Image

പുളിമൂട്ടിലെ ലോഡ്ജ് മുറിയില്‍ പോയത് സന്ധി സംഭാഷണത്തിന്: മുന്‍കൂര്‍ ജാമ്യം വേണമെന്ന് ഭാഗ്യലക്ഷ്മി

Published on 29 September, 2020
പുളിമൂട്ടിലെ ലോഡ്ജ് മുറിയില്‍ പോയത് സന്ധി സംഭാഷണത്തിന്: മുന്‍കൂര്‍ ജാമ്യം വേണമെന്ന് ഭാഗ്യലക്ഷ്മി

തിരുവനന്തപുരം: സ്ത്രീകളെ അധിക്ഷേപിച്ച്‌ വീഡിയോകള്‍ യൂ ട്യൂബില്‍ പോസ്റ്റുചെയ്തതിന്റെ പേരില്‍ വെള്ളായണി സ്വദേശി വിജയ് പി. നായരെ കൈയേറ്റം ചെയ്ത കേസിലെ പ്രതികളായ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചു. 


യാതൊരു പ്രകോപനവും കൂടാതെ വിജയ് അശ്ളീലം പറഞ്ഞ് അപമാനിക്കുകയും ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ഇവര്‍ പറയുന്നു.


ഫെമിനിസ്റ്റുകളെയും ഡബിംഗ് ആര്‍ട്ടിസ്റ്റുകളെയും മോശമായി ചിത്രീകരിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതിന് വിജയ് പി.നായരെ നേരിട്ട് ഫോണില്‍ വിളിച്ച്‌ കാര്യം അന്വേഷിച്ചിരുന്നു. സന്ധി സംഭാഷണത്തിനായി പുളിമൂട്ടിലെ ലോഡ്ജ് മുറിയില്‍ എത്താന്‍ വിജയ് നിര്‍ദ്ദേശിച്ചു. 


താനും വെമ്ബായം സ്വദേശിനി ദിയ സനയും കണ്ണൂര്‍ സ്വദേശിനി ശ്രീലക്ഷ്മിയും 26ന് ലോഡ്ജിലെത്തി. യാതൊരു പ്രകോപനവും കൂടാതെ വിജയ് അശ്ളീലം പറഞ്ഞ് അപമാനിച്ചു. ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച്‌ സ്ത്രീത്വത്തെ അപമാനിച്ചു. അതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കണം. ഭാഗ്യലക്ഷ്മിയുടെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.


അതേസമയം, കേസിലെ പ്രതി വിജയ് പി.നായരും ഇതേ കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിട്ടുണ്ട്. ട്യൂബ് ചാനലില്‍ പേരുപോലും പറയാതെ പ്രസിദ്ധീകരിച്ച വീഡിയോയ്‌ക്കെതിരെയാണ് അതിക്രമമെന്നും ആക്രമിക്കാന്‍ വന്ന സ്ത്രീകളെ മാഡം എന്നല്ലാതെ മറ്റൊന്നും വിളിച്ചിട്ടില്ലെന്നും വിജയ് പറയുന്നു. 


ഭാഗ്യലക്ഷ്മിയുടെയും ദിയ സനയുടെയും നേതൃത്വത്തില്‍ മുറിയില്‍ അതിക്രമിച്ച്‌ കടന്ന് ദേഹത്ത് മഷി ഒഴിക്കുകയും മുണ്ട് പറിച്ച്‌ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. താന്‍ ഒരു തരത്തിലും അവരെ ശാരീരികമായി അപമാനിച്ചിട്ടില്ല . 


തന്റെ മൊബൈല്‍ ഫോണും ലാപ്‌ടോപും കവര്‍ന്നു. അവര്‍ക്കെതിരെ പൊലീസ് കേസെടുത്ത വിരോധത്താലാണ് തനിക്കെതിരെ കള്ളക്കേസ് നല്‍കിയത്. അതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കണം വിജയ് പി. നായര്‍ ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍, ഇയാളെ ഇന്നലെ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക