പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിന് 29 ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രചാരണത്തിന് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് നേതൃത്വം നൽകും . തിങ്കളാഴ്ച പ്രസിഡന്റ് ട്രംപ് ആശുപത്രി വിട്ടുവെങ്കിലും ക്യാമ്പെയ്‌ൻ കുറെ ദിവസത്തേക്ക് റാലികളിൽ നേരിട്ട് പങ്കെടുക്കാൻ കഴിയില്ല.
ട്രംപ് തന്നെ ലോഞ്ച് ചെയ്ത ' ഓപ്പറേഷൻ മാഗാ ' (മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗൈൻ) യിലൂടെ നേരിട്ടും വിർച്വലായും ഈ മാസം മുഴുവൻ വിവിധ ഇവന്റുകൾ സംഘടിപ്പിച്ചായിരിക്കും മൈക്ക് പെൻസ് പ്രചാരണം നടത്തുക. പെൻസിന്റെ ഇനിയുള്ള ദിനങ്ങൾ തിരക്കുകളുടേതായിരിക്കുമെന്ന് മുതിർന്ന ക്യാമ്പെയ്‌ൻ ഉപദേഷ്ടാവ് ജേസൺ മില്ലർ എൻ ബി സി ന്യൂസിനോട് പറഞ്ഞു.
തിങ്കളാഴ്ച അദ്ദേഹം യൂട്ടയിലേക്ക് തിരിചു. ബുധനാഴ്ച (ഒക്ടോ. 7 ) വൈകിട്ട് ഡമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാര്ത്ഥി സെനറ്റർ കമലാ ഹാരിസുമായുള്ള ഡിബേറ് സാൾട്ട് ലേക്ക് യൂണിവേഴ്‌സിറ്റിയിൽ നടക്കും. വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥികളുടെ ഏക ഡിബേറ്റാണിത്.
അത് പെൻസിന് മുന്നിലെ കടുത്ത വെല്ലുവിളി തന്നെ. കാരണം എതിരാളി കമലാ ഹാരിസ് വാദപ്രതിവാദങ്ങൾ ശക്തമായി നടത്തുന്ന മുൻ പ്രോസിക്യൂട്ടർ ആണ്. ഹാരിസ് മികച്ച ഡിബേറ്റർ ആണെന്ന് പെൻസ് പറഞ്ഞു കഴിഞ്ഞു. കോവിഡ് പ്രതിസന്ധിയോട് ട്രംപ് ഭരണകൂടത്തിന്റെ പ്രതികരണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളാകും സംവാദത്തിൽ ഉയരുക. ട്രംപും ബൈഡനുമായി നടന്ന സംവാദത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കുമിത്. സൗമ്യനായ ബൈഡനെയും കരുത്തനായ ട്രംപിനെയുമാണ് മുൻപ് കണ്ടതെങ്കിൽ, ഇക്കുറി മിതഭാഷിയായ മൈക് പെൻസിനു മുന്നിൽ വരുന്നത് കരുത്തയായ കമല ഹാരിസ് എന്ന മികച്ച സംവാദകയാണ്.
മേക് അമേരിക്ക ഗ്രെയ്റ്റ് എഗെയ്ൻ എന്ന പേരിൽ അരിസോണയിൽ നടക്കുന്ന റാലിയിൽ വ്യാഴാഴ്ച പങ്കെടുക്കും. താരതമ്യേന ചെറിയ പരിപാടികളെ മാത്രം അഭിസംബോധന ചെയ്ത് പരിചയമുള്ള മൈക്ക് പെൻസിനിത് വ്യത്യസ്ത അനുഭവമായിരിക്കും. ട്രംപിന്റെ മക്കളായ ഡൊണാൾഡ് ജൂനിയർ, എറിക്, ഇവങ്ക എന്നിവരടക്കം ട്രംപ് കുടുംബത്തിന്റെ പിന്തുണയും പെൻസിനു ഉണ്ടായിരിക്കുമെന്ന് മില്ലർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ മാസം അറ്റ്ലാന്റയിൽ പ്രസിഡന്റിനെ പിന്തുണയ്ക്കുന്ന ഇന്ത്യക്കാരുടെ യോഗത്തിൽ എറിക് ട്രംപ് പങ്കെടുത്തിരുന്നു.
ബൈഡനുമായി ഒക്ടോബർ 15, 22 തീയതികളിൽ നിശ്ചയിച്ച സംവാദങ്ങളിൽ ട്രംപിന് പങ്കെടുക്കാൻ കഴിയാതെ വന്നാൽ ബുധനാഴ്ചത്തെ പെൻസ്-ഹാരിസ് സംവാദം പ്രചാരണങ്ങൾക്കുമുമ്പുള്ള കലാശക്കൊട്ടാകും.
ഞായറാഴ്ച വൈകുന്നേരം ആശുപത്രിയുടെ പുറത്ത് തടിച്ചുകൂടിയ തന്റെ അനുയായികളെ അഭിവാദ്യം ചെയ്യാൻ കാറിൽ കറങ്ങുന്നതിനു മുൻപ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചതിതാണ് ' കോവിഡിനെക്കുറിച്ച് ഞാൻ ഒരുപാട് പഠിച്ചു. ഒരു സ്‌കൂളിൽ നിന്നും നേടാൻ കഴിത്തത്ര അറിവ്. വായിച്ചു പഠിക്കുന്നതു പോലെയല്ല. എനിക്ക് കാര്യങ്ങൾ വ്യക്തമായി മനസിലായി. എനിക്ക് കിട്ടിയ അറിവ് നിങ്ങളുമായി പങ്കുവയ്ക്കുന്നത് ഞാൻ ആസ്വദിക്കുന്ന കാര്യമാണ്. '
മഹാമാരിയെന്ന് വിശേഷിപ്പിക്കപ്പെട്ട ശേഷവും കോവിഡ് 19 നെ ഗൗരവത്തോടെ കാണാതെയും ആരോഗ്യ വിദഗ്ദർ നിർദ്ദേശിച്ച മുൻകരുതലുകൾ പാലിക്കാതെയും നടന്ന ട്രംപ് , രോഗാവസ്ഥയിൽ പഠിച്ച പാഠങ്ങൾ അറിയാൻ അദ്ദേഹത്തിന്റെ അനുയായികളും വിമർശകരും ഒരുപോലെ കാത്തിരിപ്പിലാണ്. ജോലി ചെയ്യാൻ കഴിയാത്ത വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ തനിക്കില്ലെന്ന് സ്ഥാപിക്കുന്നതിന്റെ ഭാഗമായി വൈറ്റ് ഹൗസ് പുറത്തുവിട്ട ചിത്രത്തിൽ ട്രംപ് മൈക് പെൻസും, സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക് പോംപിയോ, മാർക്ക് മില്ലേർ എന്നിവരുമായി കോൺഫറൻസ് കോൾ നടത്തുന്നത് കാണാം.
പ്രസിഡന്റിന്റേതായ കടമകൾ ചെയ്യാൻ ട്രംപിന് കഴിയാതെ വന്നാൽ പെൻസിന് ചുമതല കൈമാറേണ്ടി വരും.