Image

നവതിയിലും നരയ്ക്കാത്ത വരകൾ (വിജയ്.സി.എച്ച്)

Published on 06 September, 2020
നവതിയിലും നരയ്ക്കാത്ത വരകൾ (വിജയ്.സി.എച്ച്)
മഹാമാരികളാൽ ഭൂഗോളം ചക്രശ്വാസം വലിച്ചപ്പോഴൊക്കെ ആവിഷ്കരിക്കപ്പെട്ടത് പിന്നീട് ക്ലാസ്സിക്കുകളായി മാറിയ ചിത്രങ്ങളാണ്. പ്ലേഗും, സ്പാനിഷ് ഫ്ലൂവും, കോളറയും, ക്ഷയരോഗവും പിടിപെട്ട് മരിച്ചവരുടെ ഭൗതികാവശിഷ്ടങ്ങൾ യൂറോപ്യൻ പട്ടണങ്ങളിൽ കുന്നുകൂടി കിടന്നപ്പോഴാണ് വവ്വാൽ പോലെയുള്ള ഭീകര ജന്തുവിനുമേൽ മരണം തെരുവിൽ പറക്കുന്നതും, ജനലിൽവന്ന് വീടിനകത്തേക്ക് എത്തിനോക്കുന്നതു പോലെയുമുള്ള രചനകളുണ്ടായത്!
ലോകത്തെ മുഴുവൻ‍ അതിശീഘ്രം കാർന്നു തിന്നുകൊണ്ടിരിക്കുന്ന കൊറോണാ വ്യാധി കൊണ്ടുവരാൻ പോകുന്ന ആവിഷ്കാരങ്ങൾ എന്തൊക്കെയെന്നറിയാൻ അൽപംകൂടി കാത്തിരിക്കണമെന്നാണ് വരയുടെ കുലപതിയായ അർട്ടിസ്റ്റ് നമ്പൂതിരി എന്ന കെ.എം വാസുദേവൻ നമ്പൂതിരിയുടെ പക്ഷം.
നവതിയുടെ നിറവിലിരിക്കുന്ന ഈ ലോകോത്തര ചിത്രകാരൻ, ഈ കാലഘട്ടത്തിലെ ഏറ്റവും പ്രതിഭാധനനായ കലാകാരനെന്ന് ജ്ഞാനപീഠ ജേതാവ് ശ്രീ. എം. ടി വാസുദേവൻ നായർ വിശേഷിപ്പിച്ചയാൾ! മലയാള സാഹിത്യത്തിന് ദൃശ്യസംസ്കൃതിയുടെ പുതിയ മാനംനൽകിയ പിതാമഹനോടു ചോദിച്ചറിയാൻ ഭൂതകാലത്തെതന്നെ ഏറെ കാര്യങ്ങളുണ്ടല്ലോ!
കലാകാരന്മാരെ കോവിഡ്-19 എങ്ങിനെ സ്വാധീക്കുന്നുവെന്ന വിഷയം ഭാവിയിലേക്കു മാറ്റിവെച്ച്, കഴിഞ്ഞകാലം ഓർത്തെടുത്തു വിലയിരുത്തുന്നതാണ് ഉത്തമമെന്നും വരയുടെ തമ്പുരാൻ അഭിപ്രായപ്പെട്ടപ്പോൾ, ഞങ്ങൾ സംസാരിച്ചു തുടങ്ങി:
🟥 'നമ്പൂതിരിയുടെ ചിത്രങ്ങൾ', 'നമ്പൂതിരിയുടെ പെണ്ണുങ്ങൾ', 'നമ്പൂതിരിയുടെ ആണുങ്ങൾ’ മുതലായ പ്രശസ്ത പ്രയോഗങ്ങളുടേയും ഉത്ഭവം വ്യക്തമാക്കാമോ?
✍️💎 ഞാൻ ഒന്നും പകർത്താറില്ല. അതിനാൽ ഒത്തുനോക്കലുകൾ എൻറെ വരകൾക്ക് ബാധകമല്ല. എൻറെ വർക്കുകൾക്ക് പൂർവമാതൃകകൾ ഇല്ലാത്തതുകൊണ്ടാകാം അവയെ എൻറെ പേരിൽതന്നെ വിളിക്കുന്നത്.
പികാസ്സൊയെയും, വാൻ ഗോഗിനേയും, ക്ലാഡ് മോണറ്റിനേയും, ഡാ വിൻചിയേയും, മൈക്കേൽ ആഞ്ജലോയേയും, രാജാ രവി വർമ്മയേയും, ടാഗോറിനേയും ഞാൻ ആരാധനയോടെയാണ് നോക്കിക്കാണുന്നത്. പാശ്ചാത്യരാജ്യങ്ങളിലെ വിശ്രുതരായ ഇലസ്ട്രേറ്റേഴ്സ്, ഫെലിക്സ് ടോപോൾസ്കിയേയും, ജേംസ് തർബറിനേയും, ബെൻ ഷാനേയുടെയും വരകളും ഞാൻ കാണാറുണ്ട്. എന്നാൽ, ഇവരാരുംതന്നെ എൻറെ രചനകളെ സ്വാധീനിച്ചിട്ടില്ല.
എൻറെ ചിത്രങ്ങളും, പെണ്ണുങ്ങളും, ആണുങ്ങളും, കഥകളി നർത്തകരും, നഗരങ്ങളും, കോപ്പർ റിലീഫുകളും, ബിനാലെ പോർട്രൈറ്റുകളും എൻറെ സ്വത്വമാണ്.

🟥 വീട്ടുമുറ്റത്തെ ഈ സ്ത്രീ ശിൽപം?
✍️💎 ഇത് അൽപം മുന്നെ ചെയ്തതാണ്. മണ്ണുകൊണ്ട്. താമസം നടുവട്ടത്തേക്ക് മാറിയപ്പോൾ, ഇവിടത്തെ പ്രകൃതിയും മണ്ണുമൊക്കെ കണ്ടപ്പോൾ, ഒരു ശിൽപം ചെയ്യാൻ തോന്നി. പിന്നെ, തിരക്കിൽപ്പെട്ട്, കൂടുതൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. കേടുപാടുകൾ പറ്റിയപ്പോൾ സിമൻറ് ഉപയോഗിച്ച് പുറംഭാഗം സംരക്ഷിക്കാൻ ശ്രമിച്ചു. ഒരാളുടെ ചിത്രബോധം തന്നെയാണ് ശിൽപമായും മാറുന്നത്!

🟥 വരയിൽ പത്തെൺപത് വർഷം പിന്നിട്ട നമ്പൂതിരി സാറിൻറെ കുട്ടിക്കാലം?
✍️💎 ട്രെഡീഷനൽ വിദ്യാഭ്യാസമാണ് ചെയ്തത്. സംസ്കൃത പഠനം. വരിക്കാശ്ശേരി മനയിൽ വെച്ചായിരുന്നു (അടുത്തകാലത്ത് മലയാള സിനിമയുടെ തറവാട് എന്ന് അറിയപ്പെടുന്ന, ഒറ്റപ്പാലത്തെ പ്രാചീനമായ ഇല്ലം. ആറാം തമ്പുരാനും, ദേവാസുരവുമടക്കം നൂറിൽപരം പടങ്ങളുടെ ലൊക്കേഷൻ). അച്ഛൻ (പരമേശ്വരൻ നമ്പൂതിരി) ഒരുപാട് അപൂർവ്വങ്ങളായ ഗ്രന്ഥങ്ങൾ സൂക്ഷിച്ചിരുന്നു. ഇവയെല്ലാം വായിച്ചാണ് ലോകപരിജ്ഞാനം നേടുന്നത്. വിശ്വോത്തര ചിത്രകാരന്മാരെക്കുറിച്ചൊക്കെ അങ്ങിനെയാണറിഞ്ഞത്.

🟥 പൊന്നാനിയിലെ ബാല്യം വരയെ സ്വാധീനിച്ചോ?
✍️💎 ഉണ്ട്! കലാസാഹിത്യ പ്രവർത്തനങ്ങളാൽ പ്രകമ്പനം കൊള്ളുന്നതായിരുന്നു അന്ന് പൊന്നാനി. സർഗസമ്പന്നമായ ഒരു അന്തരീക്ഷം. ഇടശ്ശേരി ഗോവിന്ദൻ നായർ, ഉറൂബ്, കടവനാട് കുട്ടികൃഷ്ണൻ, അക്കിത്തം മുതലായവരുമായുള്ള അടുത്ത ബന്ധം നല്ലൊരു സാഹിത്യസംസ്കാരം വളർത്തിയെടുക്കാൻ എന്നെ സഹായിച്ചിട്ടുണ്ട്.
പിന്നീടിത് ജോലിപരമായി വളരെ ഉപകരിക്കുകയും ചെയ്തു. എഴുത്തുകാരുദ്ദേശിക്കുന്ന രീതിയിൽ അവരുടെ കഥാപാത്രങ്ങളെ ഉൾകൊള്ളാനും അത് പ്രസിദ്ധീകരണങ്ങൾക്കുവേണ്ടി ഇലസ്ട്രേറ്റു ചെയ്യാനും. തകഴി, കേശവദേവ്, പൊറ്റെക്കാട്, ഇടശ്ശേരി, ഉറൂബ്, വി.കെ.എൻ, എംടി മുതലായവരുടെ കൃതികൾ ദിനപത്രങ്ങളിലും, വാരികകളിലുമെല്ലാം അച്ചടിച്ചുവന്നിരുന്നത് എൻറെ രേഖാചിത്രങ്ങളോടുകൂടിയായിരുന്നല്ലൊ.
വരയിൽ ആകൃഷ്ടനായത് എങ്ങിനെയാണ്?
ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ (പൊന്നാനിക്കടുത്തുള്ള എടപ്പാളിലെ പുരാതനക്ഷേത്രം) കൊത്തിവെച്ചിട്ടുള്ള ശിൽപങ്ങൾ എന്നെ വല്ലാതെ ആകർഷിച്ചിരുന്നു. വിശിഷ്ട ശിൽപങ്ങളുടെ സമുദ്രമാണാക്ഷേത്രം. അതിലൊന്ന് ഉണ്ടാക്കാൻ ഒരായുസ്സ് മുഴുവൻ എടുത്താലും നമുക്ക് കഴിയില്ല. സ്വന്തം പേരുപോലും എഴുതാതെയാണ് ആ ശിൽപികൾ മണ്മറഞ്ഞത്! അങ്ങിനെ ചിത്രകല ഒരു വൈകാരിക അനുഭൂതിയായി തോന്നാൻ തുടങ്ങി.

🟥 വരയുടെ തുടക്കം എങ്ങിനെയെന്ന് ഓർക്കുന്നുണ്ടോ?
✍️💎 ചുമരിലും മണലിലുമൊക്കെയായിരുന്നു. കരുവാട്ടില്ലത്തെ ചുമരുകളിൽ കരിക്കട്ടകൊണ്ട് തോന്നിയതൊക്കെ കുത്തിവരച്ചു. പിന്നീട്, കെ.സി.എസ്. പണിക്കരുടെ (നൂതന ഭാരതീയ ചിത്രകലയുടെ ഉപജ്ഞാതാവ്) ശിഷ്യനായി കൂടുതൽ പഠിക്കാൻ തുടങ്ങി. അങ്ങിനെയാണ് ചിത്രരചനയുടെ ശരിയായ ഉൾക്കാഴ്ച്ച ലഭിച്ചത്. മദ്രാസിലെ ഫൈൻ ആർട്സ് കാളേജിൽ പഠിക്കുന്ന കാലത്ത്, ദേബി പ്രസാദ് റോയ് ചൗധരി, എസ്. ധനപാൽ (ഇന്ത്യയിലെ പ്രശസ്ത ചിത്രകാരന്മാർ) മുതലായവരിൽനിന്നൊക്കെ വിലപ്പെട്ട നിർദ്ദേശങ്ങളും പ്രോത്സാഹനങ്ങളും കിട്ടി. ഇവരെയൊക്കെ കണ്ടുമുട്ടിയതാണ് ജീവിതത്തിലെ വഴിത്തിരിവാകുന്നത്.

🟥 ഇന്ത്യയിലെ ഏറ്റവും പേരുകേട്ട ഫൈൻ ആർട്സ് കോളേജ് അല്ലേ മദ്രാസ്സിലുള്ളത്. നാലുവർഷത്തെ ഫൈൻ ആർട്സ് കോഴ്സ്, നമ്പൂതിരി സാർ മൂന്നുകൊല്ലംകൊണ്ട് പാസ്സായിയെന്ന് കേട്ടിട്ടുണ്ട്!
✍️💎 ഹാഹാ... മിച്ചംവന്ന ഒരുകൊല്ലം
അവിടെതന്നെ പെയ്ന്റിംഗ് കോഴ്സിനുചേർന്നു. ഗുരു കെ.സി.എസ്. പണിക്കരുടെ നിർദ്ദേശം അനുസരിച്ചായിരുന്നു. റോയ് ചൗധരിക്കുശേഷം അദ്ദേഹമാണ് കോളേജിലെ പ്രിൻസിപൽ ആയത്.

🟥 സാറിൻറെ കൈകളിൽ പെന്നിനും ബ്രഷിനും മാത്രമല്ലല്ലൊ മാന്ത്രികശക്തിലഭിക്കുന്നത്. കളിമണ്ണും, ചെമ്പുതകിടും, മരവും, ചുമരുമെല്ലാം മാന്ത്രികന്മാരായി മാറുകയല്ലെ! നാടക വിജയികൾക്ക് കൊടുക്കാൻ, രണ്ടു രാത്രികൊണ്ട് പത്തുപന്ത്രണ്ട് ശിൽപങ്ങൾ ഈട്ടിത്തടിയിൽ കൊത്തിയുണ്ടാക്കിയ കഥ എംടി പറഞ്ഞത് ഓർക്കുന്നു. എന്നാലും, ലൈൻ ആർട്ടിനോടാണല്ലൊ കൂടുതൽ അടുപ്പം. എന്തെങ്കിലും കാരണം?
✍️💎 എല്ലാം ചെയ്യാറുണ്ടെങ്കിലും, രേഖാചിത്രങ്ങളാണ് കൂടുതൽ സംതൃപ്തി തരുന്നത്. രേഖാചിത്രങ്ങൾക്ക് മറ്റു ചിത്രങ്ങൾക്കില്ലാത്ത ഒരുതാളവും അഴകുമൊക്കെയുണ്ട്. പ്ലൈനായ ഒരു പ്രതലത്തിൽ, അല്ലെങ്കിൽ ഒരുകടലാസ്സിൽ, ഒരു ത്രീ ഡയമെൻഷനൽ സാധനത്തിന് രൂപം നൽകാൻ ലളിതമായ കുറച്ചുവരകൾക്ക് നിഷ്‌പ്രയാസം സാധിക്കും. പ്രതലം നിശ്ചലമാണെങ്കിലും അതിൽ വരച്ച രൂപങ്ങൾ ചലനാത്മകമായിതോന്നും!
കഥകൾ വാക്യരൂപത്തിലുള്ള വിവരണമാണ്. അതിൽ പറഞ്ഞിരിക്കുന്ന കഥാപാത്രങ്ങൾക്ക് ആകൃതിയും സൗന്ദര്യവും ഭാവവുമെല്ലാം നൽകുന്നത് ഇലസ്ട്രേഷനാണ്. ഒരു സാഹിത്യസൃഷ്ടിയിലെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുകമാത്രമല്ല ഈ സ്കെച്ചുകൾ ചെയ്യേണ്ടത്, അവരുടെ സംസ്കാരവും ജീവിച്ചിരുന്ന കാലഘട്ടവുംവരെ വരകളിൽ അറിയണം. എല്ലാതലങ്ങളിലും പൂർണ്ണതയുള്ളൊരു കലയാണ് ലൈൻ ഡ്രോയിങ്!

🟥 നമ്പൂതിരിയുടെ ഇലസ്ട്രേഷൻ കൂടെയുള്ളതുകൊണ്ടാണ് ജനങ്ങൾ തൻറെ കഥകൾ വായിക്കുന്നതെന്ന് ഒരിക്കൽ പ്രശസ്‌ത സാഹിത്യകാരൻ ശ്രീ. വി.കെ.എൻ പറഞ്ഞിരുന്നില്ലേ?
✍️💎 പറഞ്ഞിരുന്നു! മലയാള സാഹിത്യത്തിൽ ഇലസ്ട്രേഷൻ ഇണങ്ങിചേർന്നയുടനെയായിരുന്നു അത്. തുടക്കത്തിൽ വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ലെങ്കിലും, പിന്നീട് വായനക്കാ൪ കഥാപാത്രങ്ങളെ വരകളിലൂടെ വിഭാവനം ചെയ്യാൻതുടങ്ങി. താമസിയാതെതന്നെ, കഥയിലെങ്ങിനെയായാലും ശരി, കൺമുന്നിൽ കാണുന്ന കഥാപാത്രങ്ങൾക്ക് മനോഹരമായ രൂപംതന്നെ വേണമെന്നായി!

🟥 മലയാള മാധ്യമങ്ങളിൽ എഡിറ്റോറിയൽ കാർട്ടൂൺ എന്ന പംക്തി ജനകീയമായത് സാറിൻറെ 'നാണിയമ്മയും ലോകവും' എന്ന സീരീസോടുകൂടിയാണല്ലൊ. അതിൻറെ അന്നത്തെ ഇംപേക്റ്റിനെക്കുറിച്ച് ഒന്നുപറയാമോ?
✍️💎 അത് അന്ന് വളരെ പ്രശസ്തമായിരുന്നു. മാതൃഭൂമി കയ്യിൽ കിട്ടിയാൽ വായനക്കാർ നാണിയമ്മ എന്തുപറയുന്നുവെന്നാണ് ആദ്യം നോക്കിയിരുന്നത്. ഒരുപാടുകാലം അതുതുടർന്നു. പ്രാദേശിക കാര്യങ്ങളിലെല്ലാം തീർപ്പുകൽപിച്ചിരുന്നത് നാണിയമ്മയായിരുന്നു! അത്രക്ക് ജനപ്രിയമായിരുന്നു ആ പോക്കറ്റ് കാർട്ടൂൺ. ചിലതെല്ലാം ക്ലാസ്സിക്കുകളായിമാറി!
1950-ൽ, ആകാശവാണിയുടെ കോഴിക്കോട് നിലയം ഉദ്ഘാടന സമയത്ത്, മഹാകവി വള്ളത്തോൾ, 'ഈ പ്രക്ഷേപണകേന്ദ്രം' എന്നത് നാക്കുപിഴച്ച്, "ഈ 'പ്രക്ഷോഭണകേന്ദ്രം' ഞാൻ ഔപചാരികമായി ഉദ്ഘാടനം ചെയ്യുന്നു" എന്നുപറഞ്ഞത് ഒരിക്കൽ നാണിയമ്മയിൽ ഞാൻ വിഷയമായി എടുത്തു! മഹാകവിയെ വിമർശിക്കുന്നതാണെങ്കിലും, വായനക്കാർ ആ വർക്ക് ശരിക്ക് ആസ്വദിച്ചു!
പിന്നീട് ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനായി ആകാശവാണിയിൽ തന്നെ തുടർച്ചയായി സമരം നടന്നപ്പോൾ ഞങ്ങളതിനെ ‘അവകാശവാണി’ എന്നെഴുതി ചിത്രീകരിച്ചത് ജനങ്ങൾ സ്‌തുതിഘോഷത്തോടെയാണ് സ്വീകരിച്ചത്.
ഇതുപോലെയുള്ള എൻറെ ചില നർമ്മ ഭാവനകൾ നാണിയമ്മയിൽ പ്രത്യക്ഷപ്പെട്ടത് ഇന്നും ചർച്ചയിൽ വരുന്ന കാര്യങ്ങളാണ്!

🟥 ചലച്ചിത്രമായും ബന്ധമുള്ള ഒരു ചിത്രകാരനാണല്ലൊ സാർ. നമ്പൂതിരി-അരവിന്ദൻ കൂട്ടുകെട്ട് പ്രസിദ്ധമാണ്. അനുഭവം?
✍️💎 1975-ൽ ആണ് 'ഉത്തരായനം' റിലീസ് ആയത്. അതിനുമുന്നെത്തന്നെ അരവിന്ദനും, (കഥ എഴുതിയ) തിക്കൊടിയനുമായൊക്കെ നല്ല ബന്ധമുണ്ടായിരുന്നു. ഒരുപാട് ചർച്ചകൾക്കുശേഷമാണ് ഞങ്ങൾ ഇങ്ങിനെയൊരു പടം ചെയ്യാൻ തീരുമാനിച്ചത്. അരവിന്ദൻറെ കാർട്ടൂൺ സീരീസ് 'ചെറിയലോകവും വലിയമനുഷ്യരും' ആയിരുന്നു അവലംബം. എല്ലാനിലക്കും 'ഉത്തരായനം' ഒരു നല്ല സിനിമയായിരുന്നു. ആറ് സംസ്ഥാന അവാർഡുകളും, രണ്ട് ദേശീയ അവാർഡുകളും ലഭിച്ചു. മറ്റു പുരസ്‌കാരങ്ങൾ വേറേയും. മികച്ച കലാസംവിധായകനുള്ള സംസ്ഥാന പുരസ്കാരം എനിക്കു ലഭിച്ചു!
അതിനുശേഷം 'കാഞ്ചനസീത' യുടെ കലാസംവിധാനം ചെയ്തു. പ്രകൃതിയൊക്ക കഥാപാത്രങ്ങളായി വരുന്ന ഒരു പ്രത്യേക പ്രമേയമായിരുന്നല്ലൊ 'കാഞ്ചനസീത'. ശ്രീകണ്ഠൻ നായരുടെ നാടകത്തെ അടിസ്ഥാനമാക്കിയായിരുന്നു. ചിത്രീകരണം ആന്ധ്രയിലെ വന പ്രദേശത്തുംമറ്റുമായിരുന്നു. കഥാപാത്രങ്ങളുടെ വസ്ത്ര രൂപകൽപ്പനയും ഞാൻ ചെയ്തു. 'കാഞ്ചനസീത'ക്ക് അരവിന്ദന്‌ മികച്ച സം‌വിധായകനുള്ള ദേശീയ പുരസ്കാരം ലഭിച്ചു.

🟥 പത്മരാജൻ, ഷാജി എൻ. കരുൺ മുതലായവരുമായൊക്കെ...
✍️💎 ‘ഞാൻ ഗന്ധർവൻ’ വിജയിക്കുമോയെന്നോർത്ത് പത്മരാജൻ അസ്വസ്ഥനായിരുന്നു. ദേവലോകത്തുള്ള ഒരു നായകനെ ആയിരുന്നല്ലൊ നമ്മുടെ പ്രേക്ഷകരുടെ മുന്നിൽകൊണ്ടുവന്നു നിർത്തേണ്ടിയിരുന്നത്. ഗന്ധർവൻറെ ബാഹ്യരൂപമായിരുന്നു പ്രധാന പ്രശ്നം. ജനം സ്വീകരിക്കേണ്ടേ? ഒടുവിൽ ഗന്ധർവനെ ഞാൻ ഡിസൈൻ ചെയ്തു. പടം നന്നായി ഓടി!
'വാനപ്രസ്ഥം' ചെയ്യുന്ന സമയത്ത്, ഷാജിയുടെകൂടെ പ്രവൃത്തിച്ചിട്ടുണ്ട്. വേഷവിധാനം ഞാനായിരുന്നു. ഈ സിനിമയിൽ മോഹൻലാൽ കഥകളിക്കാരനായിരുന്നല്ലൊ. ഇത് അദ്ദേഹത്തിൻറെ ഏറ്റവും മികച്ച വേഷമായാണ് വിലയിരുത്തപ്പെടുന്നത്! ദേശീയ പുരസ്‌കാരം നേടി. ചില പ്രോജക്റ്റുകൾക്ക് മറ്റു സംവിധായകരുടെ കൂടേയും വർക്ക് ചെയ്തിട്ടുണ്ട്. ഷാജിയുടെ ഒരു ഡോക്യുമെൻററിയുമായി ബന്ധപ്പെട്ട വർക്ക് ഉണ്ടിപ്പോൾ.

🟥 എംടിയുടെ 'രണ്ടാമൂഴം' ഇലസ്ട്രേറ്റ് ചെയ്തത് സാറിനെ വളരെ ജനകീയമാക്കിയിട്ടുണ്ട്. കഥാപാത്രങ്ങളും കഥാരംഗങ്ങളും ഉൾക്കൊള്ളാനും രേഖാചിത്രങ്ങളാക്കാനും ക്ലേശമെന്തെങ്കിലും...
✍️💎 മനുഷ്യവൽക്കരിച്ച ഇതിഹാസമല്ലേ!
ഇല്ല, വരക്കുന്നതിനുമുന്നെ നേരിൽ കാണണമെന്നു എംടി പറഞ്ഞിരുന്നു. അങ്ങിനെ ചിലകാര്യങ്ങൾ ചർച്ചചെയ്തു. അതിനുശേഷമാണ് വരച്ചുതുടങ്ങിയത്.

