സെന്റ് ലൂയിസ് ∙ സെന്റ് ലൂയിസ് സിറ്റിയില്‍ കേസ് അന്വേഷിക്കുന്നതിന് എത്തിച്ചേർന്ന രണ്ടു പൊലീസ് ഓഫിസർമാർക്ക് നേരെ വെടിവയ്പ്പ്. അക്രമിയുടെ വെടിയേറ്റ് 29 വയസ്സുള്ള ഒരു പൊലീസ് ഓഫീസർ മരിക്കുകയും മറ്റൊരു ഓഫീസറെ വെടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തതായി സെന്റ് ലൂയിസ് പൊലീസ് ഡിപ്പാർട്ട്മെന്റ് ചീഫ് ജോൺ ഹെയ്ഡൻ അറിയിച്ചു.
ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. സെന്റ് ലൂയിസ് സൗത്ത് ഗ്രാന്റ് നൈബർ ഹുഡിന് സമീപമുള്ള ടവർ ഗ്രോവ് പാർക്കിലെ ഒരു വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി അവിടെയുള്ള അംഗങ്ങളെ തോക്ക് ചൂണ്ടി ബന്ദിയാക്കുകയായിരുന്നു. സംഭവ സ്ഥലത്ത് എത്തിയ ഓഫീസർമാർക്ക് നേരെ ഇയാൾ നിറയൊഴിച്ചു. തലക്കു വെടിയേറ്റ ഓഫീസർ റ്റാമറിസ് എൽ ബോഹനെ (29) ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടാമത്തെ ഓഫീസറുടെ പരുക്ക് ഗുരുതരമല്ല.പന്ത്രണ്ടു മണിക്കൂറിനുശേഷമാണ് ബന്ദി നാടകം അവസാനിച്ചത്. തുടർന്നു പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തു.സെന്റ് ലൂയിസിൽ മാത്രം ജൂൺ 1നുശേഷം എട്ടു പൊലീസ് ഓഫീസർമാർക്കാണ് ഡ്യൂട്ടിക്കിടെ വെടിയേറ്റതെന്ന് സിറ്റി പൊലീസ് ചീഫ് പറഞ്ഞു.