കൊറോണ വൈറസിന്റെ മഹാ വ്യാപനം ഉണ്ടായ ആദ്യ മാസങ്ങളില്‍ വൈറസിനെ നിസാരവല്ക്കരിച്ച് പ്രസിഡന്റ് ട്രമ്പ് നടത്തിയ പരാമര്‍ശങ്ങള്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ ബോബ് വുഡ്വാര്‍ഡ് കയ്യോടെ പ്രസിദ്ധികരിക്കാതിരുന്നത് വിമര്‍ശനത്തിനിടയാക്കി.
ബോബിന്റെ ഇനിയും പ്രസിദ്ധികരിക്കാനുള്ള 'റേജ്' എന്ന പുസ്തകത്തിനായി ഫെബ്രുവരിയില്‍ ട്രംപുമായി നടത്തിയ ഒരു അഭിമുഖത്തില്‍ പ്രസിഡന്റ്, വൈറസിനെ 'മാരകമായത്' എന്ന് വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ ട്രമ്പ് പരസ്യ പ്രസ്താവനയില്‍ ഈ വൈറസിനെ സാധാരണ പനി എന്ന രീതിയിലാണ് വിശേഷിപ്പിച്ചത്. ഒരു മാസത്തിനു ശേഷം ബോബ് വുഡ്വാര്‍ഡുമായി വീണ്ടും ട്രമ്പ് നടത്തിയ സംഭാക്ഷണത്തില്‍ താന്‍ വൈറസിന്റെ പ്രാധാന്യം കുറച്ചു കാണാന്‍ ഇഷ്ടപ്പെടുന്നു കാരണം ജനങ്ങളെ പരിഭ്രാന്തരാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്ന് പറഞ്ഞു.
ട്രംപിന്റെ അഭിപ്രായങ്ങളുടെ ഓഡിയോ പ്രസിദ്ധീകരിച്ച വാഷിംഗ്ടണ്‍ പോസ്റ്റ് മാധ്യമ നിരൂപകന്‍ എറിക് വെംപിള്‍ ബുധനാഴ്ച വൈകുന്നേരം വുഡ്വാര്‍ഡുമായി അഭിമുഖം നടത്തിയിരുന്നു.
വൈറസ് മാരകമാണെന്ന ട്രംപിന്റെ പരാമര്‍ശങ്ങള്‍ എന്തുകൊണ്ടാണ് അന്ന് പരസ്യമാക്കാതിരുന്നത് എന്ന് വെംപിള്‍ ചോദിച്ചപ്പോള്‍ ''ട്രംപിന് തന്റെ വിവരങ്ങള്‍ എവിടെ നിന്ന് ലഭിക്കുന്നു, അത് സത്യമാണോ, തുടങ്ങിയവ അറിയില്ല.' എന്നാണ് ബോബ് പറഞ്ഞത്. 'കൊറോണ വൈറസിനെക്കുറിച്ച് ട്രംപിന് അറിയാവുന്ന കാര്യങ്ങളെക്കുറിച്ചും, അദ്ദേഹം നടത്തിയ പരസ്യപ്രഖ്യാപനങ്ങളും മനസിലാക്കിയപ്പോഴേക്കും ഏതാണ്ട് മൂന്ന് മാസമെടുത്തു.' അതായതു മെയ് വരെ.
പ്രസിഡന്റുമായുള്ള അഭിമുഖത്തിന്റെ ഉള്ളടക്കം അന്ന് എത്രയും വേഗം പരസ്യപ്പെടുത്തിയിരുന്നെങ്കില്‍ നിരവധി ജീവനുകള്‍ രക്ഷിക്കാമായിരുന്നുവെന്ന വാദം വുഡ്വാര്‍ഡ് നിഷേധിച്ചു. കാരണം മാര്‍ച്ച് 19 നാണ് ട്രമ്പ് ഈ അഭിപ്രായം പറഞ്ഞതെന്നും മാര്‍ച്ച് 11 ന് അദ്ദേഹം ഓവല്‍ ഓഫീസ് പ്രസംഗം നടത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും സുതാര്യമായ പ്രസിഡന്റ് ആണ് ട്രമ്പ് എന്നതിനാലാണ് മാധ്യമ അഭിമുഖങ്ങളുടെ പരമ്പരകള്‍ക്ക് സമ്മതിച്ചതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്ലി മക്ഇനാനി ബുധനാഴ്ച പറഞ്ഞു. കോവിഡ് -19 ന്റെ ഭീഷണിയെക്കുറിച്ച് ട്രമ്പ് മനപ്പൂര്‍വ്വം അമേരിക്കന്‍ ജനതയെ തെറ്റിദ്ധരിപ്പിച്ചുവെന്ന വാര്‍ത്ത മക്ഇനാനി നിഷേധിച്ചു. 'ഈ സമയം ആത്മവിശ്വാസം പ്രകടിപ്പിക്കേണ്ടത് പ്രധാനമാണ്, ശാന്തത പ്രകടിപ്പിക്കേണ്ടത് പ്രധാനമാണ് ... കോവിഡ് ഭീഷണിയെക്കുറിച്ച് പ്രസിഡന്റ് ഒരിക്കലും അമേരിക്കന്‍ പൊതുജനങ്ങളോട് കള്ളം പറഞ്ഞിട്ടില്ല'. മക്ഇനാനി കൂട്ടിച്ചേര്‍ത്തു.
പലരും ഈ അവസരം ട്രംപിനെതിരെ ആഞ്ഞടിക്കാന്‍ ഉപയോഗിച്ച് തിടുക്കം കാട്ടിയപ്പോള്‍ ചിലരെങ്കിലും വാഷിംഗ്ടണ്‍ പോസ്റ്റിനെയും വുഡ്വാര്‍ഡിനെയും ആറുമാസത്തിലധികം ഈ വിവരം അറിഞ്ഞിട്ടും മൗനമായി ഇരുന്നത് എന്തിനെന്നു ആക്ഷേപം ഉന്നയിച്ചു.