🟥 സാറിനെകുറിച്ചുള്ള ഡോക്യുമെന്ററി, 'നമ്പൂതിരി -- വരയുടെ കുലപതി' യെക്കുറിച്ച് വളരെ നല്ല റിവ്യൂസ് ആണ് വായിച്ചിട്ടുള്ളത്.
✍️💎 സാറിൻറെ വ്യക്തിപരമായ അഭിപ്രായമെന്താണ്?
ഒരു ഫീച്ചർ ഫിലീം പോലെയിരിക്കുന്ന വർക്കാണിത്. ബിനുരാജിൻറെ സംവിധാനവും, ധർമ്മരാജിൻറെ കഥയും, യേശുദാസിൻറെ ഗാനവും, ഞാനുമായുള്ള ത൯റെ അനുഭവങ്ങൾ എംടി പങ്കുവെക്കുന്നതും മറ്റുമായി ഡോക്യുമെന്ററി നല്ല നിലവാരമുള്ളതുതന്നെയാണ്. കുട്ടിക്കാലം മുതലുള്ള എൻറെ ജീവിതവുമായി നീതിപുലർത്തിയിട്ടുണ്ട്. പൊന്നാനി മുതൽ മദ്രാസ് വരെയുള്ള ലൊക്കേഷനുകളിൽ രണ്ടുകൊല്ലമെടുത്തു ഷൂട്ടിങ് തീരാൻ.

🟥 പ്രസിദ്ധീകരണങ്ങൾക്കുവേണ്ടി ഇലസ്ട്രേഷൻ തുടങ്ങിയിട്ട് അരനൂറ്റാണ്ടിലേറെ ആയല്ലൊ. സാർ ആണിനെ വരച്ചാൽ ഉയരവും, പെണ്ണിനെ വരച്ചാൽ അംഗലാവണ്യവും അൽപം കൂടുതലാണെന്നാണ് പൊതു ധാരണ!
✍️💎 ജന്മനാ ആണിനും പെണ്ണിനും അവരുടേതായ ഉയരവും ലാവണ്യവുമൊക്കെയുണ്ട്. ആണിന് ഉയരം കൂടുതലാണ്. സ്ത്രീകൾക്ക് ചന്തവും. ആനുപാതികമായിത്തന്നെയാണ് വരക്കുന്നത്. ഭാരതീയ കലകളിൽ, മനുഷ്യരൂപങ്ങളിലാണ് ഞാൻ വൈദഗ്‌ദ്ധ്യം നേടിയിരിക്കുന്നത്. എന്നാൽ വരക്കുന്നത് ഏതിനുവേണ്ടിയാണോ അതിൽകാണുന്ന ഭാവനിലക്കനുസരിച്ച് അളവുകളിൽ ഏറ്റകുറച്ചിലുകളുണ്ടാകും. കഥയുടേതാണ് കഥാപാത്രങ്ങൾ, അവർക്കാണ് വരകൾ ജീവൻ കൊടുക്കേണ്ടത്. സരളമായ കുറെ രേഖകളാണിതിന് ഹേതുവാകുന്നത്. സൗന്ദര്യവും ഉയരവുമൊക്കെ സ്വൽപം കൂടിതന്നെയിരിക്കട്ടെ! എന്തായാലും കുറക്കുന്നതിനേക്കാൾ നല്ലതല്ലേ? ചിത്ര രചന, ഫോട്ടോഗ്രാഫി അല്ലല്ലൊ, ഉള്ളതുപോലെത്തന്നെയിരിക്കാൻ!

🟥 ശ്രീ. എം. വി. ദേവൻ വരച്ച ബഷീറിൻറേയും മററുമുള്ള കുള്ളൻ കഥാപാത്രങ്ങൾ ജനഹൃദയങ്ങളിലുണ്ടായിരുന്നല്ലൊ. ഈ താരതമ്യം ആയിരിക്കുമോ സാറിൻറെ കഥാപാത്രങ്ങൾക്ക് ഉയരം കൂടുതലെന്ന ധാരണ ഉളവാക്കിയത്?
✍️💎 ആയിരിക്കാം. കുള്ളന്മാരെ കണ്ട കണ്ണുകൊണ്ട് സാധാരണ ഉയരമുള്ളവരെ കണ്ടാൽ, ആ കഥാപാത്രങ്ങൾക്ക് ഉയരം കൂടുതലുണ്ടെന്നു തോന്നിയേക്കാം!

