വൈകുന്നേരം നാലര മണിയോടെ ജോലി കഴിയും അതുകൊണ്ട് അഞ്ചുമണിക്കു കാണാമെന്നാണ് ലില്ലിയോണ അറിയിച്ചിരുന്നത്. ഞങ്ങള്‍ കൂടിക്കാഴ്ചക്കായി നിശ്ചയിച്ച റെസ്റ്റോറന്‍റിനു സമീപം അഞ്ചിനുതന്നെ ഞാന്‍ എത്തിച്ചേര്‍ന്നു. കൊറോണ ഭീതിയുടെ കാലമായതിനാല്‍ റെസ്റ്റോറന്‍റിനകത്തിരുന്നു ഭക്ഷണം കഴിക്കാന്‍ അനുവാദമില്ല. ആളുകള്‍ ഭക്ഷണം പകര്‍ച്ചയായി കൊണ്ടുപോവുകയാണ്. നൈജീരിയയില്‍ നിന്നുള്ള കുടിയേറ്റക്കാരനായ റെസ്റ്റോറന്റുടമ അയാളുടെ നാട്ടിലെ ഒരു റെസ്റ്റോറന്റ് ശൃംഖലയായ ‘ചിക്കന്‍ റിപ്പബ്ലിക് ’ എന്ന സ്ഥാപനത്തിന്റെ പേരാണ് തന്‍റെ ചെറിയ കടയ്ക്കും നല്‍കിയിരിക്കുന്നത്. പേരിലെ സൂചനപോലെ കടയിലെ പ്രധാന വിഭവങ്ങളെല്ലാം തന്നെ കോഴിയിറച്ചി കൊണ്ടുള്ളതാണ്.
“ഹലോ അമിഗോ, കൊമോ പ്യൂയദോ അയുദാര്‍ത്തെ ? ” *
കടയിലേക്ക് കയറിചെന്നപ്പോള്‍ കൌണ്ടറില്‍ നിന്നയാള്‍ സ്പാനിഷില്‍ എന്നെ സ്വാഗതം ചെയ്തു. താഴ്ന്നവരുമാനക്കാരായ കറുത്തവര്‍ഗ്ഗക്കാരും, ലാറ്റിന്‍ അമേരിക്കക്കാരായ കുടിയേറ്റക്കാരുമാണ് പ്രധാനമായും ആ ചെറിയ പട്ടണത്തിലെ താമസക്കാര്‍. ഒരു പക്ഷെ എന്‍റെ മുഖഛായ കണ്ടപ്പോള്‍ സ്പാനിഷ് സംസാരിക്കുന്ന ഏതോ ലാറ്റിനമേരിക്കക്കാരനായി അയാള്‍ക്ക് തോന്നിയിരിക്കാം.
ഒരു കാപ്പി വാങ്ങി റെസ്റ്റോറന്റിനു പുറത്തിറങ്ങി. ജൂലൈ മാസത്തിലെ വേനല്‍ സൂര്യന്‍ അപ്പോഴും തിളച്ചുമറിയുന്നുണ്ട്. രാത്രി നന്നേ കുറവായ ഈ നാളുകളില്‍ ഇരുളിന്‍റെ നിഴല്‍ പരക്കാന്‍ ഇനിയും രണ്ടു മൂന്നു മണിക്കൂറെങ്കിലും എടുക്കും. പോള്‍ ലാന്‍ഡോസ്കി കോര്‍കോവാഡോ മലമുകളില്‍ പണികഴിച്ച ക്രിസ്തു ശില്‍പ്പം പോലെ കൈകള്‍ വിടര്‍ത്തി ഭൂമിയെ അനുഗ്രഹിച്ചുകൊണ്ട് പാര്‍ക്കിങ്ങ് ഗ്രൌണ്ടിന്നരികില്‍ നില്‍ക്കുന്ന വലിയ മേപ്പിള്‍ മരത്തിന്‍റെ ചുവട്ടിലേക്ക് ഞാന്‍ നടന്നു. അവിടെ നല്ല തണലും ചെറിയ ഇലയനക്കവുമുണ്ട്. മരത്തിനു ചുവട്ടിലെ പിക്നിക് ടേബിളിന്‍റെ ഒരരികില്‍ ചെന്നിരുന്നു. തെരുവിലൂടെ ഒരാള്‍ക്കൂട്ടം ‘ബ്ലാക്ക് ലൈവ്സ് മാറ്റര്‍’ എന്നെഴുതിയ പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രകടനമായി പോകുന്നുണ്ടായിരുന്നു. കറുത്ത വര്‍ഗ്ഗക്കാരും കുറച്ചു ലാറ്റിന്‍ അമേരിക്കകാരും അണിനിരന്ന റാലിയില്‍ പ്രതിഷേധക്കാരോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് വെള്ളക്കാരായ ഏതാനും യുവതീയുവാക്കളും കൂടെയുണ്ട്.
“ നിങ്ങള്‍ ഇന്ത്യക്കാര്‍ മാനസികമായി വെള്ളക്കാരന്റെ അടിമത്ത്വം ആസ്വദിക്കുന്നുവെന്നു തോന്നുന്നു. പക്ഷെ നിങ്ങളിപ്പോള്‍ ഇവിടെ ആയിരിക്കുന്നതു പോലും ഞങ്ങളുടെ പോരാട്ടം കൊണ്ടാണെന്ന വസ്തുത വിസ്മരിക്കുന്നത് ചരിത്രത്തോടുള്ള അനീതിയായിരിക്കും ”
കറുത്തവരുടെ പോരാട്ടത്തിനോടു ഇന്ത്യക്കാര്‍ക്കു പൊതുവേയുള്ള പ്രതിപത്തികുറവിനെ ചൂണ്ടിക്കാട്ടി സുഹൃത്തും അധ്യാപകനുമായ ഡെറില്‍ ജോണ്‍സന്‍ ഒരു സംഭാഷണമദ്ധ്യേ പറഞ്ഞകാര്യം എനിക്കപ്പോള്‍ ഓര്‍മ്മവന്നു. കറുത്തവന്റെ പോരാട്ടങ്ങള്‍ അവരുടെ പ്രതിരോധമാണെങ്കിലും, അതു കുടിയേറ്റക്കാര്‍ക്കും കൂടി ഗുണകരമാകുന്ന മുന്നേറ്റമാണ്. അവരുടെ പ്രതിക്ഷേധമാണ് കുടിയേറ്റക്കാരെന്റെയും പ്രതിരോധത്തിന്‍റെ കോട്ട. കറുത്ത വര്‍ഗ്ഗക്കാര്‍ നടത്തിയ ‘സിവില്‍ റൈറ്റ് പ്രക്ഷോഭത്തിന്റെ’ ഫലമായാണ് ഇന്ത്യാക്കാര്‍ അടക്കമുള്ളവര്‍ക്കു അമേരിക്കന്‍ സ്വപ്നങ്ങളിലേക്ക് കുടിയേറുന്നതിനുള്ള നിരോധനം നീക്കം ചെയ്യപ്പെട്ടതെന്നെ ചരിത്രപരമായ വസ്തുത അദ്ദേഹം ഓര്‍മ്മിപ്പിക്കുകയായിരുന്നു.
