യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ പ്രധാന സ്ഥാനാര്‍ഥികള്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡനും മൂന്ന് ഡിബേറ്റുകളില്‍ ഏറ്റുമുട്ടും. ആദ്യ ഡിബേറ്റ് സെപ്റ്റംബര്‍ 29ന് ഈസ്‌റ്റേണ്‍ സമയം രാത്രി 9 മുതല്‍ കേസ് വെസ്‌റ്റേണ്‍ റിസര്‍വ് യൂണിവേഴ്‌സിറ്റി ആന്റ് ക്ലീവ്‌ലാന്‍ ഡക്ലിനികി (ക്ലീവ്‌ലാന്‍ഡ്, ഒഹായോ) ല്‍ നടക്കും.
ദ കമ്മീഷന്‍ ഓണ്‍ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ്‌സിന്റെ അറിയിപ്പ് അനുസരിച്ച് തിരഞ്ഞെടുത്ത ആറ് വിഷയങ്ങളില്‍ മൂന്നെണ്ണത്തിനാണ് പ്രാധാന്യം നല്‍കുക. യുഎസ് സുപ്രീം കോടതിയിലെ ഒഴിവ്, കൊറോണ മഹാമാരി, വംശീയ ഏറ്റമുട്ടലുകള്‍ എന്നിവയാണ് ഇവ. 90 മിനിട്ട് നീളുന്ന ഡിബേറ്റില്‍ 15 മിനിട്ട് വീതമുള്ള ആറ് ഘട്ടങ്ങളുണ്ടാകും. ഫോക്‌സ് ന്യൂസിന്റെ ക്രിസ്‌വാലസ് മോഡറേറ്ററായിരിക്കും. പ്രധാന വിഷയങ്ങളില്‍ ഡിബേറ്റില്‍ പങ്കെടുക്കുന്നവരുടെ റിക്കാര്‍ഡ് വാലസ് ചോദ്യം ചെയ്യും. പ്രധാന വിഷയങ്ങള്‍ പുതിയ സംഭവ വികാസങ്ങള്‍ക്ക് വഴി മാറാമെന്ന് കമ്മീഷന്‍ അറിയിച്ചു.
ഈ ഡിബേറ്റില്‍ ട്രംപ് ബൈഡന് മേല്‍ മേല്‍ക്കൈ നേടുമെന്ന് കൂടുതല്‍ പേര്‍ അഭിപ്രായപ്പെട്ടു. 47% ട്രംപിന്റെ നേട്ടം പ്രവചിച്ചപ്പോള്‍ 41% ബൈഡന്‍ ഡിബേറ്റില്‍ തിളങ്ങുമെന്ന് അഭിപ്രായപ്പെട്ടു. ഇവരില്‍ 33% മാത്രമേ കണ്‍വെന്‍ഷനുകള്‍ കണ്ടിരുന്നുള്ളൂ. സ്വതന്ത്രരിലും ട്രംപ് ഭൂരിപക്ഷം നിലനിര്‍ത്തി. ട്രംപിനെ 47% വും ബൈഡനെ 37% വും അനുകൂലിച്ചു. മറ്റ് രണ്ട് ഡിബേറ്റുകളില്‍ ഒന്ന് ഒക്ടോബര്‍ 15ന് മയാമിയിലും മൂന്നാമത്തേത് ഒക്ടോബര്‍ 22ന് നാഷ്‌വില്ലിലും നടക്കും.
വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരു സംവാദമേ ഉണ്ടാകൂ. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും കാലിഫോര്‍ണിയ സെനറ്റര്‍ കമല ഹാരിസും തമ്മിലുള്ള ഡിബേറ്റ് ഒക്ടോബര്‍ 7ന് സാള്‍ട്ട് ലേക്ക് സിറ്റി, യൂട്ടയിലെ യൂണിവേഴ്‌സിറ്റി ഓഫ് യുട്ടയിലാണ് നടക്കുക. ഈ ഡിബേറ്റില്‍ ഹാരിസിനായിരിക്കും മേല്‍ക്കൈ എന്ന് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു. പുതിയ അഭിപ്രായ സര്‍വേയില്‍ ബൈഡന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന് അഭിപ്രായപ്പെട്ടവരാണ് കൂടുതല്‍. സുപ്രീം കോടതി ജസ്റ്റിസ് രൂത്ത് ജിന്‍സ് ബര്‍ഗിന്റെ ഒഴിവില്‍ ഈയാഴ്ച അവസാനമോ അടുത്ത തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ട്രംപ് പുതിയ ജഡ്ജിയെ നിയമിച്ചേക്കും. തിരക്കിട്ട് ഈ നോമിനിയെ സ്ഥിരപ്പെടുത്തു എന്നും ട്രംപ് പറയുന്നു. പ്രധാന കാരണം തോല്ക്കുന്ന സ്ഥാനാര്‍ത്ഥി കോടതിയെ സമീപിക്കും എന്ന ആശങ്കയാണ്. രണ്ട് പേരിലാരായാലും ചോദ്യം ചെയ്യുക തിരഞ്ഞെടുപ്പ് നടപടികള്‍ ആയിരിക്കും. ബൈഡന്‍ വിജയിച്ചാല്‍ മെയില്‍ ഇന്‍ വോട്ടുകളില്‍ ട്രംപ് പഴിചാരും. ട്രംപ് വിജയിച്ചാല്‍ മെയില്‍ ഇന്‍ വോട്ട് പല കാരണങ്ങള്‍ ഉദ്ധരിച്ച് നിഷേധിച്ചു എന്ന് ബൈഡന്‍ ആരോപിക്കും. ക്രിമിനലുകള്‍ കോടതി ഫീസ് മുഴുവന്‍ നല്‍കിയില്ലെങ്കില്‍ വോട്ടവകാശം നിഷേധിക്കുന്ന നിയമം റദ്ദാക്കുവാന്‍ സുപ്രീം കോടതിയിലെത്തിയ കേസ് പരിഗണിച്ചു വരികയാണ് ജിന്‍സ് ബര്‍ഗ് മരിച്ചത്. നിയമം റദ്ദാക്കിയിരുന്നെങ്കില്‍ ഫ്‌ലോറി!ഡയില്‍ തങ്ങള്‍ക്ക് അനുകൂലമായി ആയിരക്കണക്കിന് വോട്ടുകള്‍ കൂടുതല്‍ ലഭിക്കുമായിരുന്നു എന്ന് ഡെമോക്രാറ്റുകള്‍ പറയുന്നു. ട്രംപിനെതിരെ മറ്റൊരു വിചാരണ വന്നാല്‍ താന്‍ ഇപ്പോള്‍ നിയമിക്കുന്ന ജസ്റ്റിസ് കൂടി സുപ്രീം കോടതിയില്‍ ഉണ്ടായാല്‍ കൂടുതല്‍ ആശ്വാസമായിരിക്കുമെന്ന് ട്രംപ് കരുതുന്നു.
ലോകത്ത് ഏറ്റവുമധികം കൊറോണ ബാധിച്ചത് യുഎസിലാണ് 68 ലക്ഷം. മരിച്ചവരും കൂടുതല്‍ ഇവിടെ തന്നെ – 2 ലക്ഷം പേര്‍. കണക്കുകള്‍ ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ ട്രാക്കര്‍ അനുസരിച്ചാണ്. മഹാമാരിയെ നേരിടാന്‍ ട്രംപ് സ്വീകരിച്ച നടപടികള്‍ അപര്യാപ്തമായിരുന്നു, രോഗത്തിന്റെ ഗൗരവം മനസ്സിലാക്കിയില്ല, ജനങ്ങളെ ബോധ്യപ്പെടുത്തിയില്ല എന്നീ ആരോപണങ്ങളുദ്ധരിച്ച് ബൈഡന്‍ ആക്രമണം തുടരും. സ്വരക്ഷയ്ക്കു ഇതുവരെ നിരത്തിയിട്ടുള്ള വാദങ്ങള്‍ ട്രംപ് ആവര്‍ത്തിക്കും. ഇപ്പോള്‍ സ്വീകരിക്കുന്ന നടപടികളും പ്രതിരോധമരുന്നിന്റെ വിവരങ്ങളും നല്‍കും. ഇവ എത്രത്തോളം സ്വീകാര്യമാണെന്നു പ്രേക്ഷകര്‍ തീരുമാനിക്കും.
വംശീയതയുടെ പേരിലുണ്ടായ കലാപങ്ങള്‍ ന്യായീകരിക്കുവാന്‍ ബൈഡന്‍ ശ്രമിക്കും. ഉത്തരവാദി ട്രംപാണെന്ന് സ്ഥാപിക്കുവാന്‍ ശ്രമിക്കും. കലാപങ്ങള്‍ക്ക് വെടിമരുന്നേകുന്നത് ചില ക്രിമിനല്‍ മനസ്സുകളാണെന്ന് ട്രംപിന്റെ വാദം ഡിബേറ്റ് ചൂട് പിടിപ്പിക്കും. ട്രംപിനെ കൂടുതല്‍ ഒറ്റപ്പെടുത്താനുള്ള ശ്രമം ഉണ്ടാവും.
പ്രകോപിതനാവാതിരിക്കുവാന്‍ ട്രംപ് പ്രത്യേകം ശ്രദ്ധിച്ചാല്‍ ഏറെ പേരുടെ അപ്രിയം ക്ഷണിച്ചു വരുത്താതെയിരിക്കാം. മോഡറേറ്റര്‍ വാലസിന്റെ നിഷ്പക്ഷത വളരെ പ്രധാനമാണ്. ഡിബേറ്റില്‍ പങ്കെടുക്കുന്ന രണ്ടു പേരോടും നീതി പൂര്‍വമായി പെരുമാറി എന്ന് കാഴ്ചക്കാരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.