🟥 സാറിൻറെ മുടി നരച്ചെങ്കിലും വര നരച്ചിട്ടില്ലെന്ന് ലോകം മുഴുവൻ പറയുന്നു -- ദൈവത്തിൻറെ വിരലുകളാണത്രെ! 'നമ്പൂതിരിച്ചിത്രങ്ങൾ' എന്ന ശൈലിയുടെ ഉപജ്ഞാതാവ് എന്ന നിലയിൽ, സാർ ഇപ്പോൾ വരയെ എങ്ങിനെയാണ് വീക്ഷിക്കുന്നത്?
✍️💎 ഹാ... പഠിപ്പുകഴിഞ്ഞ് കോഴിക്കോട്ട് എത്തിയത് ഒരു ജോലി തേടിതന്നെയായിരുന്നു. 1960-ൽ മാതൃഭൂമി വാരികയിൽ ഇലസ്ട്രേറ്റർ ആയിട്ട്. അവിടെ രചനയ്ക്കുള്ള വലിയൊരു അനുഭവലോകം തുറന്നുകിട്ടി. പല ആനുകാലികങ്ങളിലും വരച്ചു. പിന്നീടുള്ള കാലങ്ങളിൽ ബ്രഷും, പൈൻറും വരയുമൊക്കെ നിത്യജീവിതത്തിൻറെ ഒരു സ്വാഭാവികമായ ഭാഗവുമായി. ഇന്നത് സൃഷ്ടിപരമായ ഉൾപ്രേരണയുടെ സാക്ഷാൽക്കാരമാണ്. സർഗാത്മകമായ രചനകൾതന്നെയാണ് എന്നെ മുന്നോട്ടു നയിക്കുന്നത്!
എഴുത്തുകാർ നേരത്തെതന്നെ നിർവചനം കൊടുത്ത കഥാപാത്രങ്ങളെപോലും പൂർണ്ണമായ സ്വാതന്ത്യ്രം ആസ്വദിച്ചുകൊണ്ടുതന്നെയാണ് ഞാൻ വിഭാവനം ചെയ്യുന്നതും വരക്കുന്നതും. അവർ സങ്കൽപിച്ചതിനപ്പുറം രൂപങ്ങളും മാനങ്ങളും നൽകുന്നു.
ഒന്നുമില്ലായ്മയിൽനിന്ന്, രൂപവും ഭാവവും അർത്ഥവുമുള്ള, ഊഷ്മളമായത് എന്തൊക്കെയോ നിർമ്മിക്കുമ്പോഴുള്ള സംതൃപ്‌തി. വല്ലാത്തൊരാനന്ദമാണത്!

🟥 'ആർട്ടിസ്റ്റ് നമ്പൂതിരി' എന്ന് വേണ്ട, 'നമ്പൂതിരി' എന്ന് മാത്രം വിളിച്ചാൽമതിയെന്ന് ആരെയോ തിരുത്തിയതായി ഓർക്കുന്നു!
✍️💎 പേരിൻറെകൂടെ ആർട്ടിസ്റ്റ് എന്നൊരു പദവി വേണോ? ജോബ് ടൈറ്റിൽ കൊണ്ടല്ല, മറിച്ച് തൻറെ സർഗസൃഷ്ടിയാലാണ് ഒരു കലാകാരൻ അറിയപ്പെടേണ്ടത്. ശരിയല്ലേ? ആർട്ടിസ്റ്റ് പികാസ്സൊയെന്നോ, ആർട്ടിസ്റ്റ് രവി വർമ്മയെന്നോ നാം പറയാറുണ്ടോ? ഒരു വര അവസാനംവരെ അതു കണ്ട ആളുടെ സ്‌മരണയിലുണ്ടെങ്കിൽ അതാണ് ആ വര വരച്ചയാൾക്ക് ലഭിക്കുന്ന അംഗീകാരം!
നവതിയിലും നരയ്ക്കാത്ത വരകൾ (വിജയ്.സി.എച്ച്)
നവതിയിലും നരയ്ക്കാത്ത വരകൾ (വിജയ്.സി.എച്ച്)
നവതിയിലും നരയ്ക്കാത്ത വരകൾ (വിജയ്.സി.എച്ച്)
നവതിയിലും നരയ്ക്കാത്ത വരകൾ (വിജയ്.സി.എച്ച്)
നവതിയിലും നരയ്ക്കാത്ത വരകൾ (വിജയ്.സി.എച്ച്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക