Image

യാത്രാ നിരോധനം ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നും കുവൈറ്റിലേക്ക് വരാന്‍ നല്‍കിയ അനുമതി പുനഃപരിശോധിക്കുവാന്‍ നീക്കം

Published on 09 September, 2020
 യാത്രാ നിരോധനം ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നും കുവൈറ്റിലേക്ക് വരാന്‍ നല്‍കിയ അനുമതി പുനഃപരിശോധിക്കുവാന്‍ നീക്കം


കുവൈറ്റ് സിറ്റി : യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നും യുഎഇ വഴിയും മറ്റും കുവൈറ്റിലേക്ക് പ്രവേശിക്കുന്നത് നിയന്ത്രിക്കുവാന്‍ നീക്കമെന്ന് ആരോഗ്യ വകുപ്പിനെ ഉദ്ധരിച്ച് അല്‍ സിയാസ പത്രം റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസങ്ങളില്‍ വിദേശത്തുനിന്നും രാജ്യത്തേക്ക് പ്രവേശിച്ച യാത്രക്കാരില്‍ റാന്‍ഡം ടെസ്റ്റ് നടത്തിയതില്‍ നിരവധി പേര്‍ക്ക് കൊറോണ വൈറസ് ബാധ കണ്ടെത്തിയിരുന്നു. യാത്രക്കാര്‍ക്ക് പിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടും രോഗ ബാധ കണ്ടെത്തിയത് ആരോഗ്യ മന്ത്രാലയം ഗൗരവത്തോടെയാണ് കാണുന്നത്. നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നേരത്തെ വിലക്കില്ലാത്ത രാജ്യങ്ങളില്‍ രണ്ടാഴ്ച താമസിച്ചതിനുശേഷം പിസിആര്‍ പരിശോധന നടത്തി കുവൈറ്റിലേക്ക് വരാന്‍ അനുമതി നല്കിയിരുന്നു.അവധിക്ക് പോയി അഞ്ചുമാസത്തിലേറെയായി നാട്ടില്‍ കുടുങ്ങിയ മലയാളികള്‍ അടക്കമുള്ള നൂറ് കണക്കിന് കുവൈറ്റ് പ്രവാസികളാണ് ദുബായ് വഴിയും ഖത്തര്‍ വഴിയും കുവൈറ്റിലേക്ക് വരുന്നത്. സന്ദര്‍ശക വീസയും ഇന്‍ഷ്വറന്‍സും പ്രഭാത ഭക്ഷണവും ഉള്‍പ്പെടുത്തിയ ഹോട്ടല്‍ സൗകര്യവും കോവിഡ് പരിശോധനയും എയര്‍ ടിക്കറ്റും അടക്കം എഴുപത്തിനായിരത്തോളം രൂപയുടെ പാക്കേജുകളാണ് നാട്ടില്‍ ട്രാവല്‍ ഏജന്‍സികള്‍ ഓഫര്‍ ചെയ്യുന്നത്. അതിനിടെ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ 32 രാജ്യങ്ങളുടെ പട്ടിക നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ അവലോകനം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.

ആരോഗ്യ മന്ത്രാലയം നല്‍കുന്ന റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണു ലിസ്റ്റില്‍ രാജ്യത്തെ ഉള്‍പ്പെടുത്തണമെന്നോ ഒഴിവാക്കണമെന്നോ തീരുമാനിക്കുകയെന്നാണ് സൂചന.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക