ന്യൂയോര്‍ക്ക് : യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മെയില്‍ വോട്ടിങ്ങിനുള്ള 6,43,000 ബാലറ്റുകള്‍ നോര്‍ത്ത് കാരലൈന സംസ്ഥാനം അയയ്ക്കുവാന്‍ ആരംഭിച്ചു. മഹാമാരിയുടെ പശ്ചാത്തലത്തില്‍ തപാല്‍ മാര്‍ഗത്തിലൂടെ വോട്ട് ചെയ്യാന്‍ അഭ്യര്‍ഥിക്കുന്നവരുടെ സംഖ്യ വളരെയധികം വര്‍ധിച്ചു. 2016 ല്‍ അയച്ചു കൊടുത്തതിന്റെ 16 ഇരട്ടിയാണ് ഇത്തവണ ബാലറ്റുകള്‍ സംസ്ഥാനം അയയ്ക്കുന്നത്. അഭ്യര്‍ഥനകള്‍ കൂടുതലായും എത്തിയത് ഡെമോക്രാറ്റിക്, ഇന്‍ഡിപെന്റന്റ് വോട്ടര്‍മാരില്‍ നിന്നാണ്. അമേരിക്കന്‍ ജനതയില്‍ വളര്‍ന്നു വരുന്ന വ്യത്യസ്ത ധ്രുവീകരണത്തിന്റെ മറ്റൊരു ഉദാഹരണമായി നിരീക്ഷകര്‍ ഇത് വിലയിരുത്തി. മഹാമാരിയെ കുറിച്ചുള്ള ഭീതി മില്യന്‍ കണക്കിന് വോട്ടര്‍മാരെ ആദ്യമായി തപാല്‍ മാര്‍ഗം വോട്ടു ചെയ്യാന്‍ പ്രേരിപ്പിച്ചതും ഒരു കാരണമാണ്. തിരഞ്ഞെടുപ്പ് നടത്തുന്നതിലും ബാലറ്റുകള്‍ എണ്ണുന്നതിലും നൂതന സംവിധാനം ഇതോടെ നിലവില്‍ വരികയാണ്.
2016ല്‍ നാലിലൊന്ന് വോട്ടര്‍മാര്‍ മാത്രമേ മെയില്‍ വോട്ട് ചെയ്തുള്ളൂ. ഇത്തവണ ഭൂരിപക്ഷം വോട്ടര്‍മാരും ഇങ്ങനെ ചെയ്യാനാണ് സാധ്യതയെന്ന് തിരഞ്ഞെടുപ്പ് അധികൃതര്‍ പറയുന്നു. വിസ്‌കോണ്‍സിനില്‍ നാല് വര്‍ഷം മുന്‍പ് ലഭിച്ചതിനെക്കാള്‍ ഒരുലക്ഷത്തോളം കൂടുതല്‍ മെയില്‍ വോട്ട് അഭ്യര്‍ത്ഥനകള്‍ ലഭിച്ചു. ഫ്‌ലോറിഡ സംസ്ഥാനത്തിന് 2016 ലെ തിരഞ്ഞെടുപ്പിന് ലഭിച്ചത് 33,47,960 അഭ്യര്‍ഥനകളായിരുന്നു. ഈ വര്‍ഷം ഇതു വരെ 42,70,781 അഭ്യര്‍ത്ഥനകള്‍ ലഭിച്ചു.
മെയില്‍ ബാലറ്റുകളില്‍ ഡമോക്രാറ്റുകള്‍ ആധിപത്യം പുലര്‍ത്തുന്നത് നോര്‍ത്ത് കാരലിനയില്‍ മാത്രമല്ല, മെയിന്‍ സംസ്ഥാനത്ത് ഡെമോക്രാറ്റുകള്‍ 60%വും ഇന്‍ഡിപെന്‍ഡന്റുകള്‍ 22 %വും മെയില്‍ ബാലറ്റുകള്‍ അഭ്യര്‍ഥിച്ചു. പെന്‍സില്‍വേനിയയില്‍ റിപ്പബ്ലിക്കനുകളുടെ മൂന്നിരട്ടി അധികം ആബ്‌സെന്റീ ബാലറ്റുകള്‍ ഡെമോക്രാറ്റുകള്‍ ആവശ്യപ്പെട്ടു. ഫ്‌ലോറിഡയില്‍ ഒരു കാലത്ത് മെയില്‍ വോട്ടിങ്ങില്‍ മുന്നിട്ടു നിന്നത് റിപ്പബ്ലിക്കനുകളാണ്. എന്നാല്‍ ഇപ്പോള്‍ ലഭിച്ച അഭ്യര്‍ഥനകളുടെ 47.5% ഡെമോക്രാറ്റുകളില്‍ നിന്നും 32% റിപ്പബ്ലിക്കനുകളില്‍ നിന്നുമാണ്. ഈ കണക്കുകള്‍ വളരെ വലുതാണ്. അതിലുപരി വ്യക്തമായ രാഷ്ട്രീയ ധ്രൂവീകരണവുമുണ്ട്. ഏര്‍ളി വോട്ടിങ് വിശകലനം ചെയ്യുന്ന രാഷ്ട്രീയ തന്ത്രജ്ഞന്‍ യൂണിവേഴ്‌സിറ്റി ഓഫ് ഫ്‌ലോറിഡയിലെ മൈക്കല്‍ മക് ഡൊണാള്‍ഡ് പറഞ്ഞു.
പാര്‍ട്ടികളുടെ അനുഭാവികളുടെ ധ്രൂവീകരണം ആരംഭിച്ചത് ഒരു വിഭാഗം ജനങ്ങള്‍ നിര്‍ബന്ധബുദ്ധ്യാ മെയില്‍ ബാലറ്റ് വേണമെന്ന് ആവശ്യപ്പെട്ടതും മെയില്‍ വോട്ടിങ്ങില്‍ വ്യാജ വോട്ടിങ്ങിനു സാധ്യതയുള്ളതിനാല്‍ താന്‍ അത് അനുകൂലിക്കുന്നില്ല എന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞതും മുതലാണ് ധ്രുവീകരണം കുടുതലായത്. ചില പഠനങ്ങള്‍ പ്രസിഡന്റിന്റെ വാദം തള്ളി. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവെന്‍ഷന്‍ മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇന്‍പേഴ്‌സണ്‍ വോട്ടിങ്ങിനെക്കാള്‍ സുരക്ഷിതം ബാലറ്റ് ബൈ മെയില്‍ ആണെന്ന് പറഞ്ഞു.
മെയില്‍ വോട്ടിങ് തങ്ങള്‍ക്ക് ഗുണകരമാവുമെന്ന് ഡെമോക്രാറ്റുകള്‍ കരുതുന്നു. പക്ഷെ ഇങ്ങനെ സംഭവിക്കണമെന്നില്ല. തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം രേഖപ്പെടുത്തുന്ന വോട്ടുകള്‍ റിപ്പബ്ലിക്കനുകള്‍ക്ക് അനുകൂലമായിരിക്കും എന്നാണ് കരുതുന്നത്. ഏര്‍ളി വോട്ട് ബാലറ്റുകളില്‍ ഡെമോക്രാറ്റുകള്‍ ലീഡ് നേടിയാലും ഇലക്ഷന്‍ ദിവസത്തെ വോട്ടാണ് എനിക്ക് കാണേണ്ടത്. അതൊരു ചുവപ്പ് തരംഗമായിരിക്കും, മക്‌ഡൊണാള്‍ഡ് പറഞ്ഞു.
നവംബര്‍ തിരഞ്ഞെടുപ്പ് നീതിപൂര്‍വമായി നടക്കുമോ എന്ന് അറ്റേണി ജനറല്‍ വില്യം ബാര്‍ സംശയം പ്രകടിപ്പിച്ചു. ഇലക്ഷന്‍ നടപടികള്‍ കുറ്റമറ്റതല്ല എന്ന ആരോപണവും ഉന്നയിച്ചു. ട്രംപിന്റെ വിശ്വസ്തനായി അറിയപ്പെടുന്ന ബാറിന് തിരഞ്ഞെടുപ്പില്‍ ബാഹ്യ ഇടപെടലുണ്ടായി എന്നാരോപിച്ച് അന്വേഷണം നടത്താനും തുടര്‍ന്ന് ഫലപ്രഖ്യാപനം തടഞ്ഞുവെപ്പിക്കുവാനും കോടതിയെക്കൊണ്ട് സമ്മതിപ്പിക്കുവാനും കഴിയും എന്ന് ഇവര്‍ പറയുന്നു. ജസ്റ്റിസ് ഡിപ്പാര്‍ട്ടുമെന്റിന്റെ തലവനായ ബാറിന്റെ ഈ നടപടികള്‍ ഇലക്ഷന്‍ നടപടികളിലുള്ള ജനങ്ങളുടെ വിശ്വാസത്തില്‍ വീണ്ടും ഇളക്കം തട്ടാന്‍ ഇതിന് കഴിയും. തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും പരക്കുന്ന ഇക്കാലത്ത് ഇതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്ന് ഇവര്‍ പറയുന്നു.
ട്രംപിന്റെ വിശ്വസ്തനായി അറിയപ്പെടുന്നതിനാല്‍ ബാറിനെക്കുറിച്ച് ഡെമോക്രാറ്റുകള്‍ക്കും ചില തിരഞ്ഞെടുപ്പ് പണ്ഡിതന്മാര്‍ക്കും വിശ്വാസക്കുറവുണ്ട്. ട്രംപിനെ രക്ഷിക്കുവാന്‍ ശ്രമിക്കുന്നതും എഫ്ബിഐ റഷ്യന്‍ ഇടപെടലിനെക്കുറിച്ച് വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയതും ബാറിനെ ഇവരുടെ മുന്നില്‍ അവിശ്വസ്തനാക്കി. മെയില്‍ വോട്ടിങ്ങിനെതിരെ ട്രംപ് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് സമാനമായി ഒരു ടെലിവിഷന്‍ ഇന്റര്‍വ്യൂവില്‍ ബാര്‍ പ്രതികരിച്ചതും വലിയ ശ്രദ്ധയാകര്‍ഷിച്ചു.