ഫോമയിൽ അഭിപ്രായ സ്വാതന്ത്ര്യമില്ലേ?
ഫോമാ എന്ന സംഘടനയിലെ തെറ്റുകൾ ചൂണ്ടിക്കാണിച്ച് ഫോമാ നേതൃത്വത്തിന് പരാതി കൊടുക്കുന്നത് തെറ്റാണോ?
ഫോമാ ജനറൽ ബോഡിയും ഇലക്ഷനും കലക്കാൻ ഗൂഡാലോചന നടത്തിയെന്ന രീതിയിൽ വോയിസ് ക്ലിപ്പുമായി ചില സാമൂഹിക ദ്രോഹികൾ ദുഷ്പ്രചാരണം നടത്തുന്നതിന്റെ സത്യമെന്ത്?
കാലിഫോർണിയയിലെ സ്വയം പ്രഖ്യാപിത ഫോമാ നേതാവും ചില ശിങ്കിടികളും ചേർന്ന് എങ്ങിനെയും ഇലക്ഷൻ ജയിക്കാൻ തരികിടയുമായി ഇറങ്ങിയിരിക്കുന്നത് ഫോമയെന്ന സംഘടനയുടെ കൂട്ടായ്മയ്ക്ക് നല്ലതാണോ?
ഇങ്ങനെ ഈ ഭാരവാഹിത്വം നേടിയിട്ട് എന്തു ഗുണം?
ഓഗസ്റ്റ് മാസം അവസാനം ഫോമാ ഡെലിഗേറ്റ് ലിസ്റ്റിൽ നടന്ന തിരിമറികളെയും തെറ്റുകളെയും കുറിച്ച് സംസാരിക്കാനും അതിനെതിരെ പരാതിപ്പെടാനും ഫോമാ ഇലക്ഷനിലെ ഒൻപത് സ്ഥാനാർത്ഥികളും ഫോമയെ സ്നേഹിക്കുന്ന ഏതാനും ഫോമാ പ്രവർത്തകരും ചേർന്നൊരു കോൺഫറൻസ് കോൾ വിളിച്ചു ചേർക്കുകയുണ്ടായി. ഫോമാ ഡെലിഗേറ്റ്സ് ലിസ്റ്റിലുള്ള സൗത്ത് കരോലിന മലയാളി അസോസിയേഷൻ, കൊളറാഡോ
മലയാളി അസോസിയേഷൻ,
മിഷിഗൻ മലയാളി അസോസിയേഷൻ എന്നീ അസോസിയേഷനുകളിൽ നിന്നുമുള്ള ഡെലിഗേറ്റുകൾ ഫ്ലോറിഡയിലെ താമ്പ എന്ന സ്ഥലത്തുനിന്നും കണക്ടികട്ട് , ന്യൂജേഴ്സി എന്നീ സ്ഥലങ്ങളിൽ നിന്നുള്ളവരാണെന്നും അതിൽ കൊടുത്തിരിക്കുന്ന ഫോൺ നമ്പറും ഇമെയിൽ ഐ ഡിയും വ്യാജമാണെന്നും കണ്ടെത്തിയതിന്റെ വെളിച്ചത്തിൽ ഇതിനെതിരെ എന്തു നടപടി സ്വീകരിക്കാം എന്നു ചിന്തിക്കാൻ വിളിച്ച യോഗത്തിൽ നുഴഞ്ഞു കയറി അനുവാദമില്ലാതെ റെക്കോർഡ് ചെയ്തത് ഫെഡറൽ നിയമമനുസരിച്ച് ഇല്ലീഗൽ വയർ ടാപ്പിംഗ് കേസാണ്.
ഈ ചർച്ചയ്ക്കു ശേഷം അടുത്ത ദിവസം പ്രസ്തുത മീറ്റിംഗിൽ പങ്കെടുത്ത സ്ഥാനാർത്ഥികൾ ഫോമാ പ്രസിഡന്റ് , സെക്രട്ടറി, ഇലക്ഷൻ കമ്മീഷണേഴ്സ്, കംപ്ലൈന്റ്സ് കമ്മിറ്റി, ജുഡീഷ്യൽ കൗൺസിൽ എന്നീ സമിതികൾക്ക് പരാതി കൊടുക്കുകയും ചെയ്തു.
മേല്പറഞ്ഞ സംഘടനകൾ അതാത് സ്റ്റേറ്റിലെ സെക്രട്ടറി ഓഫ് സ്റ്റേറ്റിൽ ഫയൽ ചെയ്തിരിക്കുന്ന ആർട്ടിക്കിൾ ഓഫ് ഇൻകോർപറേഷൻ , ബൈലോ തുടങ്ങിയ ലീഗൽ ഡോക്യൂമെന്റസ് പ്രകാരം അവരുടെ മെംബേർസ് അതാത് ഏരിയയിൽ താമസിക്കുന്നവരായിരിക്കണമെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതിനാൽ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ആളുകളുടെ പേരുകൾ തിരുകി കയറ്റി തെറ്റായ ഡെലിഗേറ്റ് ലിസ്റ്റ് നൽകിയ അസോസിയേഷനുകളെ പുറത്താക്കണമെന്ന് വിവിധ സമിതികൾക്ക് പരാതി കൊടുക്കുകയും ചെയ്തു. എന്നാൽ, ഫോമയുടെ തലപ്പത്ത് ഏതു തരികിടയിലൂടെയും പിടിച്ചു കയറാൻവേണ്ടി സാമൂഹിക വിരുദ്ധരായ, സമാന ചിന്താഗതിക്കാരായ ചിലർ ഫോമയ്ക്കെതിരെ ഗൂഡാലോചന നടത്തിയെന്ന് ആരോപിച്ച് ഇല്ലീഗലായ വസ്തുതാരഹിതമായ വോയിസ് ക്ലിപ്പ് വ്യാജ അക്കൗണ്ടിലൂടെ സോഷ്യൽ മീഡിയയിലൂടെയും ടെക്സ്റ്റ് മെസേജിലൂടെയും പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
1) ഫോമാ ജനറൽ ബോഡിയിൽ പ്രശ്നമുണ്ടാക്കിയോ?
ഈ മീറ്റിംഗിൽ പങ്കെടുത്ത എല്ലാവരും കഴിഞ്ഞ ജനറൽ ബോഡിയിൽ സജീവമായി പങ്കെടുക്കുകയും ഫോമയുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ഇലക്ഷൻ അടക്കമുള്ള ഭാവി പരിപാടികളെ അനുകൂലിക്കുകയും ചെയ്തിരുന്നു.
2) എന്തുകൊണ്ട് ഈ വിഷയം ഫോമാ ജനറൽ ബോഡിയിൽ സംസാരിച്ചില്ല?
ഈ വിഷയത്തിനുമേലുള്ള പരാതിയും ഇലക്ഷൻ സുതാര്യതയെക്കുറിച്ചുള്ള പരാതിയും ബന്ധപ്പെട്ട കൗൺസിലുകൾക്ക് വിവിധ സ്ഥാനാർത്ഥികൾ കൊടുത്തിരുന്നതുകൊണ്ടാണ് ഈ വിഷയത്തിലൊരു ചർച്ച നടക്കാതിരുന്നത്.
3) സോഷ്യൽ മീഡിയയിലും പുറത്തും വ്യക്തിഹത്യ നടത്താനുള്ള ശ്രമത്തിന്റെ കാരണം എന്ത് ?
പാനലില്ല എന്ന് പരസ്യമായി പറയുകയും ,പാനലായി വോട്ടിനു വേണ്ടി പ്രതിനിധികളെ ബന്ധപ്പെടുകയും ചെയ്യുന്ന അധികാരമത്തു പിടിച്ച ഒരുകൂട്ടം ആളുകൾ പരാജയഭീതിമൂലം വ്യക്തിഹത്യ നടത്തി വിജയം നേടാനുള്ള തത്രപ്പാടിലാണ് ഇത്തരം വൃത്തിഹീനമായ പ്രവർത്തികൾക്ക് ചുക്കാൻ പിടിക്കുന്നത്. സാധാരണ അമേരിക്കൻ മലയാളികൾ വിവരവും വിദ്യാഭ്യാസവും ഉള്ളവരാണ്. ചിന്തിക്കാൻ കഴിവുള്ളവരാണ്. ഇത്തരം സോഷ്യൽ മീഡിയ പ്രഹസനങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് കറയില്ലാത്ത സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കാനും ഫോമാ സ്നേഹികൾ ആരെന്ന് തിരിച്ചറിയാനും കഴിവുള്ളവരാണ് സംഘടനാ പ്രതിനിധികൾ. ഇപ്പോൾ വിവിധ സംഘടനകളെ പ്രതിനിധീകരിക്കുന്ന അതാത് സംഘടനയിൽ നിന്നുള്ള പ്രതിനിധികൾ ഇവർ യഥാർത്ഥ പ്രതിനിധികളാണോ എന്ന് ചിന്തിക്കട്ടെ. ആത്മാഭിമാനമുള്ള നാസയിൽ നിന്നുള്ള ഒരു ഡെലിഗേറ്റ് സൗത്ത് കരോലീനയിലെ അസോസിയേഷനിൽനിന്നും തന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെടുകയും ആ ഡെലിഗേറ്റിന്റെ പേര് മാറ്റുകയും ചെയ്തു. മറ്റനർഹരായ ഡെലിഗേറ്റ്സും അങ്ങനെ ചിന്തിക്കട്ടെ. ഫോമയെന്ന സംഘടനയുടെ തകർച്ചയ്ക്കായി കുതന്ത്രങ്ങളുമായി നടക്കുന്ന ഇത്തരം ആളുകളെ മാറ്റിനിർത്തട്ടെ. നേരും നെറിയുമുള്ളവരെ തിരഞ്ഞെടുക്കട്ടേ. മാറ്റത്തിന്റെ മണിനാദം ഉയരേണ്ട സമയം ആഗതമായിരിക്കുന്നു. വീണ്ടും കുതന്ത്രങ്ങളും വ്യക്തിഹത്യകളുമായി നടക്കാതെ നേർവഴിയിലൂടെ വിജയിക്കാൻവേണ്ടി ശ്രമിക്കട്ടെ.