പ്രകടനക്കാര്‍ മറ്റൊരു തെരുവിലേക്കു നടന്നുമറഞ്ഞു. ലില്ലിയോണ ജോലി ചെയ്യുന്ന കമ്പനി അല്പം അകലെയായി കാണാം. സ്വന്തം നാട്ടിലെ ജീവിതം വല്ലാതെ ദുസഹമായപ്പോള്‍ കഷ്ട്ടപ്പാടില്‍ നിന്നും കരകയറാനായി നാടും വീടും ഉപേക്ഷിച്ചു മെക്സിക്കോയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയതാണ് ലില്ലിയോണ. കാട്ടിലൂടെയും മരുഭൂമിയിലൂടെയും മലകളിലൂടെയുമായി കാല്‍നടയായി യാത്രചെയ്തു അമേരിക്കയിലേക്ക് ഒളിച്ചുകടന്ന സംഘത്തില്‍ ഒരാളായാണ് അവളും അതിര്‍ത്തി മുറിച്ചു കടന്നത്. വഴിയില്‍ അവളെ കാത്തിരുന്ന ദുരിതങ്ങള്‍ അനേകമായിരുന്നു. കൂര്‍ത്തകൊമ്പുള്ള കലമാനുകളായും, ചെന്നായക്കളായും, ഉഗ്രവിഷമുള്ള പാമ്പുകളായും അവ ഇടയിക്കിടെ പ്രത്യക്ഷപ്പെട്ടു. വഴിയില്‍ അവള്‍ കവര്‍ച്ചയ്ക്കും ദേഹോപദ്രവത്തിനും ഇരയായി. ഇതൊന്നു കൂടാതെ റഡാറുകളും ക്യാമറകണ്ണുകളുമായി കാത്തിരിക്കുന്ന അമേരിക്കന്‍ ബോര്‍ഡര്‍ പട്രോള്‍ സേനയുടെ കണ്ണും വെട്ടിച്ചു വേണം അതിര്‍ത്തി കടക്കാന്‍. അമേരിക്കയെന്ന സ്വപ്നഭൂമിയിലും അവളെ കാത്തിരിക്കുന്നത് നിര്‍ഭാഗ്യങ്ങളുടെ മരുഭൂമിയും കഷ്ട്ടതകളുടെ ദുര്‍ഘടമായ മലനിരകളുമായിരിക്കുമെന്നു, ആഴ്ചകള്‍ നീണ്ട യാത്രക്കിടയില്‍ ഒരിക്കല്‍ പോലും അവള്‍ കരുതിയിരുന്നില്ല.
കാര്യമായ വിദ്യാഭ്യാസമോ, ഇംഗ്ലീഷ് പരിജ്ഞാനമോ, രേഖകളോ ഇല്ലാത്ത അവളെപ്പോലുള്ള ഭാഗ്യാന്വോഷികള്‍ക്ക് അഭയസ്ഥാനമായി മാറുന്നത് അതിര്‍ത്തി പട്ടണങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാംസസംസ്കരണ ഫാക്ടറികളാണ്. എളുപ്പത്തില്‍ ജോലി ലഭിക്കുന്ന ഒരിടം എന്ന നിലയില്‍ അവളും അങ്ങിനെയുള്ള ഒരിടത്തുതന്നെ ചെന്നു പറ്റി. വാടക കുറഞ്ഞ ഒരു പഴയ അപ്പാര്‍ട്ട്മെന്റില്‍ കൂടെയെത്തിയ മറ്റുള്ളവര്‍ക്കൊപ്പം മുറി പങ്കിട്ടുകൊണ്ട് അമേരിക്ക എന്ന സ്വപ്നഭൂമിയിലെ ജീവിതം അവളും തുടങ്ങി വച്ചു.
പഴയ ഒരു ഷെവര്‍ലറ്റ് വലിയ ശബ്ദം ഉണ്ടാക്കികൊണ്ട് പാര്‍ക്കിംഗ് ലോട്ടില്‍ വന്നുനിന്നു.
“ഹലോ സെന്യോര്‍”*
അങ്ങിങ്ങ് പെയിന്റിളകി തുരുമ്പ് കയറിയ വാതില്‍ വലിച്ചടച്ചുകൊണ്ട് ലില്ലിയോണ എന്നെ നോക്കി അഭിവാദനം ചെയ്തു നടന്നടുത്തു. എന്‍റെ കയ്യിലെ കാപ്പി കണ്ടപ്പോള്‍ ഒരു കാപ്പി വാങ്ങി വരാം എന്ന് പറഞ്ഞവള്‍ റെസ്റ്റ്റന്റിലേക്ക് കയറിപ്പോയി.
ഒരിക്കല്‍ ഞാനും അവള്‍ ജോലിചെയ്തിരുന്ന കമ്പനിയില്‍ പോയിരുന്നു. അന്നവിടെവച്ച് യാദൃശ്ചികമായിട്ടാണ് അവളെ പരിചയപ്പെട്ടത്. ജോലി നഷ്ട്ടപ്പെട്ടതിനെ തുടര്‍ന്ന് മറ്റൊരു ജോലിക്കായി അലയുന്ന സമയമായിരുന്നത്. പരിചയക്കാരിലാരോ പറഞ്ഞു ചിക്കന്‍ ഫാക്ടറികളില്‍ പോയാല്‍ എളുപ്പത്തില്‍ ജോലി ലഭിക്കുമെന്ന്. പിന്നെ ഒന്നും ആലോചിച്ചില്ല നേരെ കമ്പനിയില്‍ ചെന്നു ജോലിക്കുള്ള അപേക്ഷ പൂരിപ്പിച്ചുകൊടുത്തു. അവിടെയിരുന്ന എച്ച്. ആര്‍ ഓഫീസര്‍ ജോലിക്കുള്ള എന്‍റെ അപേക്ഷ വായിച്ചു നോക്കി. ഏതാനും നിമിഷം എന്‍റെ മുഖത്തേയ്ക്കു തന്നെ ഉറ്റു നോക്കിയ ശേഷം ചോദിച്ചു.
“മി. ജോ, ഡു യു തിങ്ക്, യു കാന്‍ ഡു ദിസ് ജോബ് ?”
