ലോകത്തെ നടുക്കിയ കോവിഡ് മഹാമാരി ആയിരം വർഷങ്ങളായി തുടർന്നുവരുന്ന പുരുഷമേധാവിത്വ സംസ്കാരത്തിന് ലഭിച്ച തിരിച്ചടിയാണെന്ന് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. മഹാമാരി ലോകത്തെ തലകീഴായി മറിച്ചെന്നും സ്ത്രീകൾക്കും പെൺകുട്ടികൾക്കും ആനുപാതികമല്ലാത്തതും വിനാശകരവുമായ സാമ്പത്തികവും സാമൂഹികവുമായ സാഹചര്യം സൃഷ്ടിക്കപ്പെട്ടന്നും അദ്ദേഹം തുറന്നടിച്ചു.
'നിലവിലുള്ള അസമത്വങ്ങൾ വർദ്ധിക്കുകയാണ് . ലിംഗസമത്വത്തിലും സ്ത്രീകളുടെ അവകാശങ്ങളിലും പതിറ്റാണ്ടുകളായുള്ള പരിമിതികൾ കൂടുകയാണ്. പ്രതികരണ ശേഷി നഷ്ടപ്പെട്ട തലമുറയ്ക്ക് നേട്ടങ്ങൾ ഉണ്ടാവുമെന്ന് കരുതാൻ വയ്യ. 'ഓഗസ്ററ് 31 നു നടത്തിയ പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു.
ആരോഗ്യ പരിപാലന പ്രവർത്തകർ, അദ്ധ്യാപകർ തുടങ്ങി എല്ലാ മേഖലയിലും മഹാമാരിയെ തുരത്താൻ മുൻനിരയിൽ സ്ത്രീകൾ നിൽപ്പുണ്ട്. എന്നാൽ, ഒരു തീരുമാനം എടുക്കാൻ ഇവരിൽ മുപ്പതുശതമാനം മാത്രമേ ഏർപ്പെട്ടിട്ടുള്ളു. പരാജയപ്പെട്ട നയങ്ങളുടെ അനന്തരഫലമാണ് ആരോഗ്യ സംരക്ഷണ രംഗത്തും സമൂഹത്തിലും നിലനിൽക്കുന്ന അനീതിക്ക് കാരണം. എല്ലാവരുടെയും ജീവിതാവകാശങ്ങൾ, അന്തസ്സ് ,സുരക്ഷ എന്നിവ ഉറപ്പുവരുത്തുന്നതിനായി സാമ്പത്തിക പുനഃസജ്ജീകരണം വേണമെന്നും ഗുട്ടെറസ് ആവശ്യപ്പെട്ടു.
പ്രതിസന്ധികളെ അതിജീവിച്ച് തുല്യ നേതൃത്വവും പ്രാതിനിധ്യവും ഉറപ്പാക്കുന്ന സാഹചര്യത്തിലേക്ക് സ്ത്രീകൾ ഉയർന്നു വരണം.കഴിഞ്ഞ മാസങ്ങളിൽ മാധ്യമങ്ങളിലും അക്കാദമിക ഗവേഷണങ്ങളിലും ഉയർന്നു കേട്ടത് സ്ത്രീകളുടെ പേരുകളാണ്.
വനിതാ നേതാക്കളുടെ മിടുക്കും തെളിയിക്കപ്പെട്ടുകഴിഞ്ഞു. രാഷ്ട്ര തലവന്മാർ , ആരോഗ്യമന്ത്രിമാർ, സാമൂദായിക നേതാക്കൾ, തുടങ്ങിയ മേഖലകളിൽ സ്ത്രീ സാന്നിദ്ധ്യത്തിന്റെ സഹാനുഭൂതിയും, അനുകമ്പയും, ആശയവിനിമയ മികവും എല്ലാം കോവിഡ് കാലത്ത് എത്ര ശക്തമാണെന്ന് തെളിയിക്കപ്പെട്ടതാണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.