മുറ്റത്തെ മുല്ലപൂക്കള്‍ക്കെന്തൊരു മണമെന്ന്
ഉറക്കെ പറഞ്ഞപ്പോള്‍ ഉണര്‍ന്നു നിശീഥിനി
പൂനിലാച്ചിരി പൊഴിച്ചവളങ്ങഴകോടെ
ചൊല്ലിയെന്‍ കാതില്‍ നന്ദിമന്ത്രങ്ങള്‍ പ്രേമാര്‍ദ്രയായ്.
സ്വാഗതം കവേ ! നില്‍ക്കൂ ഇത്തിരി നേരം കൂടി
മാലോകര്‍ പറയാത്ത സത്യങ്ങള്‍ പറയാനായ്
കവിയെന്നെന്നെ നിശാസുന്ദരി വിളിച്ചപ്പോള്‍
സര്‍ഗ്ഗസങ്കല്‍പ്പങ്ങളില്‍ മുഴുകി നിന്നു ഞാനും
ഓണത്തിനൂഞ്ഞാല്‍ കെട്ടിയാടുമെന്‍ അയല്‍ക്കാരി
എന്നുടെ നില്‍പ്പില്‍ പന്തി കേടുണ്ടെന്നൂഹിച്ചാവാം
അവള്‍ തന്‍ ആട്ടം നിന്നു, അവളോ മറയുന്നു
നിറയുന്നെന്റെ മനം കാവ്യസമ്പാദ്യങ്ങളാല്‍
തിളങ്ങും നിലാവുമാ രാത്രി തന്നടക്കവും
കോള്‍മയിര്‍കൊള്ളിച്ചെന്നെ അവിടെ നിര്‍ത്തിപ്പോയി
ഹ്രുദയം തുടികൊട്ടി, പാടുവാനറിയാതെ
വാക്കുകള്‍ക്കായി മനഃകോട്ട ഞാന്‍ കെട്ടീടവേ
നിത്യതാരുണ്യം വാരി പുതച്ച രജനിയെന്‍
മാനസം മയക്കുമൊരുന്മാദ ഗീതം മൂളി
ആവരിയുരുവിട്ടിട്ടത്യന്താഹ്ലാദത്തോടെ
വിസ്മ്രുതനാകുമ്പോളെന്‍ ഭാര്യ തന്‍ നിഴലാട്ടം
കളഭ കുറിയിട്ട് കാര്‍കൂന്തല്‍ മാടികെട്ടി
ചുറ്റിലും കണ്ണോടിച്ചിട്ടലസം ചോദിച്ചവള്‍
പൂക്കളും നിലാവുമീ രാവിന്റെ സൗന്ദര്യവും
നിത്യവും നുകര്‍ന്നിട്ടും മതിയാകുന്നില്ലയോ?
അപ്പഴുതയലത്തെ ഊയ്യലാട്ടകാരിയും
എത്തി നോക്കുന്നു, ജന്നല്‍ പാളികള്‍ തുറക്കുന്നു
പരദാരത്തിന്‍ പാതിവ്രുത്യ്ത്തിന്‍ കറക്കമാണ-
ന്യനെ ശങ്കിച്ചവര്‍ ചഞ്ചലരായീടുന്നു
പ്രിയതന്‍ മും മങ്ങി മ്മ്‌ളാനയായവളെന്തോ
പറയാന്‍ ഭാവിച്ചത് വിഴുങ്ങി കളയവെ
അയല്‍ക്കാരി വീണ്ടുമാ ജാലകപാളിക്കുള്ളില്‍
നയനം ഉടക്കുന്നു വെരുകായ് പരതുന്നു
പതിയെ അറിയുന്നോള്‍ പരസ്ര്തീ കാണിക്കുന്ന
പുച്'മാം നാട്യം കണ്ട് രസിച്ച് ചിരി തൂകി
അയല്‍ക്കാരിക്കൊരല്‍പ്പം സന്തോഷം പകരുവാന്‍
ഇങ്ങനെ പറഞ്ഞവള്‍ ഉച്ചത്തില്‍ അന്നാദ്യമായ്
പൂച്ചയെ പോലെ നിലാപ്പാല്‍ നക്കി കുടിക്കുന്നോ?
കണ്ണടച്ചിരുട്ടാക്കാന്‍ കവികള്‍ മിടുക്കന്മാര്‍
ഇതിനാണല്ലേ മുല്ല പൂക്കള്‍ തന്‍ പേരും ചൊല്ലി
നിത്യവും രാവില്‍ തിരിമാലിയാം അങ്ങെത്തുന്നു.
ശുഭം