രാഷ്ട്രീയ രംഗത്ത് തുലനം ചെയ്യല്‍ പതിവാണ്്. പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് പ്രചരണം കൊടുംപിരി കൊള്ളുമ്പോള്‍. ആരുടെ പ്രസംഗം കൂടുതല്‍ കാണികള്‍ ഏറ്റെടുത്തു എന്നതുപോലും ചര്‍ച്ചാവിഷയമാകും. അല്ലെങ്കിലും നിലവില്‍ പ്രസിഡന്റ് സ്ഥാനത്തുള്ള ട്രംപിനെക്കാള്‍ കൂടുതല്‍ കാണികളെ ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നുള്ള അദ്ദേഹത്തിന്റെ എതിരാളി ജോ ബൈഡന്‍ നേടിയെന്നത് വാര്‍ത്താ പ്രാധാന്യമുള്ള കാര്യമാണ്.
റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വന്‍ഷന്റെ പരിസമാപ്തിയില്‍ ട്രംപ് വൈറ്റ് ഹൗസിലിരുന്ന് നടത്തിയ പ്രസംഗത്തിന് 19.9 ദശലക്ഷം കാണികളെ മാത്രം ലഭിച്ചപ്പോള്‍ ജോ ബൈഡന്റെ പ്രസംഗം നേടിയെടുത്തത് 21.7 ദശലക്ഷം കാണികളെയാണെന്നാണ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. 2016 ല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി ട്രംപ് മത്സരിക്കുമ്പോള്‍ 34.1 ദശലക്ഷം കാണികള്‍ ഉണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്. എത്രപേര്‍ കണ്ടെന്നതിന്റെ യഥാര്‍ത്ഥ കണക്കല്ല ലഭ്യമായിരിക്കുന്നതെങ്കിലും സ്വീകാര്യതയിലെ ഏറ്റക്കുറച്ചിലുകളും ജനവികാരവും ഇപ്രകാരം നിരീക്ഷിക്കാറുണ്ട്.
വനിത പ്രസിഡന്റാകണം; എന്നാല്‍ കമലാ ഹാരിസ് വേണ്ടെന്ന് ട്രമ്പ്
അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു വനിത എത്തിയാല്‍ അതിനെ പിന്തുണയ്ക്കുമെന്ന് പറഞ്ഞതോടൊപ്പം അതൊരിക്കലും ഡമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമല ഹാരിസ് ആയിരിക്കില്ലെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രസ്താവന നടത്തിയെന്ന് റിപ്പോര്‍ട്ട്.
നവംബര്‍ മൂന്നിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാന്‍ സമ്മതിച്ച ശേഷം നടന്ന ക്യാംപെയ്നില്‍ പ്രസംഗിക്കുന്നതിനിടയില്‍ തന്റെ അനുയായികളോടാണ് ട്രംപ് ഇങ്ങനെ പറഞ്ഞത്. കമല ഹാരിസിന് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഒരു യോഗ്യതയും കാണുന്നില്ലെന്നും ട്രംപ് പറഞ്ഞു. ' ഇവാങ്ക എന്നുള്ള ജനങ്ങളുടെ ആര്‍പ്പുവിളി കേള്‍ക്കുന്നെന്നും അവരെ അതില്‍ കുറ്റംപറയാന്‍ ഒക്കില്ലെന്നുമുള്ള ട്രംപിന്റെ പരാമര്‍ശം വിരല്‍ ചൂണ്ടുന്നത് തന്റെ മകള്‍ക്ക് ആ സ്ഥാനം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നു വരുത്തി തീര്‍ക്കാനുള്ള ശ്രമത്തിലേക്കാണ്. കമല ഡമോക്രാറ്റിക് ടിക്കറ്റില്‍ മത്സരിക്കുന്നതിന്റെ പ്രഖ്യാപനം വന്ന അന്നുമുതല്‍ ട്രംപ് വാക്കുകള്‍കൊണ്ടവരെ കടന്നാക്രമിക്കുന്നതാണ്. ഇതില്‍ പതറാതെ കമല ഹാരിസും ട്രംപിനുള്ള മറുപടിയുമായി രംഗത്തുവരാറുണ്ട്. ട്വിറ്ററില്‍ ട്വീറ്റ് ചെയ്തതുകൊണ്ടൊന്നും കൊറോണ ഇല്ലാതാകില്ല എന്ന് പറഞ്ഞ് കമല ട്രംപിന്റെ ഭരണത്തിലെ വീഴ്ച തുറന്നുകാട്ടിയിരുന്നു.