“യെസ്, മിസ്. സ്റ്റോക്ക് ”
എങ്ങിനെയും ഒരു ജോലി കിട്ടാനുള്ള ത്വരയില്‍ ചാടിക്കേറി ഞാന്‍ മറുപടി പറഞ്ഞു. മേശവലിപ്പില്‍ നിന്നും തലയില്‍ വയ്ക്കാനുള്ള ഒരു ഹെയര്‍ നെറ്റെടുത്തു എനിക്ക് നേരെ നീട്ടികൊണ്ട് മിസ്. സ്റ്റോക്ക് പറഞ്ഞു
“ ഓക്കെ.. കം വിത്ത് മീ ”
മിസ്. സ്റ്റോക്കിന്‍റെ കൂടെ ഫാക്ടറിയുടെ അകത്തു കയറി ചെന്ന ഞാന്‍ ചുറ്റും ഒന്നു കണ്ണോടിച്ചു നോക്കി. മുകളില്‍ തൂക്കിയിട്ടിരിക്കുന്ന കമ്പി കൊളുത്തുകളിലൂടെ തലകീഴായി തൂക്കിയിട്ട കോഴികളുടെ നീണ്ടനിര നീങ്ങിക്കൊണ്ടിരിക്കുന്നു. കീഴ്മേല്‍മറിഞ്ഞ ലോകകാഴ്ചകളിലൂടെ നിശബ്ദരായി മരണത്തിലേക്കവര്‍ യാത്രചെയ്യുകയാണ്. കൊല്ലാന്‍ പിടിക്കുബോഴുള്ള ചിറകടിയോ ബഹളമോ ഒന്നുമില്ലാതെയുള്ള ശാന്തമൂകമായ യാത്ര. കൂട്ടില്‍ നിന്നും എടുത്തു കമ്പികൊളുത്തില്‍ തലകീഴായി തൂക്കുന്നതിനൊപ്പം നെഞ്ചില്‍ കിട്ടുന്ന അമര്‍ത്തിയുള്ള ഒരു തലോടല്‍ തങ്ങളോടുള്ള സ്നേഹപ്രകടനമെന്നു കരുതിയവര്‍ ശാന്തരായതാണ്. വെളിച്ചം അവരെ അസ്വസ്തരാക്കാതിരിക്കാന്‍ അവരുടെ യാത്രയുടെ വഴിയില്‍ നിന്നും വെളിച്ചത്തെ എടുത്തുമാറ്റി; പകരം അവിടെ ഇരുട്ടിനെ കുത്തി നിറച്ചിരിക്കുന്നു. അറുപതു സെക്കണ്ടില്‍ അധികം നീണ്ടുനില്‍ക്കാത്ത ആ അന്ത്യയാത്ര ‘സ്റ്റണ്ണിംങ്ങ് കാബിനെറ്റ് (stunning cabinet)’ എന്ന അറയില്‍ എത്തിചേരുന്നതോടെ നേരിയ വൈദ്യുതി പ്രവാഹത്താല്‍ അവരുടെ പ്രജ്ഞയെ ഉറക്കികിടത്തും. കൊല്ലപ്പെടുമ്പോള്‍ ഇര വേദന അറിയാതിരിക്കാനുള്ള കൊലയാളിയുടെ ഒരു ദയാവായ്പ് !. പിന്നെ മൂര്‍ച്ചയേറിയ കൊലയാളി ബ്ലേഡുകള്‍ മുരള്‍ച്ചയോടെ അതിവേഗം കറങ്ങുന്ന കൊലമുറിയിലേക്ക്. അറ്റുവീഴുന്ന കഴുത്തിനൊപ്പം കൊലമുറിയില്‍ ചിതറിത്തെറിക്കുന്ന ചുടുചോരതുള്ളികള്‍ ഒരോവുചാല്‍ വഴി പുറത്തുളള പ്രധാനചാലിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്ന കാഴ്ച മനംപിരട്ടല്‍ ഉളവാക്കി. കൊലമുറിയുടെ പുറത്തായി രക്തത്തില്‍ കുളിച്ച്, പ്ലാസ്റ്റിക് ഉടുപ്പില്‍ ആസകലം ശരീരം പൊതിഞ്ഞുകെട്ടി, കയ്യില്‍ മൂര്‍ച്ചയേറിയ കത്തിയുമായി ഒരാള്‍ നില്‍പ്പുണ്ട്. ‘സ്റ്റാന്‍ഡ് ബൈ കില്ലര്‍’, അതാണയാളുടെ ഓമനപ്പേര്. കൊലമുറിയില്‍ നിന്നും പുറത്തുവരുന്ന പക്ഷികളില്‍ ഏതെങ്കിലും ഒന്നിന്‍റെ തല അറ്റുപോയിട്ടില്ലെങ്കില്‍ ആ കര്‍മ്മം നിര്‍വഹിക്കാനുള്ള ദൌത്യമാണ് അയാളുടേത്. പിന്നീടു തലയില്ലാത്ത, ചോരയിറ്റുന്ന കഴുത്തുമായുള്ള അവരുടെ തലകീഴായ യാത്ര അടുത്ത ഘട്ടത്തിലേക്ക്. ഇത്രയും ആയപ്പോഴേക്കും എനിക്ക് മനം പിരട്ടല്‍ അധികരിച്ചു, വായില്‍ പിത്തരസം തികട്ടിവന്നു. പുറത്തേയ്ക്കുള്ള വാതിലിനരികില്‍ എന്‍റെ വരവും പ്രതീക്ഷിച്ചുകൊണ്ട് മിസ്. സ്റ്റോക്ക് നില്‍ക്കുന്നുണ്ട്. വെള്ളവും ചോരയും കൊഴുപ്പും നിറഞ്ഞു തെന്നിത്തെറിച്ചു കിടക്കുന്ന തറയിലൂടെ സൂക്ഷിച്ചു നടന്നു പുറത്തിറങ്ങി. തന്‍റെ നിഗമനം തെറ്റിയില്ല എന്ന സംതൃപ്തിയില്‍ മിസ്. സ്റ്റോക്ക് ഒരു ചെറു ചിരിയോടെ പുറത്തേക്കുള്ള വാതില്‍ എനിക്കായി തുറന്നു തന്നു.
വെളിയിലിറങ്ങി. പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ കാര്‍ നിര്‍ത്തിയിട്ടതിനരികില്‍ ചെന്നുനിന്നു. അപ്പാര്‍ട്ടുമെന്‍റ് വാടക, വീട്ടു ചെലവുകള്‍ ഇവയെല്ലാം ഓര്‍ത്തപ്പോള്‍ നിരാശനിറഞ്ഞ മനസ്സോടെ ഒരു സിഗരറ്റെടുത്തു ചുണ്ടില്‍ വച്ചു തീ കൊളുത്തി. എന്‍റെ ആധികളും പുക ചുരുളിനോപ്പം എന്‍റെ തലയെ വിലയം ചെയ്തു.
“ഹോള*, സെന്യോര്‍”
ഒരു സ്ത്രീ സ്പാനിഷില്‍ അഭിവാദനം ചെയ്തുകൊണ്ട് എന്‍റെ അടുക്കലേക്കു നടന്നു വരുന്നതു കണ്ടു.
“ഹലോ” ഞാന്‍ തിരിച്ചും അഭിവാദനം ചെയ്തു
“പ്യൂയൊദോ കോണ്‍സീഗുയിര്‍ ഉന്‍ സിഗറില്ലോ”
അവര്‍ പറഞ്ഞ സ്പാനിഷ് എനിക്കപ്പോള്‍ മനസ്സിലായില്ലെങ്കിലും. എന്‍റെ കയ്യിലിരിക്കുന്ന സിഗരറ്റിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞതിനാല്‍ അവര്‍ ചോദിച്ചത് സിഗരറ്റാണെന്ന് ഞാന്‍ ഊഹിച്ചു.
“യു, നീഡ് എ സിഗരറ്റ് ?”
“സീ”*
ഞാന്‍ ഒരു സിഗരറ്റു അവര്‍ക്കു നേരെ നീട്ടി. പോക്കറ്റില്‍ നിന്നും ഒരു ലൈറ്റര്‍ എടുത്തു തിടുക്കത്തില്‍ സിഗരറ്റു കത്തിച്ചു. ഒരു കവിള്‍ പുകയെടുത്ത് പുറത്തേക്ക് വിട്ടുകൊണ്ട് എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു
“ഗ്രാസിസ്”
പിന്നെ അവര്‍ ചോദിച്ചു “എറെസ് എസ്പാനിയോള്‍ ?”*
“നോ, മേം”
ഞാന്‍ സ്പാനിഷ് അറിയുന്ന ആളല്ലെന്ന് പറഞ്ഞതോടെ അവള്‍ക്കറിയാവുന്ന ഇംഗ്ലീഷിലായി പിന്നീടുള്ള വര്‍ത്തമാനങ്ങള്‍. കാണാന്‍ സുന്ദരിയെങ്കിലും കോഴിച്ചോരയുടെയും മാംസത്തിന്റെയും ചൂര് കലര്‍ന്ന അവളുടെ വിയര്‍പ്പുമണം കഠിനമായിരുന്നു. യാത്ര പറയാന്‍ നേരം എനിക്കുള്ള മുന്നറിയിപ്പു പോലെ കമ്പനിക്ക് നേരെ വിരല്‍ ചൂണ്ടി അവള്‍ പറഞ്ഞു
“ദിസ് കമ്പനി..., നോട്ട് ഗുഡ് ”
ഒരു കപ്പു കാപ്പിയുമായി ലില്ലിയോണ തിരിച്ചെത്തി. പിക്നിക്ക് ടേബിളിന്റെ ഒരു കോണില്‍ സാമൂഹിക അകലം പാലിച്ചുകൊണ്ടുതന്നെ അവളിരുന്നു.
“എങ്ങിനെ ഉണ്ടായിരുന്നു ഇന്നത്തെ ജോലി ?”
മറുപടി പറയും മുന്‍പായി രണ്ടിറക്ക് ചൂട് കാപ്പി അവള്‍ ആര്‍ത്തിയോടെ കുടിച്ചു. കാപ്പിക്കപ്പു മേശമേല്‍ വച്ച് മാസ്ക് നേരെ ഇട്ടുകൊണ്ട് വിയര്‍പ്പില്‍ നനഞ്ഞുകുതിര്‍ന്ന അവളുടെ സ്വെറ്റ് പാന്റസിലേക്ക് നോക്കി. പിന്നെ മുഖമുയര്‍ത്തി ചിരിച്ചു കൊണ്ട് പറഞ്ഞു
“ ഇന്നും പാന്റ്സില്‍ മൂത്രമൊഴിച്ചു പോയി ”
അതും പറഞ്ഞവള്‍ പൊട്ടിച്ചിരിച്ചു. എനിക്കു ചിരിക്കാന്‍ തോന്നിയില്ല. അവള്‍ ചിരിച്ചത് അവളുടെ ദൈന്യതയുടെ മുഖത്തു നോക്കിയായിരുന്നു, പരിഷ്കൃതരെന്നു കരുതുന്ന സകലമാന ലോകര്‍ക്കും നേരെ നോക്കിയുള്ള പരിഹാസമായിരുന്നു അവളുടെ ചിരി. ഞാന്‍ അവളെ നോക്കാനാവാതെ തെരുവിലേക്ക് കണ്ണുകളയച്ചു. തെരുവോരത്തെ ചില്ലുജാലകങ്ങളിലിരുന്നു അനേകം സൂര്യന്മാര്‍ കോപത്തോടെ ജ്വലിച്ചു.
ലില്ലിയോണയ്ക്കന്നു പതിവിലും കൂടുതല്‍ ജോലി ഭാരമായിരുന്നു. ഏതാനും പേര്‍ സുഖമില്ലാത്തതിനാല്‍ ജോലിക്ക് വന്നിരുന്നില്ല (കൊവിഡ് ബാധിച്ചതെന്നാണ് അവള്‍ കരുതുന്നത്). ഒരു മിനുട്ടില്‍ നൂറ്റി നാല്‍പ്പതു എന്ന ക്രമത്തില്‍ കണ്‍വയര്‍ ബെല്‍റ്റിലൂടെ കടന്നു വരുന്ന ചിക്കന്റെ ഇടതു ചിറകു ഇടതടവില്ലാതെ മുറിച്ചുമാറ്റുക എന്നതായിരുന്നു ലില്ലിയോണയുടെ അന്നത്തെ ജോലി. എതിര്‍ ഭാഗത്ത് നില്‍ക്കുന്ന ജോലിക്കാരി വലതു ചിറകും അറിഞ്ഞു വീഴ്ത്തും. അടുത്ത സെക്ഷനില്‍ ചെല്ലുമ്പോള്‍ കാലുകളും നീക്കം ചെയ്യും പിന്നെ മറ്റു ഭാഗങ്ങളും അങ്ങിനെ ഓരോ ഭാഗവും വെവ്വേറെയായി പാക്കിംഗ് ഏരിയയില്‍ എത്തും. മുഴുവനും യന്ത്രവല്‍ക്കരിക്കാത്ത ഫാക്ടറി ആയതുകൊണ്ട് ഇതെല്ലാം ചെയ്യുന്നത് തൊഴിലാളികള്‍ തന്നെയാണ്.
ജോലിക്കിടയില്‍ അവള്‍ക്കു വല്ലാതെ മൂത്രമൊഴിക്കാന്‍ മുട്ടുന്നുണ്ടായിരുന്നു. യന്ത്രങ്ങള്‍ നിലയ്ക്കാതെ അവിടെനിന്നും മാറാന്‍ പറ്റില്ല. ബാത്ത്‌റൂമില്‍ പോകാന്‍ തോന്നിയാല്‍ അവിടെ നില്‍ക്കുന്ന സൂപ്പര്‍വൈസറെ വിരലുയര്‍ത്തി അടയാളം കാണിക്കണം. ഒരു തൊഴിലാളി അവിടെ പകരക്കാരനായി കാണും അയാള്‍ വന്നു പ്രൊഡക്ഷന്‍ ലൈനിലെ സ്ഥാനം ഏറ്റെടുത്താല്‍ മാത്രമേ അവിടെനിന്നും മാറാന്‍ കഴിയൂ. ജോലിക്കാര്‍ കുറവുള്ളതോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും തിരക്കുള്ള ദിവസങ്ങളിലോ അങ്ങിനെ പകരക്കാര്‍ ആരെയും കാണാറില്ല. ഉച്ചഭക്ഷണ ഇടവേളയായ മുപ്പതു മിനുട്ടില്‍ നല്ലൊരുഭാഗവും ബാത്ത്‌റൂമിനു മുന്നിലെ നീണ്ട ക്യൂവില്‍ പോകും.
അവളുടെ മൂത്രശങ്ക അധികരിച്ചു. ലൈനില്‍ പകരം സ്ഥാനം ഏറ്റെടുക്കാന്‍ ആരെയും ഇതുവരെയും കണ്ടില്ല. അരമണിക്കൂറിലേറെ നേരമായി അടിവയര്‍ പുകയാന്‍ തുടങ്ങിയിട്ട്. നാല്‍പ്പതു ഡിഗ്രിയോളം എത്തുന്ന ചൂടില്‍, പ്ലാസ്റ്റിക് ഏപ്രണിന് അടിയില്‍ വസ്ത്രവും ദേഹവും എപ്പോഴും വിയര്‍പ്പില്‍ കുതിര്‍ന്നിരിക്കും. ഗത്യന്തരമില്ലാതെ വരുമ്പോള്‍ എല്ലാവരും ചെയ്യുമ്പോലെ തന്നെ അവളും അവളുടെ ദേഹത്തുതന്നെ മൂത്രമൊഴിച്ചു. അടിവസ്ത്രം കുതിര്‍ത്തി തുടകളിലൂടെ ഒഴുകിയിറങ്ങിയ ഇളംചൂട് സ്വെറ്റ് പാന്റസും, സോക്ക്സും നനച്ചിറങ്ങിയപ്പോള്‍ അടിവയറ്റില്‍ ആശ്വാസത്തിന്‍റെ തണുപ്പ് തോന്നി. മൂത്രശങ്ക ഭയന്ന് ചിലര്‍ ഡയപ്പര്‍ ധരിച്ചു വരും ചിലര്‍ വെള്ളംകുടി പാടെ ഒഴിവാക്കും. അടിക്കടി മൂത്രമൊഴിക്കാന്‍ തോന്നുന്ന ഗര്‍ഭിണികളാണ് ഏറെ കഷ്ട്ടപ്പെടുന്നത്.
“ സെന്യോര്‍ നിങ്ങള്‍ക്കറിയാമോ?, ഇനീപ്പോ എല്ലാരും നിക്കറില്‍ തന്നെ മുള്ളേണ്ടി വരും”.
അവള്‍ വീണ്ടും ചിരിച്ചു. ആ ചിരിയില്‍ തെളിഞ്ഞു നിന്നത് അവളുടെ നിവര്‍ത്തികേടിന്‍റെ വേദനയായിരുന്നു. പ്രൊഡക്ഷന്‍ ലൈന്‍ വേഗതകൂട്ടാന്‍ സര്‍ക്കാര്‍ അനുമതി നല്‍കികഴിഞ്ഞു. മിനുട്ടില്‍ 140നു പകരം 175 ആക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. അതിനെക്കുറിച്ചാണ് അവള്‍ സൂചിപ്പിച്ചത് .
“അപ്പോള്‍ ശമ്പളം കൂട്ടുമോ ?”
“ഇല്ല. ഇടയ്ക്കു ‘കൊവിഡ് അലവന്‍സായി’ ഒരു ഡോളര്‍ വീതം കൂട്ടിയിരുന്നു. ഒരുമാസം കഴിഞ്ഞപ്പോള്‍ അതു നിര്‍ത്തലാക്കി. പക്ഷെ മുതലാളി രണ്ടു മില്യന്‍ ഡോളര്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് സംഭാവന നല്‍കി. അപ്പോള്‍ ഞങ്ങള്‍ ആരാ, മൃഗങ്ങളോ?”
അവള്‍ ചോദ്യമെറിഞ്ഞിട്ടെന്റെ കണ്ണുകളിലേക്കു നോക്കി. ഞാന്‍ കാലിയായ കാപ്പിക്കപ്പ് കയ്യിലെടുത്തു കറക്കികൊണ്ട് അതിലേക്കു നോക്കിയിരുന്നു.
“ദേ നോക്കിയേ”
ഇടതടവില്ലാതെ ഒരേ ജോലി മാത്രം തുടര്‍ച്ചയായി ചെയ്യുന്നത് കൊണ്ട് കൈകള്‍ കട്ടുകഴയ്ക്കും, നീരുവയ്ക്കും. ഒടിഞ്ഞ ചിറകു പോലെ നീരുവച്ചു വീങ്ങിയ കൈ എന്‍റെ നേരെ അവള്‍ നീട്ടി കാണിച്ചു. ഇറച്ചിയിലും കണ്‍വെയര്‍ ബെല്‍റ്റിലും എപ്പോഴും തളിക്കുന്ന അണുനാശിനി ശ്വസിക്കുന്നതുമൂലം ചങ്കു നീറിക്കൊണ്ടിരിക്കും. കൂടുതല്‍ നേരം ശുചിമുറി ഉപയോഗിച്ചാല്‍ അതൊക്കെ ഓരോ ‘പോയിന്റായി’ കണക്കാക്കും, അതിന്‍റെ പേരില്‍ ശമ്പളവും കുറയ്ക്കും. പോയിന്റ് കൂടിവന്നാല്‍ ജോലിയില്‍ നിന്നു പറഞ്ഞും വിടും.
“ സെന്യോര്‍, ഞങ്ങള്‍ക്ക് പ്രതിക്ഷേധമുണ്ട് പക്ഷെ എല്ലാം ഉള്ളില്‍ ഒതുക്കും അല്ലാതെ ഞങ്ങളെന്തു ചെയ്യാന്‍ ?”
കുടിയേറ്റക്കാരാണ് തൊഴിലാളികളില്‍ ഏറെയും. അങ്ങിനെയുള്ളവരെ തിരഞ്ഞുപിടിച്ചാണ് കമ്പനി ജോലിക്ക് കയറ്റുന്നത്. കുറഞ്ഞ കൂലിക്ക് ഇത്രയും കഷ്ട്ടത നിറഞ്ഞ ജോലിചെയ്യാന്‍ വേറെ ആരെയും കിട്ടില്ല. കുറച്ചുപേര്‍ ഇവിടുത്തുകാരായ കറുത്ത വര്‍ഗ്ഗക്കാരുമുണ്ട്. തീരെ ദാരിദ്ര്യം നിറഞ്ഞ പശ്ചാത്തലത്തില്‍ നിന്നും വരുന്നവരാണവരും. ബാക്കിയെല്ലാം തന്നെ അഭയാര്‍ഥികളും രേഖകള്‍ ഇല്ലാത്ത ലാറ്റിന്‍ അമേരിക്കക്കാരുമാണ്. ജോലിക്കായി അവര്‍ നല്‍കുന്ന രേഖകള്‍ വ്യാജമാണെന്ന് കമ്പനിക്കറിയാം, ചിലപ്പോഴെങ്കിലും അതൊക്കെ കമ്പനി ജീവനക്കാര്‍ തന്നെയാണ് സംഘടിപ്പിച്ചു നല്‍കുന്നതും. ആരെങ്കിലും പ്രതിഷേധം കാണിക്കുകയോ, ആര്‍ക്കെങ്കിലും അപകടത്തില്‍ പരിക്കുപറ്റുകയോ ചെയ്താല്‍ അവരുടെ രേഖകള്‍ വ്യാജമാണെന്നു പറഞ്ഞുകൊണ്ട് അവരെ പിരിച്ചു വിടും. അതോടെ ബാക്കിയുള്ളവരും നിശബ്ദരാകും.
ലില്ലിയോണയുടെ ചുണ്ടുകള്‍ വിതുംബാനും വാക്കുകള്‍ ഇടറുവാനും തുടങ്ങി. മനസ്സിലെ വിങ്ങലുകള്‍, സ്വന്തം വിസര്‍ജ്യം സ്വശരീരത്തില്‍ ഏറ്റു വാങ്ങേണ്ടിവരുന്നതിന്റെ ആത്മനിന്ദ ഇവയെല്ലാം മറ്റൊരാളോട് പറയാനൊരു അവസരം കിട്ടിയപ്പോള്‍ അവള്‍ വല്ലാതെ നിയന്ത്രണംവിടാന്‍ തുടങ്ങി. കണ്ണുകള്‍ ചുവന്നു സജലങ്ങളായി. ഞങ്ങളുടെ സംഭാഷണം അല്പം കൂടി മുന്നോട്ടു പോയാല്‍ അവള്‍ പൊട്ടിക്കരഞ്ഞു പോകുമെന്ന് എനിക്കു തോന്നി.
ഞാന്‍ എഴുന്നേറ്റു പോയി രണ്ടു കാപ്പികള്‍ കൂടി വാങ്ങി വന്നു. നിശബ്ദരായി ഇരുന്നുകൊണ്ട് ഞങ്ങള്‍ കാപ്പികുടിച്ചു, ഒപ്പം ഓരോ സിഗരറ്റിനും തീ കൊളുത്തി. അല്‍പനേരത്തെ ഇടവേളയ്ക്കു ശേഷം അവള്‍ പതിയെ പറയാന്‍ തുടങ്ങി
“ സെന്യോര്‍, നിങ്ങള്‍ക്കറിയുമോ അവര്‍ മതില്‍പണി പൂര്‍ത്തിയാക്കാനൊന്നും പോകുന്നില്ല. അഥവാ പൂര്‍ത്തിയാക്കിയാലും ഞങ്ങളെപ്പോലെയുള്ളവര്‍ക്കു കടന്നു പോരാന്‍ പറ്റിയ വിടവുകള്‍ തീര്‍ച്ചയായും അവശേഷിപ്പിക്കും, കാരണം ഞങ്ങള്‍ അതിര്‍ത്തി കടന്നു ഇവിടെ വരേണ്ടത് ഞങ്ങളെക്കാള്‍ അവരുടെ ആവശ്യമാണ് ”
മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുന്നതിനു പിന്നിലെ രാഷ്ട്രീയം വളരെ ലളിതമായി അവള്‍ പറഞ്ഞു വച്ചു.
“സെന്യോര്‍, ഇത് അടിമത്വമാണ്. അവര്‍ക്കടിമകളെ വേണം. ഞങ്ങളിവിടെ അടിമകളാണ്. ‘ദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു’ എന്നവര്‍ ഫാക്ടറി കവാടത്തില്‍ എഴുതി വച്ചിട്ടുണ്ട്. പക്ഷെ ഈ മഹാമാരിയുടെ കാലത്തു ഞങ്ങളോടിങ്ങനെ ചെയ്യാമോ ?”
അവളുടെ കമ്പനിയില്‍ എത്രപേര്‍ വൈറസ് ബാധിച്ചു മരിച്ചു വീഴുന്നുണ്ടെന്നറിയില്ല. പലരും ഇപ്പോള്‍ ജോലിക്കു വരുന്നില്ല. ദിനംപ്രതി ആളുകള്‍ വരാതാകുന്നുണ്ട്. ജോലിക്ക് വരാതാകുന്ന ആളുകളെകുറിച്ചു കമ്പനി മൌനം പാലിക്കുകയാണ്. ലില്ലിയോണയുടെ സുഹൃത്തായിരുന്ന വയോധികന്‍ ‘ലീ’ പെട്ടെന്നൊരു ദിവസം മുതല്‍ ജോലിക്ക് വരാതായി.
“ ഇവിടെ എല്ലാം അതീവ രഹസ്യമാണ്. ഞാന്‍ എന്‍റെ ജോലിക്ക് വരുന്നു അതുകഴിഞ്ഞ് തിരികെ പോരുന്നു. മറ്റൊന്നും എനിക്കറിയില്ല. കഴിഞ്ഞ ദിവസം ലീ യുടെ മകന്‍ ‘സൂ’ വിളിച്ചു പറഞ്ഞു ലീ കൊവിഡ് ബാധിച്ചു മരിച്ചുവെന്നകാര്യം. മിസിസ് ലീ ഇപ്പോള്‍ വെന്റിലേറ്ററിലാണ്.”
ലീ യെക്കുറിച്ച് പറഞ്ഞപ്പോള്‍ ലില്ലിയോണയുടെ കണ്ണുകള്‍ നിറഞ്ഞു. മരിച്ചു വീഴുന്ന തൊഴിലാളികളെകുറിച്ചു മാനേജുമെന്റ് മൌനത്തിലാണ്. ഇത്രയുംകാലം തങ്ങള്‍ക്കായി പണിചെയ്ത തൊഴിലാളിയുടെ അനുസ്മരണയ്ക്കായി ഒരു ചിത്രംപോലും കമ്പനിയില്‍ പ്രദര്‍ശിപ്പിച്ചില്ല. അവരുടെ കുടുംബത്തിനു വേണ്ടി ഒന്നും ചെയ്തുമില്ല കാരണം അങ്ങിനെ ചെയ്താല്‍ മരണപ്പെട്ടു പോകുന്നവരുടെ കണക്കുകള്‍ പുറത്ത് വരുമെന്ന ഭയമാണവര്‍ക്ക്.
“സെന്യോര്‍, നിങ്ങള്‍ വിചാരിക്കുന്നുണ്ടോ ഈ നരകത്തില്‍ മരിച്ചുവീഴുന്ന തൊഴിലാളികളെക്കുറിച്ച് മുതലാളിമാര്‍ക്കെന്തെങ്കിലും അനുകമ്പയുണ്ടെന്നു?”
“എങ്കില്‍ പിന്നെ നിനക്കീ നശിച്ച ജോലിക്ക് പോകണ്ടാന്നു വച്ചുകൂടെ?”
“ സെന്യോര്‍, എനിക്ക് വേറെന്തു ചെയ്യാന്‍ പറ്റും. മൂന്ന് കുഞ്ഞുങ്ങള്‍ വീട്ടിലുണ്ട് ”
രോഗം പൊട്ടിപുറപെട്ടപ്പോള്‍ ആദ്യം ഫാക്ടറി അടച്ചു പൂട്ടണമെന്ന് സര്‍ക്കാര്‍ നിശ്ചയിച്ചു. അങ്ങിനെ വന്നാല്‍ ജോലി ഇല്ലാതാകുന്നവര്‍ക്കുള്ള ആനുകുല്യം വാങ്ങി വീട്ടില്‍ അടച്ചിരിക്കാന്‍ പറ്റുമായിരുന്നു. അപ്പോള്‍ ഭക്ഷണ വിതരണശൃംഖല താറുമാറാകും, ജനങ്ങള്‍ ഭക്ഷണം കിട്ടാതെ നരകിക്കുമെന്നു പറഞ്ഞു കമ്പനി മുതലാളിമാര്‍ രാജ്യമൊട്ടാകെ പത്രപരസ്യം നല്‍കി അതോടെ സര്‍ക്കാര്‍ മനസ് മാറ്റി. മാംസസംസ്കരണ കേന്ദ്രങ്ങള്‍ അത്യാവശ്യ സര്‍വീസാക്കിക്കൊണ്ട് പ്രസിഡണ്ട് ഉത്തരവിറക്കി. അതോടെ തൊഴിലാളികളുടെ മുന്‍പില്‍ രണ്ട് ചോദ്യമായി. മരണമോ പട്ടിണിയോ? ജോലിക്ക് പോയില്ലെങ്കില്‍ ജോലി നഷ്ട്ടപ്പെടും, ജോലി മനപൂര്‍വം നഷ്ട്ടപ്പെടുത്തിയാല്‍ തൊഴില്‍ നഷ്ട്ടമായതിനുള്ള ആനുകുല്യവും ലഭിക്കില്ല. പട്ടിണിയിലും ഭേദം മരണമെന്ന നിലയില്‍ അവര്‍ ജോലി തിരഞ്ഞെടുത്തു.
