തിരുവനന്തപുരം: ജനുവരിയോടെ സംസ്ഥാനം ഗുരുതര സാമ്പത്തികപ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് വിലയിരുത്തല്‍. കോവിഡ് കാലത്തെ വരുമാനനഷ്ടമാണ് സ്ഥിതി അതിഗുരുതരമാക്കുന്നത്. നിലവില്‍ 1400 കോടിയുടെ ഓവര്‍ഡ്രാഫ്റ്റിലാണ് ട്രഷറി. ദൈനംദിനചെലവുകള്‍ക്ക് റിസര്‍വ് ബാങ്ക് അനുവദിക്കുന്ന ഹ്രസ്വവായ്പാപരിധിയും കഴിഞ്ഞുള്ള തുകയാണിത്. 14 ദിവസത്തിനകം ഓവര്‍ ഡ്രാഫ്റ്റ് തുക തിരിച്ചടച്ചില്ലെങ്കില്‍ ട്രഷറി സ്തംഭനത്തിലേക്ക് നീങ്ങുമെന്നാണ് സൂചന.
ഈ വര്‍ഷം പ്രതിസന്ധി മൂര്‍ച്ഛിക്കുകയാണെന്ന വിലയിരുത്തലിലാണ് സാലറികട്ട് അടക്കമുള്ള നിയന്ത്രണങ്ങളിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നത്. എല്ലാവരുടെയും ശമ്പളം പിടിക്കാനാണ് ധനവകുപ്പ് തീരുമാനം. സ്കൂളുകളിലെ തസ്തികനിര്‍ണയമടക്കമുള്ള കാര്യങ്ങളില്‍ ഉത്തരവിറക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ശമ്പളം തിരികെപ്പിടിക്കുന്നതിലൂടെ മാസം 500 കോടി രൂപ ലഭിക്കുമെങ്കിലും പലിശസഹിതം ഇത് തിരികെനല്‍കേണ്ടത് ബാധ്യതയാവും.
ജി.എസ്.ടി. നഷ്ടപരിഹാരമായി ഈ വര്‍ഷം ഏപ്രില്‍മുതല്‍ 7000 കോടി രൂപ കേന്ദ്രത്തില്‍നിന്ന് കിട്ടാനുണ്ട്. ഇതിന് കേന്ദ്രം മുന്നോട്ടുെവച്ച കടമെടുക്കല്‍ നിര്‍ദേശം സ്വീകാര്യമല്ലെന്ന് സംസ്ഥാനം അറിയിച്ചതിനാല്‍ കേന്ദ്രനടപടി വൈകുകയാണ്. ഈ വര്‍ഷം ജി.എസ്.ടി. വരുമാനം 30 ശതമാനമെങ്കിലും കുറയുമെന്നാണ് വിലയിരുത്തല്‍. നടപ്പുസാമ്പത്തികവര്‍ഷം സംസ്ഥാനവരുമാനത്തില്‍ 33,456 കോടിയുടെ കുറവുണ്ടാകുമെന്നാണ് ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പഠനം. ഇതില്‍ 19,816 കോടിയും ജി.എസ്.ടി. വരുമാനത്തിലെ നഷ്ടമാണ്. സാമൂഹികസുരക്ഷാ പെന്‍ഷന്‍തുക കൂട്ടിയതും എല്ലാവര്‍ക്കും ഭക്ഷ്യകിറ്റ് നല്‍കാനുള്ള തീരുമാനവും അധികച്ചെലവുണ്ടാക്കി.