Image

ലുഫ്താന്‍സ എയര്‍ലൈന്‍സ് ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചു

Published on 01 October, 2020
ലുഫ്താന്‍സ എയര്‍ലൈന്‍സ് ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍  നിര്‍ത്തിവച്ചു
ബര്‍ലിന്‍: ഇന്ത്യയിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും ലുഫ്താന്‍സ എയര്‍ലൈന്‍സ് സെപ്റ്റംബര്‍ 30 മുതല്‍ ഒക്‌റ്റോബര്‍ 20 വരെ നിര്‍ത്തിവച്ചു.

ഷെഡ്യൂള്‍ ചെയ്ത രാജ്യാന്തര വിമാന സര്‍വീസുകളെല്ലാം റദ്ദാക്കിയ ഇന്ത്യ ഇപ്പോള്‍ എയര്‍ ബബിള്‍ സംവിധാനം വഴിയാണ് വ്യത്യസ്ത രാജ്യങ്ങളുമായി വ്യോമയാന ബന്ധം തുടരുന്നത്. ഇത്തരത്തില്‍ ഓരോ രാജ്യങ്ങളുമായും പ്രത്യേകം ധാരണയുണ്ടാക്കുകയാണ് ചെയ്യുക. ഇന്ത്യയും ജര്‍മനിയും തമ്മിലുള്ള ധാരണയില്‍ ഇനിയും വ്യക്തത വരാത്തതാണ് ലുഫ്താന്‍സ സര്‍വീസുകള്‍ നിര്‍ത്താന്‍ കാരണം.

ഇന്ത്യയില്‍ നിന്ന് ജര്‍മനി, ഫ്രാന്‍സ്,യുകെ, യുഎസ്, കാനഡ, ഖത്തര്‍, ജപ്പാന്‍, മാലിദീപ്, ബഹറിന്‍, നൈജീരിയ തുടങ്ങിയ 13 രാജ്യങ്ങളിലേക്കാണ് എയര്‍ ബബിള്‍ കരാര്‍ പ്രകാരം സര്‍വീസ് നടത്തിയിരുന്നത്. എന്നാല്‍ ജര്‍മനി ഇതില്‍ നിന്നു പിന്മാറിയിരിക്കുകയാണ്.

ഒക്ടോബറിലേക്ക് തങ്ങള്‍ ഷെഡ്യൂള്‍ ചെയ്ത സര്‍വീസുകള്‍ ഇന്ത്യന്‍ അധികൃതര്‍ അപ്രതീക്ഷിതമായി നിരാകരിക്കുകയായിരുന്നു എന്നാണു ലുഫ്താന്‍സയുടെ വിശദീകരണം. താല്‍ക്കാലിക വ്യോമയാന കരാറിലെത്താനുള്ള ജര്‍മനിയുടെ ക്ഷണം ഇന്ത്യ ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും ലുഫ്താന്‍സ അധികൃതര്‍ പറയുന്നു. 

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക