എന്തൊരുനീളമായിരുന്നു,
ഇന്നലത്തെരാത്രിക്ക്,
എന്നത്തേയും പോലെ...!
ഒരുപോളയടയ്ക്കാൻ
കഴിഞ്ഞില്ല കണ്ണുകൾ..
പകലുറങ്ങി,
രാത്രിയിലിരതേടും
രാപ്പറവകൾ..!
രാവിലും പകലിലും
ഇമപൂട്ടാത്തൊരീപ്പക്ഷി
യാമങ്ങളടരവേ
മാംസക്കൊതിയീമ്പി
ചതുപ്പുനിലത്തിൽ
പിടയുന്നു,...!
ഇരുൾ റയിൽപ്പാതയിൽ
കാമാർത്തർ,
തെരുവു നായ്ക്കളേപോൽ
'ഇര' കണ്ട വെകിളികൾ,
കടിപിടികൂടുന്നു
ചെന്നിയിൽ കടലിരമ്പുന്നു
ഓരോ
അണുവിലും
മുളളാണി തറയുന്ന
വേദന,യറിയാത്ത
മരവിപ്പുമായ്
ഒട്ടിയ വയറുകൾക്ക-
ഷ്ടിക്കരിതേടൽ..
അരികിലേതാനും
മുഷിഞ്ഞ നോട്ടുകളലസം..
അതുമായിരുളിന്റെ
വെളുപ്പിലൂടിഴയണം..!
കുടിച്ചുതീർക്കേണം
കുറേശ്ശയായ്
കടും കയ്പ്പാർന്ന ജീവിതം..