ഓണമെന്നാലന്നൊക്കെ
ഞങ്ങൾക്ക്
ഊഞ്ഞാലാട്ടമായിരുന്നു....
അത്തമുദിക്കും മുന്നേ
പൂത്തറയോടൊപ്പം
ഊഞ്ഞാൽ
വളളിയും മുറ്റത്തെത്തും
കാവിനകത്തുപോയ്
അച്ഛനൊരു
മൂത്ത ഊഞ്ഞാൽ
വളളി വെട്ടും
മുറ്റത്തെ മാവിന്റെ
കൊമ്പിലുയരത്തിൽ
മുട്ടനൊരൂഞ്ഞാലു കെട്ടും
ആനയിരുന്നൊ-
ന്നാടിയാൽപ്പോലും
പൊട്ടിവീഴില്ലീയൂഞ്ഞാല..!
ഒരുപാടുയരത്തിൽ
ആയത്തിൽ പൊങ്ങി
ഒറ്റയ്ക്കും പെട്ടയ്ക്കും
ആട്ടമാടി
അഭ്യാസമൊത്തിരി കാട്ടിക്കാട്ടി
പടഞ്ഞു വീണെത്രയോ
വട്ടം മണ്ണിൽ..
ചിങ്ങവെയിലു തിരിച്ചു
പോകെ
'പോക്കോണ'നാളൂഞ്ഞാൽ
അഴിച്ചെടുക്കും.
ഊഞ്ഞാൽത്തഴമ്പാ
മാവിന്റെ
കൊമ്പത്ത് ഓണദിനങ്ങൾ
അയവിറക്കും...!