ഒഹായോ :- ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം ഇരട്ടക്കുട്ടികൾ മരിക്കാനിടയായ സംഭവത്തിൽ ആശുപത്രിക്കെതിരെ അന്വേഷണത്തിന് ഒഹായൊ ഹെൽത്ത് ആന്റ് ഹ്യൂമൻ സർവീസസ് ഡിപ്പാർട്ട്മെന്റ് നടപടികൾ ആരംഭിച്ചു.
ഒഹായൊ റിവർ സൈഡ് മെത്തഡിസ്റ്റ് ആശുപത്രിയിൽ രക്തസ്രാവവുമായാണ് അമാന്റാ ഷൈൻ പ്രോക്ത എത്തിയത്. 22 ആഴ്ചയും അഞ്ചു ദിവസവും പ്രായമായ ഇരട്ടക്കുട്ടികളെ പ്രസവിക്കുന്നതിനാവശ്യമായ യാതൊരു സൗകര്യവും ആശുപത്രി അധികൃതർ ചെയ്തില്ല എന്ന് അമാന്റ പറഞ്ഞു. മാത്രമല്ല പ്രസവിച്ച കുട്ടികളുടെ ജീവൻ സംരക്ഷിക്കാൻ ഒരാളുപോലും തയാറായില്ല എന്നും അവർ പറഞ്ഞു.
ആശുപത്രിയിലെത്തിയ ആമാന്റയുടെ ആദ്യ കുഞ്ഞിനു ജന്മം നൽകുമ്പോൾ സഹായത്തിനായി നിലവിളിച്ചുവെങ്കിലും ആരും എത്തിയില്ല. കുട്ടിക്ക് ജീവൻ ഉണ്ടായിരുന്നതായും കുട്ടിയെ താൻ മാറോടണച്ചു പിടിച്ചിരുന്നുവെന്നും അമാന്റ പറഞ്ഞു. തുടർന്ന് ആദ്യ കുട്ടിയെക്കാൾ വലിപ്പമുള്ള രണ്ടാമത്തെ കുഞ്ഞിനെയും പ്രസവിക്കുമ്പോൾ കരഞ്ഞിരുന്നതായും എന്നാൽ ആരും തന്റെ സഹായത്തിന് എത്തിയില്ലെന്നും അവർ പറഞ്ഞു.
22 ആഴ്ചയും 5 ദിവസവും പ്രായമുണ്ടായിരുന്ന കുട്ടികൾക്ക് ആവശ്യമായ മെഡിക്കൽ കെയർ ലഭിച്ചിരുന്നെങ്കിൽ ഇരുവരെയും തനിക്ക് ലഭിക്കുമായിരുന്നുവെന്ന് ഇവർ പറഞ്ഞു.
2017-ൽ നടന്ന സംഭവത്തിൽ നിരന്തരമായ പോരാട്ടങ്ങൾക്കൊടുവിലാണ് ഡിപ്പാർട്ട്മെന്റ് ആശുപത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തിനു സിവിൽ റൈറ്റ്സ് ലംഘനമോ ആശുപത്രി അധികൃതരുടെ ഭാഗത്തു വീഴ്ചയോ സംഭവിച്ചിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. വൈകിയാണെങ്കിലും നീതി ലഭിക്കുമെന്നാണ് അമാന്റാ പ്രതീക്ഷിക്കുന്നത്.