"Smell is the sense of memory and desire"
Jean Jacques Rousseau
ഉല്ലാസവും പ്രണയവും രതിയും ജീർണതയും ദുർഗന്ധവും ഇടകലർന്ന പ്രതീക്ഷയും അതോടൊപ്പം നിരാശയും ഒളിപ്പിച്ചു വെച്ച ഒരു നിഗൂഢഗന്ധ വനത്തിലൂടെ യാത്ര നടത്തിയിട്ടുണ്ടോ? ഇല്ലെങ്കിൽ അതിനുള്ള അവസരമാണ് വി.ആർ സുധീഷിന്റെ " കടുക്കാച്ചി മാങ്ങ " സമ്മാനിക്കുന്നത്. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച പന്ത്രണ്ട് കഥകളുടെ ഈ സമാഹാരം മുഴുവൻ ജീവിതത്തിന്റെ മദിപ്പിക്കുന്ന ഗന്ധമാണ്. പൂന്തോട്ടത്തിൽ ഇലഞ്ഞി എന്ന കഥയിലെ രാമൻ കിടാവിന്റെ വാക്കുകളിലൂടെയാണ് നമുക്ക് മനോരഞ്ജിതത്തെ കുറിച്ച് അറിയാനാവുന്നത്.
" അതൊരു പൂവാ. കുറ്റാലം കാട്ടിലാ ആ പൂവുള്ളത്. ചെമ്പകപ്പൂവു പോലെയാ.ലോകത്തുള്ള സകലവാസനകളും അതിലുണ്ട്. നമ്മള് ഏതെങ്കിലും ഒരു പൂവിന്റെയോ പഴത്തിന്റെയോ ഗന്ധമോർത്ത് അതിനെ മണത്താൽ അതേ ഗന്ധം അതിൽ നിന്നുണ്ടാകും. ഏതിന്റെയും മണമോർത്ത് വാസനിച്ചാൽ അത് ലഭിക്കും."
കടുക്കാച്ചിമാങ്ങയിലെ ഗീതാമണിയുടെ കടുക്കാച്ചിമാങ്ങാമണമുള്ള കവിളും, പാവാടയിലെ നീലപ്പറങ്കിമണവും പീന്നീ ടോർക്കുമ്പോൾ നായകനെ പോലെ നമ്മെയും വേദനിപ്പിക്കും. മലഞ്ചെരിവിലെ മദ്യശാലയ്ക്ക് ലഹരിയുടെ മണമാണ് ,പുകയിലൂടെ പരക്കുന്ന സിഗററ്റിന്റെ മണത്തോടൊപ്പം മരണത്തിന്റെ തണുപ്പും നമുക്കനുഭവവേദ്യമാകുന്നു. വാർധക്യത്തിന്റെയും തമസ്കരണത്തിന്റെയും ജീർണ്ണ ഗന്ധമാണ് താമരക്കാടിനെ വ്യത്യസ്തമാക്കുന്നതെങ്കിൽ അവഗണയുടെ വിടാതെ പിന്തുടരുന്ന വ്യാകുലത നിറഞ്ഞ കയ്പ്മണമാണ് ഓൻ നൽകുന്നത്. പണ്ടത്തെ പ്രേമകഥയിലെ വവ്വാൽ, നഷ്ടപ്രണയത്തിന്റെ പുരാതന രതിഗന്ധത്തെ പുനരനുഭവിക്കുന്നു. മരണത്തിന്റെ ഗന്ധമാണ് അനുപ്രിയയുടെ അച്ഛൻ പങ്കുവെക്കുന്നത്. വിപ്ലവത്തിന്റെ തീവ്ര ഗന്ധവും ആരാധനയുടെ സുഗന്ധവും ഭൂമിയിലെ നക്ഷത്രങ്ങളെ വ്യത്യസ്തമാക്കുമ്പോൾ അന്തിമാനം എന്ന കഥ ശ്മശാനത്തിലെ പച്ചമണ്ണിന്റെ മണത്തിലേക്ക് തളളിയിടുന്നു.
മാമ്പൂമണക്കുന്ന ഒരു കാവ്യകഥയും വ്യത്യസ്തമാണ്. നിസ്സഹായത മണക്കുന്ന ഒരു ആത്മഹത്യാകഥയാണ് ൻഷ്യനുമ' കഥയിലൊരിടത്തും വാക്കുകൾ കൊണ്ട് കൊണ്ട് ഗന്ധം ജനിപ്പിക്കുന്നില്ലെങ്കിലും പുതിയതും പഴയതുമായ പുസ്തകങ്ങളുടെ മണംകൊണ്ട് നമ്മെ ഭ്രമിപ്പിക്കുന്ന കഥയാണ് സ്വപ്നപുസ്തകം 2018.
പ്രളയത്തിൽ തോൽക്കാത്ത കുഞ്ഞമ്മാവന്റെ മരണത്തിൽ പോലും സ്വപ്നപുസ്തകമാണ് ഉയർന്നു വരുന്നത് പുസ്തകപ്രേമികൾക്കൊരു വരദാനം പോലുള്ള കഥയാണിത്.
ജീവിതത്തിന്റെ രണ്ടറ്റങ്ങളാണ് പ്രണയവും മരണവുമെന്ന് മുമ്പാരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നെനിക്കോർമയില്ല. പക്ഷേ ഈ സമാഹാരത്തിലെ കഥകളത് സാക്ഷ്യപ്പെടുത്തുന്നു.എം.മുകുന്ദന്റെ ഫോട്ടോ എന്ന കഥയെഓർമിപ്പിക്കുകയും അതിതീവ്രമായ വേദനയിലേക്ക് നയിക്കുകയും ചെയ്യുന്ന കടുക്കാച്ചിമാങ്ങയും, ഒരു തലമുറയെ പ്രണയപരവശരാക്കിയ ജോൺ താമരക്കാടിന്റെ ആത്മഹത്യയും, മലയാളിയുടെ സ്വപ്നസുന്ദരൻ പ്രേംനസീർ സ്വന്തം മൃതദേഹത്തെക്കുറിച്ച് പുലർത്തിയിരുന്ന വ്യാകുലതയും എല്ലാം ജീവിതത്തിന്റെ രണ്ടറ്റങ്ങളാണ് പ്രണയവും മരണവുമെന്ന് സാക്ഷ്യപ്പെടുത്തുന്നു. പ്രണയത്തിന്റെ ഉന്മാദത്തിൽ നിന്നാണ് തന്നിലേക്ക് കഥകൾ വന്നതെന്ന് പുസ്തകത്തിന്റെ അനുബന്ധമായി ചേർത്തിരിക്കുന്ന " ഹൃദയത്തിൻ മധുശാലയിൽ " എന്നപേരിൽ സജയ് കെ.വി.നടത്തിയ അഭിമുഖത്തിൽ കഥാകൃത്ത് തന്നെ അഭിപ്രായപ്പെടുന്നത്.
എത്ര കിണഞ്ഞാലും തിരുത്താൻ കഴിയാത്ത പ്രൂഫ് തന്നെ മനുഷ്യനെന്നു കരുതുന്ന, മനുഷ്യനെ, ജീവിതത്തെ തിരുത്തിയെഴുതാൻ ശ്രമിക്കുന്ന ഒരു കഥാകൃത്തിന്റെ ജീവിതവീക്ഷണം ജോൺ താമരക്കാടിലൂടെ നമുക്കു കാണാനാവുന്നു.. ജീവിതമെന്താണ് ?, എഴുത്തുകാരനാരാണ് എന്ന് ജോൺ വിശദീകരിക്കുന്നുണ്ട്. അനുഭവങ്ങളല്ല ,അതിൽ ചവിട്ടി നിൽക്കാനുള്ള ശക്തിയാണ് ഒരാളെ മികച്ച എഴുത്തുകാരനാക്കുന്നതെന്ന കഥയിലെ വാചകം കടമെടുത്താൽ, ഈ കഥയിലെ മദിപ്പിക്കുന്ന ജീവിതഗന്ധങ്ങൾക്കു കാരണം അനുഭവസമ്പന്നനായ എഴുത്തുകാരന്റെ പാടവം തന്നെയാണെന്ന് കാണാം.