“കൂടുതല്‍ ചിക്കന്‍ ഉണ്ടാക്കുമ്പോള്‍ നമ്മള്‍ കൂടുതല്‍ നല്ല രാജ്യമാകുമെന്നു പ്രസിഡന്റ് പറഞ്ഞത് കേട്ടില്ലായിരുന്നോ?”
സങ്കടത്തിലും ലില്ലിയോണ നിന്ദാഗര്‍ഭമായി ചിറികോട്ടി ചിരിച്ചുകൊണ്ട് ചോദിച്ചു.
കമ്പനി ഉടമകള്‍ പറഞ്ഞത് മുഴുവന്‍ കള്ളമായിരുന്നുവെന്നു കണക്കുകള്‍ നിരത്തി പത്രങ്ങള്‍ എഴുതി. കമ്പനികള്‍ മാംസവിപണിയിലെ അവസരം മുതലാക്കി തൊഴിലാളികളെക്കൊണ്ട് കൂടുതല്‍ ജോലി ചെയ്യിക്കുകയാണ്. ഭക്ഷ്യക്ഷാമം ഉണ്ടാകുമെന്നു പ്രചരിപ്പിച്ചവരിപ്പോള്‍ പോയ വര്‍ഷത്തെക്കാള്‍ കൂടുതല്‍ മാംസം കയറ്റുമതി ചെയ്തുകഴിഞ്ഞു. കൂടുതല്‍ വേഗത്തില്‍ ചലിക്കുന്ന കണ്‍വെയര്‍ ബെല്‍റ്റിനിരുപുറവും നിന്നുകൊണ്ട് ലാഭക്കൊതിയുടെ ചാവേറ്റു സൈനികരായി തൊഴിലാളികള്‍ കൂടുതല്‍ ജോലിചെയ്യുന്നു. കൂടുതല്‍ ആളുകള്‍, തോളോട് തോള്‍ ചേര്‍ന്നെന്നപോലെ തൊട്ടടുത്ത് നിന്നു ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാവുന്നു. അവര്‍ക്കറിയാം ഈ തൊഴിലാളികള്‍ ജോലി ഉപേക്ഷിച്ചു പോകില്ലാന്നു പോയാല്‍ പകരം ജോലികളിപ്പോള്‍ കിട്ടാനില്ലാന്നും.
“ഞങ്ങള്‍ക്കറിയാം ഞങ്ങളില്‍ പലരും രോഗബാധിതര്‍ ആകുന്നുണ്ടെന്നകാര്യം. പക്ഷെ സ്വകാര്യത എന്ന നശിച്ച നിയമമാണ് ഞങ്ങളെ കൊല്ലാനുള്ള അവരുടെ ആയുധം”
ലില്ലിയോണയുടെ മറ്റൊരു സുഹൃത്ത്, അവള്‍ ഗ്വാട്ടിമാലയില്‍ നിന്നുള്ള കുടിയേറ്റക്കാരിയാണ്. ജോലി ചെയ്യുന്നതിനിടയില്‍ സുഖമില്ലാന്നു പറഞ്ഞപ്പോള്‍ സൂപ്പര്‍വൈസര്‍ അവളെ കമ്പനി നഴ്സിനടുത്തേക്ക് അയച്ചു. നഴ്സാകട്ടെ കുഴപ്പമൊന്നുമില്ലാന്നു പറഞ്ഞവളെ അപ്പോള്‍ തന്നെ ജോലിചെയ്യാന്‍ തിരിച്ചയച്ചു. അടുത്ത ദിവസം മുതല്‍ അവള്‍ ജോലിക്ക് വന്നില്ല. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അവള്‍ വെന്റിലെറ്ററിലാണെന്നറിഞ്ഞു. അവള്‍ ലില്ലിയോണയുടെ തൊട്ടടുത്തനിന്നായിരുന്നു എല്ലാദിവസവും ജോലി ചെയ്തിരുന്നത്.
“നശിച്ചു പോകട്ടെ ആ കൊടിച്ചിപ്പട്ടി. അവള്‍ ഞങ്ങളെ കൊല്ലാന്‍ കൂട്ട് നില്‍ക്കുകയാണ്. ഇങ്ങനെയാണോ ഒരു നഴ്സ് ചെയ്യേണ്ടത്? ” ലില്ലിയോണ ഷുഭിതയായി.
മറ്റൊരാള്‍ക്ക് രോഗം വന്നപ്പോള്‍ വീട്ടിലെ മറ്റുള്ളവര്‍ക്ക് പകരാതിരിക്കാന്‍ ജാലകം പോലുമില്ലാത്ത ഒരു കുളിമുറിക്കുള്ളിലാണ് രണ്ടാഴ്ച കഴിച്ചു കൂട്ടിയത്. കമ്പനി രണ്ടാഴ്ചത്തെ ഭാഗികമായ വേതനം നല്‍കി. ആരോഗ്യം വീണ്ടെടുക്കാന്‍ വേണ്ടി വന്ന ബാക്കി ഒരു മാസത്തേക്ക് ഒന്നും ലഭിച്ചില്ല.
“സെന്യോര്‍, ഇവിടം ഒരു ചിക്കന്‍ റിപ്പബ്ലിക്കാണ്. ഇവിടുത്തെ ഭരണം ചിക്കന്‍ കമ്പനി മുതലാളിമാര്‍ നടത്തുന്നു. ഞങ്ങളുടെ മരണം ആര്‍ക്കും ഒരു വിഷയമല്ല. ഞങ്ങള്‍ അവരുടെ തീന്‍ മേശയില്‍ ചിക്കന്‍ എത്തിക്കാനുള്ള യന്ത്രങ്ങള്‍ മാത്രമാണ് ”
ലില്ലിയോണ വീണ്ടും ചിരിക്കാന്‍ തുടങ്ങി. ആ ചിരി കണ്ണുനീര്‍ തടയാനുള്ള സൂത്രമാണെന്ന് അവളുടെ കണ്ണുകള്‍ പറഞ്ഞു.
