെ ബാധിച്ചിരുന്നു. ഒരു തിരഞ്ഞെടുപ്പ് ആസന്നമായിരുന്നതിനാല്‍ ഈ രോഗങ്ങള്‍ ഗൗരവതരമല്ലാ എന്ന് റൂസ് വെല്‍റ്റും വൈറ്റ് ഹൗസ് സ്റ്റാഫും പുറത്തു പറഞ്ഞു. റൂസ് വെല്‍റ്റിന്റെ ഡോക്ടര്‍മാര്‍ യഥാര്‍ത്ഥരോഗ വിവരങ്ങള്‍ അദ്ദേഹത്തില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും മറച്ചു വച്ചതായി ചരിത്രകാരന്മാര്‍ വിശ്വസിക്കുന്നു. റൂസ് വെല്‍റ്റ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും മാസങ്ങള്‍ക്കുള്ളില്‍, 1945 ഏപ്രില്‍ 12ന് മരിച്ചു.
ചരിത്രകാരന്‍ റോബര്‍ട്ട് ഡാലെക് പറയുന്നത് പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡി പുറംലോകം അറിഞ്ഞിരുന്നതിനെക്കാള്‍ ഏറെ വേദനയും രോഗവും അനുഭവിച്ചു എന്നാണ്. പ്രതിദിനം വേദന സംഹാരികളും ഉറക്കഗുളികകളും ഹോര്‍മോണ്‍ ഗുളികകളുമടക്കം എട്ടു മരുന്നുകള്‍ കഴിച്ചിരുന്നതായി ഡാലെക് വെളിപ്പെടുത്തി.
പ്രസിഡന്റ് ഡ്വി വൈറ്റ് ഡി ഐസന്‍ ഹോവര്‍ 1955 ല്‍ ഹൃദയാഘാതത്തിന് വിധേയനായി. ആറാഴ്ചത്തെ ആശുപത്രി വാസം നടത്തി. വീണ്ടും മത്സരിക്കുന്നതിന് എതിരെ ഉപദേശിക്കേണ്ടതിന് പകരം ഓഫീസില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് പൂര്‍ണസൗഖ്യം പ്രാപിക്കുവാന്‍ ഉത്തമമാണെന്ന് ഡോക്ടര്‍മാര്‍ ഉപദേശിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.