പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പും ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡനുമായി നടന്ന ചൂടേറിയ ആദ്യ ഡിബേറ്റില്‍ , രണ്ടു തവണ ട്രമ്പ് ഇന്ത്യയെ പരാമര്‍ശിച്ചു. രണ്ടും ഇന്ത്യയെ പ്രശംസിക്കുന്നതായിരുന്നില്ല.
കോവിഡ് -19 പാന്‍ഡെമിക്കിനെതിരായ യുഎസ് ഗവണ്മെന്റിന്റെ പ്രതികരണത്തെക്കുറിച്ചും ലോകത്തെ ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യമായി യുഎസ് ഉയര്‍ന്നുവരുന്നതിനെക്കുറിച്ചും ട്രംപിനെ ബൈഡന് കുറ്റപ്പെടുത്തിയപ്പോള്‍, ട്രമ്പ് ആ ആക്ഷേപം ചൈനയിലേക്കും ഇന്ത്യയിലേക്കും വഴി തിരിച്ചു മാറ്റാന്‍ ശ്രമിച്ചു. 'ചൈന, റഷ്യ, ഇന്ത്യ എന്നിവിടങ്ങളില്‍ കോവിഡ് -19 ബാധിച്ച് എത്രപേര്‍ മരിച്ചുവെന്ന് ആര്‍ക്കും അറിയില്ല ... കാരണം അവര്‍ കൃത്യമായ കണക്ക് നല്‍കുന്നില്ല, യഥാര്‍ത്ഥ കണക്കുകള്‍ അവര്‍ നല്‍കുന്നില്ല,' ട്രമ്പ് പറഞ്ഞു.
ലോകമെമ്പാടുമായി പത്ത് ലക്ഷത്തിലധികം ജീവന് അപഹരിച്ച കൊറോണാ വൈറസിന്റെ കാരണക്കാരായ ചൈനയെ ഡൊണാള്‍ഡ് ട്രമ്പ് ചര്‍ച്ചയിലുടനീളം കുറ്റപ്പെടുത്തി. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള് അതിനാല്‍ തന്നെ കൊറോണ വൈറസ് മൂലം എത്ര യുഎസ് കുടുംബങ്ങള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടുവെന്ന് ജോ ബൈഡന് പറഞ്ഞപ്പോള്‍ ഡൊണാള്‍ഡ് ട്രമ്പ് പറഞ്ഞത് അതും ചൈന മൂലമാണ് എന്നാണ്.
കോവിഡ് -19 കൈകാര്യം ചെയ്യുന്നതില്‍ ട്രമ്പ് തികച്ചും നിരുത്തരവാദപരമായാണ് പെരുമാറുന്നത് എന്ന് ആക്ഷേപിച്ച ബൈഡന്, പ്രസിഡന്റ് 'ഈ വിഷയത്തില്‍ ഒരു വിഡ്ഢിയാണ്' എന്നും പറഞ്ഞു. മറ്റുള്ളവരുടെയല്ല, സ്വന്തം ആരോഗ്യം സംരക്ഷിക്കാനുള്ള താല്‍പ്പര്യമാണ് ട്രംപിനുള്ളത്-ബൈഡന് കുറ്റപ്പെടുത്തി.
പിന്നീട് കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ വീണ്ടും ഇന്ത്യയെ മോശമായി പരാമര്‍ശിച്ചു കൊണ്ട് ട്രമ്പ് സംസാരിച്ചു. ''ചൈനയാണ് യഥാര്‍ത്ഥ മാലിന്യം വായുവിലേക്ക് അയയ്ക്കുന്നതു. അത് റഷ്യയും ചെയ്യുന്നു. ഇന്ത്യയും ചെയ്യുന്നു. ' ട്രമ്പ് പറഞ്ഞു.
കാലിഫോര്‍ണിയയില്‍ വ്യാപകമായി തീ പിടിക്കുന്നതിനു കാലാവസ്ഥാ വ്യതിയാനം കാരനമല്ളേ എന്ന ചോദ്യഠിനു ട്രമ്പ് വ്യക്തമായ മറുപടി പറഞ്ഞില്ല. ഫോറസ്റ്റ് മാനേജ്മെന്റിനെപ്പറ്റിയാനൂ അദ്ദേഹം കൂടുതല്‍ സംസാരിച്ചത്