“കോഴിയെയും മൃഗങ്ങളെയും കൊല്ലുന്നതിനു മുന്‍പായി വേദന അറിയാതിരിക്കാന്‍ ‘സ്റ്റണ്ണിംങ്ങ്’ നടത്തണമെന്നു നിയമമുണ്ട്. ഞങ്ങളുടെ വേദന അകറ്റാന്‍ ആരും ഒന്നും ചെയുന്നില്ല. ഞങ്ങള്‍ മൃഗങ്ങളെക്കാള്‍ താഴെയാണോ സെന്യോര്‍ ?”
ഇരുള്‍ വീഴാന്‍ തുടങ്ങി. പോകാനായി അവള്‍ തിരക്ക് കൂട്ടി. ചെന്നിട്ടു വേണം മക്കള്‍ക്കായി അത്താഴം ഒരുക്കാന്‍. അവള്‍ കാറിനടുത്തേയ്ക്ക് നടക്കാന്‍ തുടങ്ങി.
“സെന്യോര്‍ നിങ്ങള്‍ ഇതെല്ലാം പത്രത്തില്‍ എഴുതുമോ ? എങ്കില്‍ എന്‍റെ മുഴുവന്‍ പേരു വയ്കരുതെ, ഇപ്പോള്‍ വേറെ ഒരു പണിയും കിട്ടാന്‍ സാധ്യതയുമില്ല. പിന്നെ സെന്യോര്‍, ഇന്നു ഞങ്ങള്‍ക്ക് ബോണസ് കിട്ടി അതുവാങ്ങാന്‍ ക്യൂ നിന്നതുകൊണ്ടാണ് വരാന്‍ വൈകിയത് ”
“അപ്പോള്‍ ഇന്നു കോളടിച്ചല്ലോ എത്ര ഡോളര്‍ കിട്ടി ?”
“ നശിച്ചു പോകട്ടെ അവമ്മാര്‍. എന്താ കിട്ടിയതെന്ന് അറിയാമോ സെന്യോര്‍, രണ്ടു കോഴിയും ഒരു സഞ്ചി ഉരുളകിഴങ്ങും. കഴിഞ്ഞ പത്തു വര്‍ഷമായി ഇതാണ് എനിക്ക് കിട്ടുന്ന ബോണസ്. അതും ആണ്ടില്‍ ഒരിക്കല്‍ മാത്രം. നാശം പിടിച്ചവന്മാര്‍ നരകത്തില്‍ പോകട്ടെ”
ലോകത്തെ മുഴുവന്‍ പ്രാകികൊണ്ട് രോക്ഷത്തോടെ അവള്‍ തിരിച്ചുപോയി. അത്രയും നേരം കൂടെയുണ്ടായിരുന്ന എന്നോട് യാത്രപോലും അവള്‍ പറഞ്ഞില്ല. അവളുടെ കാര്‍ കണ്ണില്‍ നിന്നും മറയുന്നതുവരെ ഞാന്‍ നോക്കി നിന്നും. തിരികെ പോരാനായി കാറില്‍ കയറവേ എന്‍റെ കണ്ണുകള്‍ നൈജീരിയക്കാരന്റെ കടയിലേക്ക് നീണ്ടുചെന്നു. എല്‍. ഇ. ഡി ബള്‍ബിന്റെ പ്രഭയില്‍ അയാളുടെ കടയുടെ പേരായ ‘ചിക്കന്‍ റിപ്പബ്ലിക്കി’ലെ ചുവന്ന അക്ഷരങ്ങള്‍ക്കിപ്പോള്‍ കൊഴുത്ത ചോരയുടെ നിറമാണ്.
തിരിച്ചു വീട്ടിലേക്കു ഡ്രൈവ് ചെയ്യുമ്പോള്‍,
“ ഈ മഹാമാരിയുടെ കാലത്തു ഞങ്ങളോടിങ്ങനെ ചെയ്യാമോ ?”
എന്നുള്ള ലില്ലിയോണയുടെ ചോദ്യം എന്നെ കുത്തിനോവിക്കാന്‍ തുടങ്ങി. പാവം ലില്ലിയോണ, ജീവിതമെന്നാല്‍ കഷ്ട്ടപ്പാടുകള്‍ മാത്രമാണവള്‍ക്ക് അത് മെക്സിക്കോയിലായാലും അമേരിക്കയിലായാലും. ഭൂമിയില്‍ മനുഷ്യന്‍ വരച്ചുചേര്‍ത്ത അതിരുകള്‍ ഭേദിക്കാന്‍ കഴിഞ്ഞാലും അവര്‍ക്കിടയിലെ അദൃശ്യമായ അതിരുകള്‍ അഭേദ്യമായി അവശേഷിക്കുന്നു.
പ്രധാന തെരുവിനടുത്തുള്ള ചത്വരത്തില്‍ അപ്പോഴും പ്രതിക്ഷേധക്കാര്‍ ഉണ്ടായിരുന്നു. വൈറസ് പടരുമെന്നു പറഞ്ഞു പ്രതിക്ഷേധത്തിനു തടയിടാനുള്ള ശ്രമങ്ങള്‍ ഉണ്ടെങ്കിലും മഹാമാരിയിലും വലിയ ദുരന്തമാണ് ആത്മാഭിമാനം നഷ്ട്ടമാകുന്ന അവസ്ഥ എന്ന ബോധ്യമാണ് അവരെ ഇപ്പോഴും തെരുവില്‍ നിര്‍ത്തുന്നത്. അധികം വിദൂരത്തിലല്ലാത്ത അടിമത്വത്തിന്റെ അപമാനകരമായ ഓര്‍മ്മകള്‍ അവരെ ഇപ്പോഴും വ്രണിതരാക്കുന്നു, അടിമത്വത്തിന്റെ ഓര്‍മ്മകളുണര്‍ത്തുന്ന ആ ഓര്‍മ്മകള്‍ ബിംബങ്ങള്‍ ഭഞ്ജിക്കുവാന്‍ അവരെ പ്രേരിപ്പിക്കുന്നു.
‘ബ്ലാക്ക്സ് ലൈവ് മാറ്റര്‍’ എന്ന വാക്കുകള്‍ പ്രതിരോധത്തിന്‍റെ താളത്തില്‍ അവിടെങ്ങും അലയടിക്കുന്നുണ്ട്. അതുവഴി കടന്നു പോകുന്ന ചില കാറുകള്‍ വേഗതകുറയ്ക്കുകയും നീണ്ട ഹോണുകള്‍ താളാന്മകമായി മുഴക്കി പ്രതിക്ഷേധക്കാരോടുള്ള ഐക്യദാര്‍ഡ്യം വിളിച്ചു പറയുന്നുമുണ്ടായിരുന്നു. ചത്വരത്തെ കടന്നുപോകവേ എന്‍റെ കാലുകള്‍ അറിയാതെ ബ്രേക്കില്‍ അമര്‍ന്നു, വലതു കൈ ഹോണിലും.
**
1.ഹലോ അമിഗോ, കൊമോ പ്യൂയദോ ആയുദാര്‍ത്തെ –Hello friend How can I help you
2. ഹോള –hallo
3. സെന്യോര്‍ -sir
4. സീ –yes
5. ഗ്രാസിസ് –thank you
6. എറെസ് എസ്പാനിയോള്‍- Are you a Spanish Man ?