നാളെ വീണ്ടുമാ കല്ലറതുറന്നിടും
എൻ നേർപാതിയുറങ്ങുന്ന ഗേഹം.
വിദൂരതയിലും നിന്റെയാ ഗന്ധം
എന്നെ പൊതിയുന്നു ...
ഒടുവിൽ നിനക്കായ് വിതറിയ പൂക്കളും
ചന്ദനത്തിരി സുഗന്ധവും ...
അന്ത്യചുംബനം ചാർത്തിയ തിരുനെറ്റിയും
എന്നെ നിന്നിൽ
ചേർത്തുവച്ചയാകരങ്ങളും
ഓർമ്മപ്പൂക്കളായ് വന്നു
പുല്കിടുമ്പോൾ
അഴലൊരു,
ഉണങ്ങിയ ശരത്കാലയിലപോൽ....
വേദനയാലുള്ളം പിളരുന്നു
ദുഃഖവും, വാഞ്‌ഛയും മൂടൽമഞ്ഞും, മഴയുംപോൽ
വികാര വിചാരങ്ങളും കൊടിയ വിഷാദക്കൊടുമുടിയി-
ലെന്നെ കൊണ്ടു നിർത്തീടുന്നു ....
ഇളകിമറിയും
ആഴക്കടൽ പോലെ,
ശീതക്കൊടുങ്കാറ്റുപോലെ ...
ശൂന്യമായ് നിശ്ചലമായ് കിടക്കുന്നയുള്ളം
വീണ്ടുമാ മദഗന്ധത്താൽ നിറയുമോ ?